Image

ഒരു രാജ്യത്തിന്റെ യുവതലമുറ നീതിക്കായി ശബ്ദമുയർത്തുമ്പോൾ (ജോർജ്ജ് എബ്രഹാം)

Published on 27 July, 2026
ഒരു രാജ്യത്തിന്റെ യുവതലമുറ  നീതിക്കായി ശബ്ദമുയർത്തുമ്പോൾ (ജോർജ്ജ് എബ്രഹാം)

ന്യൂഡൽഹിയിലെ വിദ്യാർഥികൾ പ്രതിഷേധിച്ചത് ഒരു ലളിതമായ ആവശ്യത്തിനുവേണ്ടിയായിരുന്നു — നീതിക്കുവേണ്ടി. അവർ  പ്രത്യേക പരിഗണനയോ അധികാരമോ രാഷ്ട്രീയ നേട്ടമോ ആയിരുന്നില്ല ആവശ്യപ്പെട്ടത് . വർഷങ്ങളോളം കഠിനാധ്വാനത്തോടെയും അച്ചടക്കത്തോടെയും ആത്മസമർപ്പണത്തോടെയും നടത്തിയ പരിശ്രമം, തങ്ങളെ പരാജയപ്പെടുത്തിയ ഒരു വ്യവസ്ഥിതിയുടെ അനാസ്ഥ കാരണം അർഥശൂന്യമാകരുത് എന്ന ന്യായമായ ഉറപ്പ് - അത് മാത്രമായിരുന്നു അവർ തേടിയത്.

ഈ യുവാക്കളിൽ പലരുടെയും വിദ്യാഭ്യാസയാത്ര പരീക്ഷാഹാളിൽ കാൽവയ്ക്കുന്നതിനും വളരെ മുൻപ് തുടങ്ങിയതാണ്. അവരുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്ന ഒരു നിർണായക നിമിഷത്തിനായി അവർ കൗമാരകാലം മുതൽ തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. സമപ്രായക്കാർ യൗവനത്തിന്റെ നിസ്സംഗമായ ആനന്ദങ്ങൾ ആസ്വദിക്കുമ്പോൾ, ഇവർ ക്ലാസ് മുറികളിലും ലൈബ്രറികളിലും കോച്ചിങ് സെന്ററുകളിലും ഒതുങ്ങിനിൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും കഠിനമായ വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നിന്റെ സമ്മർദ്ദത്തിനിടയിൽ, അവർ പലപ്പോഴും രാത്രി വൈകുവോളം ഉറക്കമൊഴിഞ്ഞ് പഠനം തുടർന്നു.

ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും, അവധിക്കാല സന്തോഷങ്ങൾ മാറ്റിവച്ചും, സൗഹൃദങ്ങൾ പോലും അവഗണിച്ചും യുവത്വത്തിന്റെ അനേകം സുന്ദര നിമിഷങ്ങൾ എല്ലാം അവർ ഒരു ലക്ഷ്യത്തിനുവേണ്ടി ത്യജിച്ചു — ഒരു മെഡിക്കൽ കോളേജിലോ എൻജിനീയറിങ് കോളേജിലോ പ്രവേശനം നേടി, തങ്ങൾക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കുക എന്ന സ്വപ്നം.

ഈ വിദ്യാർത്ഥികളുടെ ത്യാഗങ്ങൾക്കൊപ്പമോ, പലപ്പോഴും അതിലുപരിയോ ആയിരുന്നു അവരുടെ മാതാപിതാക്കളുടെ ത്യാഗങ്ങൾ. ഇന്ത്യയിലുടനീളമുള്ള നിരവധി അച്ഛനമ്മമാരാണ് വാർത്തകളിൽ ഇടംപിടിക്കാത്ത ഭാരം നിശ്ശബ്ദമായി പേറിയത്.പലരും തിരിച്ചടയ്ക്കാൻ പോലും പ്രയാസമുള്ളത്ര പണം കടം വാങ്ങി. ചിലർ കുടുംബസ്വത്തുക്കൾ വിറ്റു, കിടപ്പാടവും ഭൂമിയും പണയപ്പെടുത്തി, ആയുഷ്കാലത്തെ മുഴുവൻ  സമ്പാദ്യവും ചെലവഴിച്ചു. കോച്ചിങ് ക്ലാസുകൾക്കും ട്യൂഷൻ ഫീസിനും പുസ്തകങ്ങൾക്കും യാത്രാചെലവിനും പരീക്ഷാഫീസിനുമായി അവർ സ്വന്തം സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുകയും, വിരമിക്കൽ ജീവിതം പോലും മാറ്റിവയ്ക്കുകയും ചെയ്തു. കാരണം, മക്കളുടെ വിദ്യാഭ്യാസം മാത്രമാണ് മാന്യവും സുരക്ഷിതവുമായ ഒരു ജീവിതത്തിലേക്കുള്ള ഏറ്റവും വിശ്വസനീയമായ വഴിയെന്ന് അവർ ഉറച്ചുവിശ്വസിച്ചു. ജീവിത സായാഹ്നത്തിലേക്ക് കടന്നപ്പോഴും, സ്വന്തം ഭാവിയെക്കാൾ കൂടുതൽ അവർ ആശങ്കപ്പെട്ടത്, മക്കൾക്ക് വിജയിക്കാൻ അർഹമായ ഒരു അവസരം ലഭിക്കുമോ എന്ന കാര്യത്തിലായിരുന്നു.

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ പ്രതിഷേധത്തെ മനസ്സിലാക്കേണ്ടത്. അവർ ഒരു പരീക്ഷയെയോ ഭരണപരമായ ഒരു തീരുമാനത്തെയോ മാത്രം എതിർക്കുകയായിരുന്നില്ല. വർഷങ്ങളായി അവർ കാത്തുസൂക്ഷിച്ച പ്രതീക്ഷകളെയും ത്യാഗങ്ങളെയും വിശ്വാസത്തെയും സംരക്ഷിക്കാനായിരുന്നു അവർ തെരുവിലിറങ്ങിയത്. ഒരു മത്സരപരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ  ഒരു പരീക്ഷാഫലം മാത്രമല്ല; കഴിവിനും സത്യസന്ധതയ്ക്കും അർഹമായ  അംഗീകാരം ലഭിക്കുമെന്ന  സമൂഹത്തിന്റെ  വിശ്വാസം  തന്നെയാണ്  അപകടത്തിലാകുന്നത്.

ഒരു രാജ്യത്തിന് യുവജനങ്ങളോട് കഠിനാധ്വാനത്തിൽ വിശ്വസിക്കാൻ ആവശ്യപ്പെടാനാവില്ല, അതേസമയം അവരുടെ കഴിവ് വിലയിരുത്തുന്ന സംവിധാനത്തിന്റെ നീതിയിലും സുതാര്യതയിലും സംശയങ്ങൾ നിലനിൽക്കാൻ അനുവദിച്ചുകൊണ്ട്. ആ വിശ്വാസം തകരുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഒരു പരീക്ഷയിൽ മാത്രം ഒതുങ്ങുകയില്ല. പൊതുസ്ഥാപനങ്ങളിലുള്ള ജനവിശ്വാസം ക്രമേണ കുറയും. അതോടൊപ്പം, അവസരങ്ങൾ കഴിവിന്റെയും അധ്വാനത്തിന്റെയും അടിസ്ഥാനത്തിൽ ലഭിക്കുന്നതല്ല, മറിച്ച് സ്വാധീനത്തിന്റെയും അഴിമതിയുടെയും കൃത്രിമ ഇടപെടലുകളുടെയും ഫലമാണെന്ന ധാരണ ശക്തിപ്പെടുകയും ചെയ്യും.

ഈ വിദ്യാർഥികൾ തെരുവിലിറങ്ങിയത് പ്രതീക്ഷ കൈവിട്ടതുകൊണ്ടല്ല. മറിച്ച്, നീതി ഇപ്പോഴും സാധ്യമാണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നതിനാലാണ്. അവരുടെ ശബ്ദത്തിൽ മുഴങ്ങിയത്, തുല്യമായ മത്സരവേദിയിൽ സ്വന്തം കഴിവ് തെളിയിക്കാൻ അവസരം മാത്രം ആഗ്രഹിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ യുവജനങ്ങളുടെ സ്വപ്നങ്ങളായിരുന്നു. അത്തരം ശബ്ദങ്ങളെ അവഗണിക്കുന്ന ഒരു സമൂഹം  ഏറ്റവും പ്രതിഭാശാലികളായ സ്വന്തം തലമുറയെ അകറ്റിനിർത്താനുള്ള അപകടം ഏറ്റെടുക്കുകയാണ്. എന്നാൽ, ആ ശബ്ദങ്ങൾ കേൾക്കുന്ന ഒരു സമൂഹം കഠിനാധ്വാനവും സത്യസന്ധതയും കഴിവും തന്നെയാണ് ദേശീയ പുരോഗതിയുടെ അടിത്തറയെന്ന് വീണ്ടും ഉറപ്പുനൽകുന്നു.

ഒരു ജനാധിപത്യത്തിന്റെ യഥാർഥ അളവുകോൽ അധികാരമുള്ളവരോട് അത് എങ്ങനെ പെരുമാറുന്നു എന്നതിലല്ല; മറിച്ച്, തന്റെ ഏറ്റവും പ്രായം കുറഞ്ഞ പൗരന്മാരുടെ പ്രതീക്ഷകളോടും ഉത്കണ്ഠകളോടും അത് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. വർഷങ്ങളായുള്ള ആത്മസമർപ്പണത്തിനും അധ്വാനത്തിനും ശേഷം വിദ്യാർഥികൾ ആവശ്യപ്പെടുന്നത് നീതിയും തുല്യാവകാശവും മാത്രമാണെങ്കിൽ, അവർക്കു ലഭിക്കേണ്ടത് സംശയമോ അടിച്ചമർത്തലോ അല്ല; മറിച്ച് സുതാര്യതയും ഉത്തരവാദിത്തവും നീതിയും തന്നെയാണ്. കാരണം, അവരുടെ ഭാവിയും, ആത്യന്തികമായി രാജ്യത്തിന്റെ ഭാവിയും, അതിന്മേലാണ് ആശ്രയിച്ചിരിക്കുന്നത്.

ഈ യുവജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ഇന്ത്യയിലെ ദൈനംദിന യാഥാർഥ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവരായി തോന്നുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും സുരക്ഷിത വലയത്തിൽ നിന്ന് ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും ത്യാഗത്തിന്റെയും ഭാഷ സംസാരിക്കുക എളുപ്പമാണ്. എന്നാൽ, രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക ഉന്നതവർഗത്തിൽപ്പെട്ട പലരും സാധാരണ ജനങ്ങൾക്ക് നിഷേധിക്കുകയോ കൂടുതൽ അപ്രാപ്യമാക്കുകയോ ചെയ്യുന്ന അതേ അവസരങ്ങൾ സ്വന്തം മക്കൾക്കായി ഉറപ്പാക്കിയിട്ടുണ്ട്.

അവരുടെ മക്കൾ  ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ  പഠിക്കുന്നു. ഇംഗ്ലീഷിനൊപ്പം മറ്റു വിദേശഭാഷകളും അവർ പ്രാവീണ്യത്തോടെ അഭ്യസിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളിലും ഗവേഷണ സ്ഥാപനങ്ങളിലുമായി ലോകമെമ്പാടുമുള്ള സർക്കാരുകളിലും നേതൃത്വസ്ഥാനങ്ങൾ ഏറ്റെടുക്കാൻ അവർ തയ്യാറെടുക്കുന്നു.

അതേസമയം, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അത്തരമൊരു തിരഞ്ഞെടുപ്പോ അവസരമോ ഇല്ല. അവരുടെ പ്രതീക്ഷകൾ മുഴുവൻ ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയിലാണു നിക്ഷിപ്തമായിരിക്കുന്നത് — കഴിവിനും കഠിനാധ്വാനത്തിനും അചഞ്ചലമായ പരിശ്രമത്തിനും ന്യായമായ അംഗീകാരം ലഭിക്കുമെന്ന വിശ്വാസത്തിൽ. അവരുടെ ജീവിതത്തിൽ, ഒരു മത്സരപരീക്ഷയിലെ വിജയം പലപ്പോഴും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള ഏക മാർഗമാണ്.

കൂടാതെ, അധികാരസ്ഥാനങ്ങളിലുള്ള ചിലർ ഈ ദൈനംദിന ജീവിതപോരാട്ടങ്ങളിൽ നിന്ന് പൂർണമായും അകന്നുനിൽക്കുന്നവരാണ്. മക്കളുടെ കോച്ചിങ് ക്ലാസുകളുടെ ചെലവ് വഹിക്കാൻ സ്വന്തം വീടുകൾ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കളുടെ ഉത്കണ്ഠയും, ജീവിതത്തിന്റെ ഗതി തന്നെ നിർണയിച്ചേക്കാവുന്ന ഒരു പരീക്ഷയ്ക്കായി വർഷങ്ങളോളം തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ മാനസിക സംഘർഷവും അവരെ സ്പർശിക്കുന്നില്ല. പൊതുസ്ഥാപനങ്ങൾ ഈ യുവജനങ്ങളെ പരാജയപ്പെടുത്തുമ്പോൾ, അതിന്റെ ആഘാതം വ്യക്തിപരമായ തലത്തിൽ മാത്രമല്ല, മെച്ചപ്പെട്ടൊരു ഭാവിയുടെ പ്രതീക്ഷയിൽ തങ്ങളുടെ എല്ലാം സമർപ്പിച്ച കുടുംബങ്ങളെയാകെ ബാധിക്കുന്നതാണ്.

യഥാർഥ പരാതികൾക്കും ന്യായമായ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിനുപകരം, പൊതുചർച്ചകൾ പലപ്പോഴും ഐഡന്റിറ്റി, രാഷ്ട്രീയം, മതം, സാംസ്കാരിക ധ്രുവീകരണം തുടങ്ങിയ വിഷയങ്ങളിലേക്ക് വഴിതിരിച്ചുവിടപ്പെടുകയാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ രാഷ്ട്രീയ പിന്തുണ സമാഹരിക്കാൻ സഹായിച്ചേക്കാം. എന്നാൽ, ഇന്നത്തെ ഇന്ത്യൻ യുവജനങ്ങളുടെ യഥാർഥ ആശങ്കകളായ ഗുണമേന്മയുള്ള വിദ്യാഭ്യാസം, പക്ഷപാതരഹിതമായ അവസരങ്ങൾ, അർഥവത്തായ തൊഴിൽ, സാമ്പത്തിക മുന്നേറ്റത്തിനുള്ള സാധ്യത, പൊതുസ്ഥാപനങ്ങൾ സത്യസന്ധമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നുവെന്ന വിശ്വാസം എന്നിവയ്ക്ക് പരിഹാരം കാണുന്നതിൽ അവ വളരെ കുറച്ച് മാത്രമേ സഹായിക്കൂ.

ഏറ്റവും വലിയ ദുരന്തം ഈ ശബ്ദങ്ങൾ കേൾക്കപ്പെടുന്നില്ല എന്നതുമാത്രമല്ല; അവ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ്. ഇന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികളെ നയിക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമോ കക്ഷിരാഷ്ട്രീയമോ അല്ല. ഉത്കണ്ഠയും നിരാശയും, സംവിധാനത്തിൽ കൃത്രിമത്വവും അനീതിയും കടന്നുകയറിയെന്ന ശക്തമായ വിശ്വാസവുമാണ് അവരെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്. അവർ സ്വന്തം രാജ്യത്തോട് ആവശ്യപ്പെടുന്നത് എഴുതപ്പെടാത്ത ഒരു സാമൂഹിക കരാർ പാലിക്കണമെന്നതാണ്: അവർ ആത്മാർഥമായി പഠിക്കുകയും, സത്യസന്ധമായി മത്സരിക്കുകയും, നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നുവെങ്കിൽ, സംവിധാനവും അതേ സത്യസന്ധതയും നീതിയും പാലിക്കണം.

സ്വന്തം യുവജനങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും അവഗണിക്കുന്ന ഏതൊരു രാജ്യവും സ്വന്തം നാശത്തിനുള്ള വിത്തുകൾ പാകുകയാണ്. തങ്ങളുടെ കഠിനാധ്വാനത്തിന് വിലയില്ലെന്നും ഭാവി അനിശ്ചിതത്വത്തിലാണെന്നും ഒരു തലമുറയ്ക്ക് തോന്നിത്തുടങ്ങിയാൽ, അവർക്ക് സർക്കാരിലുള്ള വിശ്വാസം മാത്രമല്ല, ജനാധിപത്യത്തെ താങ്ങിനിർത്തുന്ന പൊതുസ്ഥാപനങ്ങളിലുള്ള വിശ്വാസവും ക്രമേണ നഷ്ടപ്പെടും. ഒരു രാജ്യത്തിന്റെ യഥാർഥ ശക്തി മുദ്രാവാക്യങ്ങളിലല്ല; മറിച്ച്, സ്വന്തം യുവജനങ്ങളുടെ അഭിലാഷങ്ങളെ സംരക്ഷിക്കാനും, കഴിവിനും നീതിക്കും തുല്യാവസരത്തിനും ദേശീയ പുരോഗതിയുടെ അടിസ്ഥാനശിലകളെന്ന സ്ഥാനം ഉറപ്പാക്കാനുമുള്ള അതിന്റെ പ്രതിബദ്ധതയിലാണ്.

ഡൽഹി പൊലീസ് ഈ വിദ്യാർഥികളോട് ചെയ്തതായി ആരോപിക്കപ്പെടുന്ന നടപടികൾ വെറും ജനക്കൂട്ട നിയന്ത്രണത്തിന്റെ ഒരു സംഭവമായി മാത്രം ചരിത്രം ഓർക്കുകയില്ല. മറിച്ച്, ഒരു തലമുറയുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ന്യായമായ അഭിലാഷങ്ങൾക്കും സംഭാഷണത്തിലൂടെയോ നീതിയിലൂടെയോ മറുപടി നൽകുന്നതിനുപകരം ബലപ്രയോഗത്തിലൂടെയാണ് പ്രതികരിച്ചതെന്ന ഓർമയായിരിക്കും അത് ചരിത്രത്തിൽ രേഖപ്പെടുക. ശരീരത്തിൽ ഏൽപ്പിച്ച മുറിവുകൾ ഒരുനാൾ ഭേദമായേക്കാം. എന്നാൽ, യുവത്വത്തിന്റെ ആദർശവാദത്തിന് മറുപടിയായി ശാരീരിക അതിക്രമവും ഭീഷണിയും നേരിടേണ്ടിവന്നതിന്റെ മാനസിക മുറിവുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ സാധ്യതയുണ്ട്.

ഒടുവിൽ, ഇന്ത്യയുടെ ഹൃദയവും ആത്മാവും ഉണർന്നെഴുന്നേൽക്കുകയാണ്. ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച ഒരു പ്രക്ഷോഭത്തിനല്ല; മറിച്ച്, ഒരു രാജ്യത്തിന്റെ മനസ്സാക്ഷി സ്വാഭാവികമായി ഉണരുന്ന ചരിത്രപരമായ നിമിഷത്തിനാണ്. അത് ഒരുപക്ഷേ തടയാനാകാത്ത ശക്തിയായി വളർന്ന്, രാജ്യത്തെ ഒരു പുതിയ പരിവർത്തനഘട്ടത്തിലേക്ക് നയിച്ചേക്കാം.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത്, എത്ര ശക്തമാണെന്ന് തോന്നിയാലും ഒരു ഏകാധിപത്യ വ്യവസ്ഥയ്ക്കും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള ആഗ്രഹത്തെ എന്നെന്നേക്കുമായി അടിച്ചമർത്താനാവില്ല എന്നതാണ്. അധികാരത്തിന്റെ പരിധികൾ കൂടുതൽ കൂടുതൽ നീട്ടാൻ ശ്രമിക്കുമ്പോൾ, അതേ അധികാരം സ്വന്തം തകർച്ചയുടെ വിത്തുകൾ തന്നെ പാകുകയാണ്. ആ കണക്ക് തീർക്കുന്ന നിമിഷം വർഷങ്ങളോ പതിറ്റാണ്ടുകളോ തലമുറകളോ കഴിഞ്ഞായിരിക്കാം എത്തുക. എന്നാൽ, അത് ചരിത്രത്തിന്റെ അനിവാര്യമായ നിയമമായി എന്നും നിലനിൽക്കുന്നു. ആ നിമിഷം വന്നെത്തുമ്പോൾ, വർഷങ്ങളായി കെട്ടിക്കിടന്ന അനീതിയുടെ മുഴുവൻ ഭാരവും പഴയ വ്യവസ്ഥയുടെ മേൽ പതിക്കുകയും, അതിനെ തകർത്തുകളയുകയും ചെയ്യും. കാരണം, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹം ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും സംവിധാനങ്ങളെക്കാൾ  കൂടുതൽ ശക്തവും ശാശ്വതവുമാണ്.

 

Join WhatsApp News
വേണു തകരപ്പുറം 2026-07-27 06:51:32
അമേരിക്കയിൽ ആണെങ്കിലും ജോർജ് എബ്രഹാം സാർ കോൺഗ്രസിനു വേണ്ടി കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട്. ജോർജ് സാറിൻറെ നേതൃത്വത്തെ അംഗീകരിക്കാം. എന്നാൽ ഒന്നുരണ്ടും മാസമായി കുറച്ച് അവതാരങ്ങൾ അമേരിക്കയിൽ കോൺഗ്രസിന്റെ മുഴുവൻ ചുമതലക്കാരും ചെയർമാൻമാരും സെക്രട്ടറിമാരും വൈസ് പ്രസിഡണ്ട് മാരും ഒക്കെയായി മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അവർ ചെല മീറ്റിംഗ് വിളിച്ചുകൂട്ടി ചിലർക്കൊക്കെ ഓർഡർ കൊടുക്കുന്നുണ്ട് അതായത് നിങ്ങൾ അത് അത് ചെയ്യുക, ഇത് ചെയ്യുക. തനിക്കൊരു സ്വീകരണ സംഘടിപ്പിക്കുക താൻ വരുന്നുണ്ട്. ഇവരെയൊക്കെ ആരാണ് അപ്പോയിന്റ് ചെയ്തത് ഏത് ജനാധിപത്യ പ്രക്രിയയിലാണ് ഇവരെയൊക്കെ തെരഞ്ഞെടുത്തത്. നേതാവാണെന്നും പറഞ്ഞ് അതിൽ ഒട്ടിപ്പിടിക്കുന്ന ചില നേതാക്കൾ അടക്കം പെട്ടെന്ന് ചാടി വന്നു കോൺഗ്രസിന്റെ ചെയർമാൻ ആണ് പ്രസിഡണ്ടാണ് എന്നൊക്കെ പറഞ്ഞ് സാധാരണ മനുഷ്യരെ കബളിപ്പിക്കുന്നുണ്ട്. ഗ്രാസ് റൂട്ടിൽ ഒരു പണിയും ചെയ്യാതെ പെട്ടെന്ന് അമേരിക്കയിലെ കോൺഗ്രസിന്റെ ഏറ്റവും തലപ്പത്തേക്ക്, അതിനടുത്ത് തലപ്പത്തേക്ക്, അങ്ങനെ പലയിടത്തേക്കും സ്വയം അവരോധിക്കപ്പെടുകയാണ്. താൻ രമേശിന്റെ ആളാണ് സതീശന്റെ ആളാണ്, വേണുഗോപാലിന്റെ ആളാണ്, സോണിയജിയുടെ ആളാണ് എന്നൊക്കെ പറഞ്ഞ് പൊങ്ങി നടന്നു, ഒരർത്ഥത്തിൽ കോൺഗ്രസിന്റെ തന്നെ പേര് കളയുകയാണ് ഇന്നലെ മുളച്ച ഈ തകരകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക