
കൈമറിഞ്ഞന്യമായൊരു കടലാസിൽ
സമയം ഒട്ടിപ്പിടിച്ചതാണ് .
ചിതറിപ്പോയില്ല !
മരിച്ചു പോയില്ല!
തൊണ്ണൂറ്റിമൂന്ന് വർഷങ്ങൾ _
ഭൂമിയുടെ ഉള്ളറകളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ട
ഒരു ശ്വാസം പോലെ
അതവിടെ മറപറ്റിയിരുന്നു .
നഗരങ്ങൾ പുകയുടെ ഭാഷ
പഠിച്ചു കൊണ്ടിരിക്കുന്ന
ഈ സമയത്ത്
യുദ്ധകാഴ്ചകൾക്കിടയിൽ
പത്രത്തിന്റെ
ഒടുവിലത്തെത്താളിലൊരറ്റത്ത്
ലോർക്കയെ വായിയ്ക്കുന്നു.
നീലിച്ചധമനികളിൽ
തകർന്ന കെട്ടിടത്തിനുള്ളിലെ
ഇനിയും നിലയ്ക്കാത്ത
ഘടികാരത്തിന്റെ ഞരക്കം പോലെ
ജീവിതം നിൽക്കുന്നു.
"ഈ ഭയത്തിനുള്ളിൽ
നീ ആരെയാണ് ഒളിപ്പിക്കുന്നത്"?
പുകഞൊറിവുകൾക്കിടയിൽ
മങ്ങിപ്പോയൊരു കടലാസ് പിടയ്ക്കുന്നു.
--------
*ഈയിടെകണ്ടെടുത്ത ലോർക്കയുടെ കവിത.