
" 'ഫൊക്കാന - ഫോമ' തുടങ്ങിയ ദേശീയ സംഘടനകൾ എന്തിനു വേണ്ടി? ഇവരുടെ നാഷണൽ കൺവെൻഷനുകൾ കൊണ്ട് സാധാരണ അമേരിക്കൻ മലയാളികൾക്ക് എന്തു പ്രയോജനം?"
ഈ ചോദ്യം പല കോണുകളിൽ നിന്നും കേൾക്കുവാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. 'ഫൊക്കാന' ഉണ്ടായ കാലം മുതൽ ഇതു കേൾക്കുന്നു. 'ഫോമ' വന്നപ്പോഴും ഇതു ആവർത്തിക്കുന്നു.
ഇനി മറിച്ചൊരു ചോദ്യം: 'ഈ സംഘടനകൾ കൊണ്ട് നിങ്ങൾ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ?'
സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത്, ഒരു പരിപാടിയിലും പങ്കെടുക്കാത്ത, ഓസിൽ വായിക്കുവാൻ കിട്ടുന്ന ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കുവാൻ പെണ്ണുമ്പിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശ പൂണ്ടവരാണ്.
ആദ്യകാലത്ത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മകൾ ചെറിയ കേരളസമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശ് മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ കൊണ്ടുവന്ന് ചില പരിപാടികൾ നടത്തി ഫണ്ട് റൈസിംഗ് നടത്തി.
ഇന്നു കാണുന്ന പല വലിയ ചർച്ച് ബിൽഡിംഗുകളും പടുത്തുയർത്തുന്നതിൽ ഇത്തരം ധനശേഖരണം ഒരു വലിയ ഘടകമായിരുന്നു. ആരാധനാലയത്തോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഓഡിറ്റോറിയത്തിൽ വെച്ച് പല പരിപാടികളും നടത്തുന്നു.
"ഈ സംഘടനകളൊക്കെ ചിലർക്ക് ആളു കളിക്കാനാണ്. പ്രശസ്തി നേടാനാണ് - സ്റ്റേജിൽ കയറി തിളങ്ങിനിൽക്കണം. പത്രത്തിൽ പേരും ഫോട്ടോയും വരണം" - ഇതൊക്കെയാണ് മറ്റു ചിലർക്ക് ബോധക്കേടുണ്ടാക്കുന്ന വിഷയങ്ങൾ!
അതിലെന്താണ് തെറ്റ്?
അവർ സമയം ചെലവഴിക്കുന്നു. പണം ചിലവാക്കുന്നു. കുടുംബസമയം ഇതിനുവേണ്ടി മാറ്റിവെയ്ക്കുന്നു. മീറ്റിംഗുകളിൽ പങ്കെടുക്കുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു.
അത്രയുമൊക്കെ ചെയ്ത ശേഷം അയാളുടെ ഒരു പടം പത്രത്തിൽ വന്നാൽ എന്തിനാ കുവേ, വെറുതേ അസൂയപ്പെടുന്നത്? അവർക്ക് പ്രശസ്തി കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ! അതിലവർക്ക് സന്തോഷമുണ്ടെങ്കിൽ സന്തോഷിക്കട്ടെ! ഏതായാലും താങ്കൾക്ക് ഒരു ചില്ലിക്കാശ് പോലും ചിലവില്ലല്ലോ- അവരുടെ പടം ഫ്രെയിം ചെയ്ത് പൂജമുറിയിൽ വെച്ച് പൂവിട്ടു പൂജിക്കാനൊന്നും ആരും പറയുന്നില്ലല്ലോ!
ചെറിയ ചെറിയ പ്രദേശിക മലയാളി അസോസിയേഷനുകൾ കൊണ്ട്, നമ്മുടെ കുറച്ചു കുട്ടികൾക്കെങ്കിലും അവരുടെ സ്കൂളിൽ കിട്ടാത്ത ചില അവസരങ്ങൾ കിട്ടുന്നുണ്ട്. അവരുടെ കലാപരവും, കായികപരവുമായ കഴിവുകൾ, നൃത്തം സംഗീതം, ഓട്ടം, ചാട്ടം - തുടങ്ങിയവ അസോസിയേഷൻ വേദികളിലും പിക്നിക്കുകളിലും പ്രകടിപ്പിക്കാനുള്ള ഒരു അവസരം.
ഫൊക്കാന-ഫോമാ തുടങ്ങിയ സംഘടനകൾ നടത്തുന്ന ദേശീയ കൺവെൻഷനുകൾ, പ്രത്യക്ഷമായും പരോക്ഷമായും അനേകമാളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്.
കൺവെൻഷൻ സെന്ററുകൾക്ക് കിട്ടുന്ന വരുമാനം, ഹോട്ടൽ ജീവനക്കാർക്കു ജോലി, കേറ്ററിംഗ് കമ്പനിക്ക് ബിസിനസ്, ഫോട്ടോഗ്രാഫേഴ്സിനും, വീഡിയോ ടീമുകൾക്കും വരുമാനം, എയർലൈൻസിനും, ടാക്സിക്കാർക്കും കൂടുതൽ ചാർജുകൾ.
'ഓ... പിന്നെ... ഈ കൺവെൻഷനുകൾ കൊണ്ടാണല്ലോ ഈ പ്രസ്ഥാനങ്ങളൊക്കെ നടന്നു പോകുന്നത്?' എന്നൊരു പുച്ഛമായിരിക്കും ഇപ്പോൾ പലരുടേയും മനസ്സിൽ കൂടി കടന്നു പോകുന്നത്. പ്രിയ സുഹൃത്തേ! ഇതു പോലെയുള്ള പല സംരംഭങ്ങൾ പരസ്പരം കൈകോർക്കുന്നത് കൊണ്ടാണ്, നമ്മുടെ കിശയിലും കാശു വീഴുന്നത്.
ഒരാൾക്ക് നല്ല സമ്പത്തുണ്ടെങ്കിൽ, അതിന്റെ സന്തോഷത്തിൽ സ്വർണ്ണാഭരണങ്ങളും, വിലകൂടിയ പളപള വസ്ത്രങ്ങളും ധരിച്ച്, ലക്ഷ്വറി കാറുകളിൽ നടക്കട്ടെ. അതിലെന്താണ് തെറ്റ്? അത് അവർ സമ്പാദിച്ചതാണ്. അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ വിജയത്തേയും, സമ്പത്തിനേയും കണ്ടിട്ട്, അവരെ താഴ്ത്തി-ക്കെട്ടുകയോ, 'പ്രാഞ്ചിയേട്ടൻ' എന്ന ലേബലു കൊടുത്ത് പരിഹസിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
"ഈ കൺവെൻഷനു ധൂർത്തടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിച്ചുകൂടെ?" - ഇതാണ് മറ്റൊരു ചോദ്യം. പാവങ്ങളെ സഹായിക്കുന്നത് ഒരു പുണ്യപ്രവർത്തിയാണ്. ഒരു ചെറിയ സംശയം. നിങ്ങൾ ഈ പറയുന്ന സമ്മേളനങ്ങൾക്കൊന്നും പോകണ്ട. അങ്ങിനെ ലാഭിക്കുന്ന പണം കൊണ്ട് നിങ്ങൾക്ക് നേരിട്ടു പാവങ്ങളെ സഹായിച്ചുകൂടെ?
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനു പണം നൽകാം. ദാരിദ്ര്യം അനുഭവിക്കുന്ന സ്വന്തം ബന്ധുക്കളെ സഹായിക്കാം. ഒരു രോഗിയുടെ ചികിത്സക്ക് സഹായിക്കാം.
ഒരു ഫൊക്കാനയോടും, ഫോമായോടും ചോദിക്കേണ്ട കാര്യമില്ല. ഒരു കൺവെൻഷനും നൂറു ശതമാനം കുറ്റമറ്റതാക്കാൻ ആരാലും സാധ്യമല്ല. ആയിരക്കണക്കിനു ആളുകളെ ഒരുമിച്ചു കൂട്ടി ഒരു പരിപാടി നടത്താൻ ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന സംഘാടകരുണ്ട്. അവരുടെ ചെറിയ പിഴവുകൾ വലുപ്പിച്ചു കാട്ടാതെ, ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുന്നതല്ലേ അഭികാമ്യം? അല്ലാതെ 'കൺവെൻഷൻ പാടെ പൊളിഞ്ഞു പോയി' എന്നു ഒച്ചവെക്കുന്നത് ക്രൂരതയാണ്.
അമേരിക്കയിൽ ഇൻഡ്യാക്കാരുടെ നിരവധി സംഘടനകളുണ്ട്, ഗുജറാത്തികൾക്കും, മറാത്തികൾക്കും, പഞ്ചാബികൾക്കും, തമിഴർക്കും, തെലുങ്കർക്കും തുടങ്ങി നിരവധി സമൂഹങ്ങൾ സ്വന്തം സംഘടനകളും സമ്മേളനങ്ങളും നടത്തുന്നു. പക്ഷേ സ്വന്തം സംഘടനകളെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതിൽ, മലയാളികൾ ഒരു ക്രൂരമായ ആനന്ദം അനുഭവിക്കുന്നു.
'എക്സ്പയറി ഡേറ്റ്' കഴിഞ്ഞിരിക്കുന്ന എന്നെപ്പോലുള്ളവർ കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്, അവശേഷിച്ചിരിക്കുന്ന സുഹൃത്തുക്കളെ ഒന്നുകൂടി കാണുവാനും, യുവതലമുറയിൽ പെട്ട ചിലരെ പരിചയപ്പെടുവാനും ഉള്ള ഒരു അവസരത്തിനു വേണ്ടിയാണ്.
ഇനി ആര്, എപ്പോൾ, എവിടെ, എങ്ങിനെ... ആർക്കറിയാം?
മറ്റുള്ളവരുടെ സന്തോഷം കണ്ട് നിങ്ങൾ വെറുതേ മനഃപ്രയാസപ്പെടേണ്ട. ചരമക്കോളത്തിലല്ലാതെ, ഏതെങ്കിലും നല്ല കാര്യം ചെയ്തു പത്രത്തിൽ ഒരു തവണയെങ്കിലും പടം വരുത്തുവാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒന്നു ശ്രമിക്കൂ.
അതു കൊണ്ടു പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ! വെറുതേ മാളത്തിലൊളിച്ചിരുന്ന് പ്രതികരിക്കാതെ വെളിച്ചം കാണുവാൻ വേണ്ടി വല്ലപ്പോഴും ഒന്നു പുറത്തിറങ്ങൂ. മരിക്കുന്നതിനു മുൻപ് നാലു പേർ നമ്മളെ അറിയട്ടെ. അഞ്ചു പേർ നമ്മളോടൊപ്പം ചിരിക്കട്ടെ! പത്തു പേർ നമ്മളോടൊപ്പം സന്തോഷിക്കട്ടെ!
ജീവിതം ഒന്നേയുള്ളൂ - ആഘോഷിക്കൂ ഓരോ നിമിഷവും. ഒരു ദിവസം നമ്മൾ ഈ ലോകത്തു നിന്നും വിട പറയുമ്പോൾ, നാട്ടുകാർ തമ്മിൽ ചോദിക്കും -
"ഒരു മലയാളി മരിച്ചെന്നു കേട്ടല്ലോ - ആരാ അത്?"
"ഞാനും കേട്ടു. ആരാണെന്ന് വലിയ പിടില്ല. നമ്മുടെ അന്നാമ്മയുടെ ഭർത്താവ്, ആ വായ്നോക്കി വെള്ളമടി വർക്കിയാണെന്നാ പറേന്നത് - ആർക്കറിയാം?"
അതു പോരല്ലോ വർക്കി. അതുകൊണ്ട് ഇപ്പോഴേ കളത്തിലിറങ്ങി കളിക്കൂ!

(ഫോമ പ്രസിഡന്റ് ജി ബിജു തോണിക്കടവിൽ, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഇവരോടൊപ്പം)