
ചോദിച്ചൊരിക്കലെന്‍കൂട്ടുകാരി,
ചാരത്തണഞ്ഞെന്നെ, യുറ്റുനോക്കി;
ആമുഖമെന്യെ മൃദുസ്വരത്തില്‍-
'അറം പറ്റുമെന്നത് സത്യമാണോ'?
ഉത്തരമോതാതെ, യല്പനേരം,
കെട്ടിപ്പിടിച്ചുസ്‌നേഹം പകര്‍ന്നു,
ജിജ്ഞാസയോടെ തിരക്കികാര്യ,
ദുഃഖത്തിരകളക്കണ്ണുകളില്‍ച
പെട്ടെന്നു പൂകിയൊരിക്കല്‍കൂടി,
പട്ടിണി ചൂളം വിളിച്ച വീട്ടില്‍,
്അമ്പതുവര്‍ഷം പിന്നിട്ട നടന്ന,
അമ്പരപ്പാര്‍ന്ന സത്യങ്ങള്‍ തേടി;
ഇല്ലായ്മ വല്ലായ്മയായ ബാല്യം,
അച്ഛന, വശന്‍, കിടപ്പുരോഗി,
പഠിപ്പുമുടങ്ങിയ സങ്കടത്താല്‍,
പ്രത്യാശയില്ലാത്ത ജന്മയാത്ര...
പ്രായം പതിനെട്ടിലെത്തിയപ്പോള്‍,
ഭാഗ്യം പടിക്കല്‍ വന്നെത്തിനോക്കി,
കൂലി കുറഞ്ഞൊരു ജോലികിട്ടി,
പ്രവൃത്തി പരിചയമാറു മാസം,
ആസന്നമാകുന്നു നല്ലകാലം,
കാശുകിട്ടാനിനി മൂന്നുമാസം,
വേതനം തുച്ഛമാണെങ്കിലെന്ത്?
മുട്ടുശാന്തിക്ക് തികയുമല്ലൊ.
സ്വപ്‌നങ്ങള്‍ക്കെന്തു നിറപ്പകിട്ട്!
ഉള്ളിലാനന്ദ പ്പൂത്തിരികള്‍,
മൃത്യവിന്‍ കാലൊച്ചകാതോര്‍ത്തിടും-
അച്ഛന്റെ യാഗ്രഹ, മോന്തിയമ്മ;
അഞ്ഞൂറു രൂപ കടമായി നീ,
മാനേജരോട് ചോദിക്കു മോളേ,
ശമ്പളമായാലതെടുത്ത്-
ബാക്കി തന്നാല്‍ മതിയെന്നോതുക;
നിന്റെയദ്ധ്വാനത്തില്‍ നിന്നൊരംശം,
നീയക്കരങ്ങളിലേല്പിക്കുക;
മോഹം സഫലമാകുമ്പോള്‍ കുഞ്ഞേ,
ആമന,സ്സാനന്ദദായകം ഹാ!
ചെയ്യേണ്ടതെന്തെന്നറിയാതെ ഞാന്‍,
മിണ്ടാട്ടമില്ലാത്ത മട്ടിലായി,
ചിന്താവ്യഥകളാലന്തരംഗം,
ആര്‍ത്തിരമ്പുന്ന സമുദ്രതുല്യം;
ആയുസ്സ, നിശ്ചിത, മാഴ്ചയ്ക്കകം,
ഈ മണ്ണിലേയ്ക്ക് മടക്കയാത്ര...
അച്ഛന്റെ യാശ, നിരാശയാക്കി;
എന് ദുരഭിമാന, മതെത്രകഷ്ടം!
'ഒടുക്കമവള്‍ക്കാരും കാണുകില്ല.'
വാക്കുകള്‍ തീക്കനലായി കാതില്‍,
പാപി ഞാന്‍, മാപ്പിരക്കുന്നു താതാ...
വാദത്തിലെന്ന സമര്‍പ്പിക്കുന്നു.
ഏങ്ങലും തേങ്ങലും താളമിട്ട്,
ഉള്‍ത്തുടികൊട്ടുന്ന ജീവിതത്തില്‍,
മാറ്റൊലിക്കൊള്ളുമീവാക്യം സദാ,
നീറ്റിടുന്നോ, നെരിപ്പോടിനൊപ്പം.