
ഹൂസ്റ്റണ്‍: ജൂലൈ മാസത്തിന് എന്നും ഒരു പ്രത്യേക ഭാവമുണ്ട് ഹൂസ്റ്റണില്‍. ഒരു ദിവസം അപ്രതീക്ഷിതമായ ഇടിമിന്നലോടുകൂടിയ മഴയും, മറുനാള്‍ കഠിനമായ ചൂടും ഈര്‍പ്പവും. വീട്ടുമുറ്റത്തെ ഉദ്യാനപരിപാലകര്‍ക്കു പ്രകൃതി നല്‍കുന്ന ഈ വൈവിധ്യം അനുഗ്രഹമാകുമ്പോള്‍, അവിടുത്തെ മലയാളി സമൂഹത്തിന്റെ സ്ഥിരം പരാതിയാകുന്നത് കൊതുകുകളുടെ ശല്യമാണ്. തെക്കുകിഴക്കന്‍ ടെക്‌സസിന്റെ യഥാര്‍ത്ഥ അധിപന്മാര്‍ കൊതുകുകളാണെന്ന തമാശയും ഈ സാഹചര്യത്തില്‍ അനായാസം ഓര്‍മയില്‍ വരുന്നു.
ജൂലൈ 19-ന് ഉച്ചകഴിഞ്ഞ് മസാല ഹട്ട് കേരള റസ്റ്റോറന്റില്‍ സംഘടിപ്പിച്ച കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സാഹിത്യ സംഗമം, ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശം നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു. യോഗം ചേരാനിരുന്ന ഹാളില്‍ യുവജനങ്ങള്‍ വന്‍ സ്‌ക്രീനില്‍ മത്സരം ആസ്വദിക്കുന്ന കാഴ്ച അംഗങ്ങളെയും ആഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രേരിപ്പിച്ചു. ഹിസ്പാനിക് സമൂഹത്തോടൊപ്പം മലയാളികളും ഫുട്‌ബോളിനോടുള്ള തങ്ങളുടെ ആവേശം പ്രകടമാക്കി. പ്രത്യേകിച്ച് അര്‍ജന്റീനയ്ക്കുവേണ്ടി ഭൂരിഭാഗം പേരും ആര്‍പ്പുവിളിച്ചെങ്കിലും, ഒടുവില്‍ സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയെന്ന വാര്‍ത്ത മത്സരത്തിന്റെ ആവേശത്തെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തി.
ഈ മാസത്തെ മുഖ്യപ്രഭാഷണ വിഷയമായി സ്വാമി വിവേകാനന്ദന്റെ ജീവിതവും ദര്‍ശനവും തിരഞ്ഞെടുക്കുകയുണ്ടായി. അതോടൊപ്പം അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, അമേരിക്കന്‍ ചരിത്രത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങളും അതുമായി ബന്ധപ്പെടുത്തി അംഗങ്ങളുടെ വ്യക്തിപരമായ അമേരിക്കന്‍ ജീവിതാനുഭവങ്ങളും പങ്കുവെക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ചരിത്രവും ജീവിതാനുഭവങ്ങളും ഇഴചേര്‍ന്ന ഈ സംവാദം ശ്രദ്ധേയമായി.

സുരേന്ദ്രന്‍ നായര്‍ സ്വാമി വിവേകാനന്ദന്റെ ജീവിതദര്‍ശനത്തെ ആസ്പദമാക്കി ആഴമേറിയ പ്രബന്ധം അവതരിപ്പിച്ചു. യുഗാവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീരാമകൃഷ്ണ പരമഹംസരെന്ന ഗുരുവും പില്‍ക്കാലത്ത് വിശ്വത്തെ പ്രകമ്പനം കൊള്ളിച്ച ശിഷ്യനും തമ്മിലുണ്ടായ സമാഗമം യുവാവായ നരേന്ദ്രനെ വിവേകാനന്ദനായി മാറ്റുകയാണുണ്ടായത്. ആ വിവേകാനന്ദനെയാണ് ലോകം 'മഹാനായ ഗുരുവിന്റെ മഹാനായ ശിഷ്യന്‍' എന്ന് വിശേഷിപ്പിച്ചത്.
തുടര്‍ന്ന് ഭാരതത്തിന്റെ മാനവ ശേഷിയില്‍ മഹാഭൂരിപക്ഷമായ യുവജനങ്ങളില്‍ അവശേഷിക്കുന്ന അടിമത്ത മനോഭാവവം അകലെക്കളയാനും സ്വാഭിമാനവും നിശ്ചയദാര്‍ഢ്യവും ഉത്തേജിപ്പിക്കാനും വിവേകാനന്ദ ദര്‍ശനങ്ങളേക്കാള്‍ ഉചിതമായ മറ്റൊ1രു മാതൃകയില്ലെന്ന് സുരേന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.
സജീവമായ ചര്‍ച്ചയില്‍ ഫോറം അംഗങ്ങളെല്ലാവരും പങ്കെടുത്തു. ചോദ്യോത്തര രീതിയില്‍ നടന്ന ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, ചെറിയാന്‍ മഠത്തിലേത്ത്, എ.സി ജോര്‍ജ്, ഡോളി കാച്ചപ്പിള്ളി, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മാത്യു മത്തായി, ജോണ്‍ മാത്യു എന്നിവര്‍ സജീവമായി പങ്കെടുത്ത് വിഷയത്തെ വിവിധ വീക്ഷണകോണുകളില്‍ നിന്ന് വിശകലനം ചെയ്തു.
ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷനായി യോഗം നിയന്ത്രിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. അടുത്തിടെ അന്തരിച്ച ന്യൂയോര്‍ക്കിലെ പ്രമുഖ സാഹിത്യകാരന്‍ പി.ടി പൗലോസ് അനുസ്മരണാര്‍ഹനായ വ്യക്തിത്വമാണെന്ന് യോഗം ഏകകണ്ഠമായി രേഖപ്പെടുത്തി. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് പ്രഗത്ഭനായ ഉപന്യാസകാരന്‍, കഥാകൃത്ത്, സാഹിത്യനിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച അംഗങ്ങള്‍, ദേശീയ സാഹിത്യസമ്മേളനങ്ങളില്‍ അദ്ദേഹത്തോടൊപ്പം പങ്കിട്ട ആത്മബന്ധവും ആദരപൂര്‍വം സ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫോറം അനുശോചനം രേഖപ്പെടുത്തി.
സാഹിത്യസമ്മേളനത്തിന്റെ മോഡറേറ്ററായിരുന്നത് ജോണ്‍ മാത്യു ആയിരുന്നു. യോഗാവസാനത്തില്‍ അധ്യക്ഷന്റെ സമാപനപ്രസംഗത്തിനുശേഷം ഫോറത്തിന്റെ ട്രഷറര്‍ മാത്യു മത്തായി കൃതജ്ഞത രേഖപ്പെടുത്തി. അറിവും അനുഭവവും ചരിത്രബോധവും സാഹിത്യചിന്തയും സമന്വയിപ്പിച്ച ഈ മാസത്തെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സംഗമം, അംഗങ്ങള്‍ക്ക് സമ്പന്നമായ ഒരു ബൗദ്ധികാനുഭവമായി മാറുകയും, സംഘടനയുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതുവൈഭവം പകരുകയും ചെയ്തു.