
25 വർഷത്തിലേറെയായി ഖത്തറിലും,പിന്നെ കഴിഞ്ഞ 14 വർഷമായി ഒമാനിലും കുടുംബമായി ഓണം ആഘോഷിക്കുന്ന ഒരു പ്രവസ ജീവിയാണ് ഞാൻ.അതിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു എന്നതാണ് യാഥാർത്ഥ്യം!അത്രമാത്രം ഓണാഘോഷത്തോട് പ്രവാസികൾ കാണിക്കുന്ന ആത്മാർത്ഥതയാണ് അതിനുള്ള മുഖ്യ കാരണവും!ഇത് എന്റെ മാത്രം അനുഭവമല്ല, ഏതൊരു പ്രവാസ ജിവിതവും,ജീവിച്ച് അനുഭവിച്ച ഏതൊരു സ്ത്രീയുടെയും അനുഭവ സാക്ഷ്യവും കൂടിയാണിത്!എല്ലാവർഷത്തെയും പോലെ വീണ്ടും വന്നു, ഈ കൊടും ചൂടിൽ ഓണവും ഓണത്തിന്റെ ആവേശവും, ഉത്സാഹവും!ഇത്തവണയും മനസ്സിലാവും കൂടുതൽ ആഘോഷങ്ങൾ എന്ന് 2021 കോവിഡ് കാലങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.
ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണ് പ്രവാസ ലോകത്ത്,അതിൽ സത്യത്തോട് അടുത്തു നിൽക്കുന്നു എന്ന് എനിക്കു തോന്നുന്ന ഒന്നാണ്, “കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശ കപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ ‘പൊന്നോണ’മെന്നും വിളിക്കാനുള്ള കാരണമതാണ്.”
മലയാളിക്ക് ചിങ്ങം 1 എന്നത് പുതുവർഷത്തിന്റെ തുടക്കം കൂടിയാണ്. ചിങ്ങം ഒന്നു മുതൽ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു!ചിങ്ങം ഒന്നല്ല മറിച്ച് അതിനു മുൻപുള്ള മാസങ്ങൾ നാട്ടിൽ നിന്നു വരുന്നവരുടെ കയ്യിൽ അവർക്കുള്ള തിനേക്കാളേറെ,സുഹൃത്തുക്കളുടെ ഓണത്തയാറെടുപ്പുകളുടെ ലിസ്റ്റിലുള്ള സാധനങ്ങളാവും കൂടുതൽ.ആഘോഷങ്ങളൊന്നുമില്ലാത്തവരും ഇല്ലാതില്ല .
ഗൾഫിലെങ്കിലും,ചിങ്ങമാസം എന്ന ആ വാക്കുതന്നെ മലയാളിക്കൊരു ഗൃഹാതുരത്വമാണ്. ജീവിതമെന്ന യാഥാർത്ഥ്യത്തിന് മുൻപിൽ പ്രവാസമെന്ന വേവും വേദനയും അനുഭവിക്കുമ്പോൾ,അതിനുള്ള ഒരു തുള്ളി നനവാണ് നമ്മുടെ നാട്ടിലെ ഈ ആഘോഷങ്ങളുടെ ഓർമ്മകൾ ഓരോ പ്രവാസിക്കും നല്കുന്നത്. കുട്ടിക്കാലം മുതൽ ശീലിച്ചു വന്ന ആഘോഷങ്ങളുടെ ഓർമ്മകളിൽ ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചോട് ചേർത്തുവെയ്ക്കുന്നതാണ് ചിങ്ങമാസത്തിലെ ഓണം. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഓണമെന്ന ആഘോഷത്തിനും മാറ്റങ്ങളുണ്ടാകുന്നതുകൊണ്ട്,ഓരോ തലമുറക്കും ഓണം നല്കുന്ന ഓർമ്മകൾ ഇന്ന് വ്യത്യസ്ഥമാണെന്നും പറയാതെ വയ്യ.എന്തായാലും ഓണം ബാല്യകാല സ്മൃതികളുമായി ഇഴപിരിയാനാവത്തവണ്ണം ചേർന്നു കിടക്കുന്നതാണ് ,തീർച്ച! അത് പ്രവാസമായാലും സ്വദേശവാസമായാലും,ഓർമ്മയുടെ അളവുകോൽ ഒന്നുതന്നെ!
ചിങ്ങമാസമെത്തിയാൽ എവിടെ ഓണസദ്യ ബുക്ക് ചെയ്യണം എന്നത് മിക്കവാറും എല്ലാവരും തന്നെ ആലോചിച്ചു തുടങ്ങും.എത്ര തയ്യാറെടുത്താലും അലുമ്നി,കോളേജ് ഗ്രൂപ്പുകൾ എന്നിവക്കൊപ്പമൊന്നും ഒരുമിച്ചുള്ളൊരു ഓണം ഈ വർഷവും സാധിക്കില്ല.ഓണപ്പൂക്കളം ഇടാൻ പൂക്കളില്ല, ഉണ്ടെങ്കിൽത്തന്നെ മാസ്ക് ഇട്ട് പൂക്കളുടെ മണം പോലും മനസ്സിലാക്കാതെ എന്ത് ഓണം.ചിങ്ങം ഒന്ന് തുടങ്ങിയാൽ ഓണത്തപ്പനെ ഒരുക്കാനുള്ള മണ്ണും മറ്റും കണ്ടെത്തി തയ്യാറെടുപ്പുകൾക്ക് തുടങ്ങുന്നു.
ഇത്തവണ തിരുവോണത്തനു മുൻപുള്ള10 ദിന ഓണത്തിനുതന്നെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു.എങ്കിലും ഒരു വാട്ട്സ് ആപ്പിന്റെ സഹായത്തോടെ കാലവും,പ്രദേശവും,ജോലിയും എവിടെയായാലും ഓണത്തിന് വീട്ടിലെത്തിച്ചേരണം എന്നത് ഏതൊരു മലയാളിയുടെയും സ്വപ്‌നമാണ്.നാട്ടിലെ ജോലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാലും, സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനുള്ള വെമ്പൽ മൂലവും മറുനാട്ടിലേയ്ക്ക് കടക്കേണ്ടിവരുന്ന ഓരോ മലയാളിക്കും ഓണം ഒരു നഷ്ടസ്വപ്നമായി മാറാറുണ്ട്.യാത്രാ അസൗകര്യങ്ങളും,അവധിയില്ലായ്മയും, ഭീമമായ യാത്രാ ചെലവുമെല്ലാം പ്രവാസിക്ക് ഓണം എന്നത് ഒരു മരീചികയായിട്ട് മാറിത്തുടങ്ങിയിട്ട് കാലങ്ങളായി.സ്വന്തം നാട്ടിൽ നിന്നു മാറിത്താസിക്കാനുള്ള അവസ്ഥ ഉണ്ടാകുന്ന ഏതൊരു മലയാളിയും,അത് ഗൾഫ് ആയാലും യുഎസ് ആയാലും ബാംഗ്ലൂരോ,ഡൽഹിയോ ആയാലും അത് പ്രവാസം തന്നെയാണ്. കൂടുതൽ തൊഴിലവസരവും പണവും പദവിയുമെല്ലാം ഈ പ്രവാസത്തിന്റെ വെറും വാഗ്ദാനങ്ങൾ മാത്രമാണ്. ആ ഗൃഹാതുരത്വത്തിന്റെ നഷ്ടങ്ങളും നോവുകളും ഏറേയാണ് എന്ന്,മലയാളി പ്രവാസിയായ സ്ത്രീകൾ ഒരേ സ്വരത്തിൽ പറയും.
ഏതൊരു സ്ത്രീ എഴുത്തുകളിലും,ലേഖനങ്ങളിലും കഥകളിലും പ്രവാസത്തിന്റെ ഇടയിൽ നഷ്ടപ്പെട്ടു പോകുന്ന നാടിനെക്കുറിച്ചുള്ള ഓർമ്മകളിലും,ഏറ്റവും മുന്നിട്ടുനിൽക്കുന്ന ഒന്നാണ് ഓണവും ചിങ്ങമാസങ്ങളും. ഇവിടേ ക്രിസ്ത്യാനിയും,മുസ്ലിമും,ഹിന്ദുവും ഒരുമിച്ചിലയിട്ട് ഓണം ഉണ്ണുന്നു.ഗൾഫിൽ ഇന്ന് കുടുംബമായും, സുഹൃത്തുക്കൾക്കൊപ്പവും കൂട്ടായ്മകളായും ഒത്തൊരുമിച്ചുള്ള ആഘോഷമാണ് ഓണം.
നമ്മുടെ നാട്ടിൽ കാണുന്നതിൽ കൂടുതൽ പച്ചക്കറികൾ ഇന്നലെ ഞാൻ ഹൈപ്പർ മാർക്കറ്റിൽ നിന്നു വാങ്ങി.നാട്ടിലെക്കാൾ സുലഭമായി കിട്ടുന്നുണ്ടൊ എന്നു തോന്നിപ്പോകുന്ന രീതിയിൽ പച്ചക്കറികളും,ഒരുക്കങ്ങൾക്കുള്ള സാധനങ്ങളും ഞങ്ങൾ സുഹൃത്തുക്കൾ നിരന്നു നിന്നുതന്നെ വാങ്ങി. തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കൾവരെ ഇവിടെ പാക്കറ്റിൽ ഒരാഴ്ചക്ക് മുൻപെ കിട്ടുന്നു.ഒത്തൊരുമിച്ചു ചേർന്ന് സദ്യ ഒരുക്കുകയും,ഓണക്കളികൾ കളിച്ചും,അത്തപ്പൂക്കളമിട്ടും ഓണാഘോഷത്തിന്റെ ശരിയായ അർത്ഥത്തിൽ ആഘോഷങ്ങൾ ഗൾഫ് നാടുകളിൽ നടക്കുന്നു എന്ന് തീർത്തു പറയാം.എന്നാൽ ഇത്തവണ എത്രമാത്രം ആഘോഷങ്ങൾക്ക് വിലക്കുകൾ ഉണ്ടാവുമെന്നും കണ്ടറിയണം.എല്ലാവരുടെയും മനസ്സിൽ കോറോണയുടെ ഭീതികളും,വാക്സിൻ എടുത്തതിന്റെയും എടുക്കാത്തതിന്റെയും ചിന്തകൾ എല്ലാവരെയും ധർമ്മസങ്കടത്തിലാക്കിയിരിക്കയാണ്. കൂടെ വാട്സ് ആപ്പുകളിലും മറ്റും എത്തുന്ന അവ്യക്തമായ,തെറ്റായ വിവരങ്ങൾ അതിലും കൂടുതൽ ഭീതികൾ മനസ്സിൽ നിറയുന്നു.
ഇവിടെ പ്രവാസത്തിൽ സദ്യയൊരുക്കാനും ഉച്ചക്ക് ഇലയിടാനും വിളമ്പാനും കൂട്ടായ്മകളിൽ എല്ലാവരും തന്നെ കൂട്ടുമായി സംഘടിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു.എല്ലാ കൂട്ടങ്ങളും ചിട്ടയോടെ വിളമ്പി, പ്രാർത്ഥനയോടെ ഇരുന്നു എല്ലാവരും ഓണം ഉണ്ണുന്നു,പഴയ ഓർമ്മകൾ അയവിറക്കി.ഇന്നും ആ ഓർമ്മകൾ മനസ്സിൽ നിറച്ച്,സ്വന്തം വീടുകളിൽ മാത്രം ഓണത്തിന്റെ തയ്യാറെടുപ്പുകളും ഓണത്തപ്പന്മാരും ഓണ വിരുന്നുകളും ആഘോഷിക്കാൻ സാധിക്കട്ടെ.
ഓർമകളിലും,പോയകാലങ്ങളിലുമായി ജീവിതം നിലനില്ക്കി ല്ല,പുതിയ ഓർമ്മകളും പുതിയ ആഘോഷങ്ങളും,പുതിയ രീതികളും ആയി ജീവിതം മുമ്പോട്ടു തന്നെ പോകുന്നു.
കാണം വിറ്റ് ഓണം ഉണ്ണുന്നവനെപ്പോലെ,ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുന്ന ഒരു ജനത്തിന്റെ കാലഘട്ടത്തിൽ കൂടി അല്ലേ നമ്മൾ കടന്നു പോകുന്നത്.പ്രവാസി സ്ത്രീകൂട്ടായ്മകൾ പലതും അന്നൊക്ക ലേബർ ക്യാമ്പുകളിലും മറ്റും ഓണപ്പിതിച്ചൊറുകൾ എത്തിക്കാൻ ശ്രമിക്കാറുണ്ട്. അതൊന്നും ഉൽഘാടന മേളവും ഫോട്ടൊയുടെയും അകമ്പടിയോടെയുമല്ലെന്നു മാത്രം! മറ്റുള്ളവന്റെ കണ്ണീര്‍ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ഒരു ജനസമൂഹത്തിന്റെ ഈ ഓണാഘോഷം നമ്മെ അസ്വസ്ഥരാക്കാതെ, ഉള്ളതുകൊണ്ടുള്ള തൃപ്തിപ്പെടലാണ് ഓണത്തിന്റെ യഥാർത്ഥ സൗന്ദര്യം എന്ന് നമ്മുടെ മനസ്സുകളെ പറഞ്ഞു മനസ്സിലാക്കാം ഇനിയെങ്കിലും!