
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നായ 44-ാമത് ഇന്ത്യാ ഡേ പരേഡിൽ ഈ വർഷം ബോളിവുഡ് നടി പൂജ ഹെഗ്‌ഡെ മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 16-ന് ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ അവന്യൂവിൽ നടക്കുന്ന പരേഡിൽ ഇന്ത്യയുടെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ താരക് മേത്ത കാ ഊൽത്ത ചഷ്മയിലെ പ്രമുഖ താരങ്ങളും അണിനിരക്കുമെന്ന് സംഘാടകരായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) അറിയിച്ചു.
ജേതാലാൽ ഗഡയുടെ വേഷത്തിലൂടെ ശ്രദ്ധേയനായ ദിലീപ് ജോഷി, റോഷൻ സിംഗ് സോധിയായി ബാല്‌വിന്ദർ സിംഗ് സൂരി, മാധവി ഭിഡെയായി സോനാലിക ജോഷി, ചമ്പക്‌ലാൽ ഗഡയായി അമിത് ഭട്ട്, ആത്മാറാം തുകാരാം ഭിഡെയായി മന്ദാർ ചന്ദ്‌വാദ്കർ എന്നിവരും പരേഡിൽ പങ്കെടുക്കും.
ഇന്ത്യൻ പൈതൃകവും ഐക്യവും ഉയർത്തിക്കാട്ടുന്ന 'Harmony in Heritage' എന്ന പ്രമേയത്തോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ പ്രത്യേക ആഘോഷങ്ങൾ. ഉച്ചയ്ക്ക് 12 മണിക്ക് ഈസ്റ്റ് 38-ാം സ്ട്രീറ്റിൽ നിന്ന് ഈസ്റ്റ് 27-ാം സ്ട്രീറ്റ് വരെയുള്ള മാഡിസൺ അവന്യൂവിലൂടെയാണ് പരേഡ് കടന്നുപോകുക.
പരേഡിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ പൂജ ഹെഗ്‌ഡെ പറഞ്ഞു. ഇന്ത്യൻ വംശജരായ പ്രവാസികൾക്കൊപ്പം ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള അവസരം അഭിമാനകരമാണെന്നും മാതൃരാജ്യത്തിന്റെ മഹത്വം ഒരുമിച്ച് ആഘോഷിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അവർ പറഞ്ഞു.
അമേരിക്കയിലുള്ള ഇന്ത്യക്കാരെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ വേദിയാണ് ഇന്ത്യാ ഡേ പരേഡെന്ന് ദിലീപ് ജോഷി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സംസ്കാരവും കലയും സംഗീതവും സമൂഹത്തിന്റെ ഐക്യശക്തിയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അപൂർവ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
റോഷൻ സിംഗ് സോധിയായി ശ്രദ്ധേയനായ ബാല്‌വിന്ദർ സിംഗ് സൂരിയും ഇന്ത്യാ ഡേ പരേഡ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ സ്വന്തം വേരുകളുമായി ബന്ധിപ്പിക്കുന്ന ആഘോഷമാണെന്ന് വിശേഷിപ്പിച്ചു. നിതീഷ് ഭലൂനി ഇന്ത്യയുടെ വൈവിധ്യവും സാംസ്കാരിക സമ്പത്തും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായാണ് ഈ പരിപാടിയെ വിശേഷിപ്പിച്ചത്. സോനാലിക ജോഷിയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്ന ശക്തമായ വേദിയാണ് ഇന്ത്യാ ഡേ പരേഡെന്ന് അഭിപ്രായപ്പെട്ടു.
1970-ൽ രൂപംകൊണ്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ-അമേരിക്കൻ കുടിയേറ്റ സംഘടനകളിലൊന്നാണ്. സംഘടനയുടെ വാർഷിക ഇന്ത്യാ ഡേ പരേഡ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നായി വളർന്നു. ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളാണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്.
ഇത്തവണത്തെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14-ന് എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഇന്ത്യൻ ദേശീയപതാകയുടെ ത്രിവർണത്തിൽ പ്രകാശിപ്പിക്കും. ഓഗസ്റ്റ് 15-ന് ടൈംസ് സ്ക്വയറിൽ ദേശീയപതാക ഉയർത്തുന്ന ചടങ്ങും നടക്കും. ഓഗസ്റ്റ് 16-ന് പരേഡിന് ശേഷം വാർഷിക ഇന്ത്യ ഇൻഡിപെൻഡൻസ് ഗാലയും സംഘടിപ്പിക്കും.
40-ലധികം സാംസ്കാരിക ഫ്ലോട്ടുകൾ, മാർച്ചിംഗ് സംഘങ്ങൾ, തത്സമയ കലാപരിപാടികൾ, വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ പങ്കാളിത്തം, ഇന്ത്യൻ ഭക്ഷ്യമേളകൾ, പൈതൃക പ്രദർശനങ്ങൾ എന്നിവയും ഇത്തവണത്തെ ഇന്ത്യാ ഡേ പരേഡിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.