
ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിനെ (29) മരിച്ച നിലയിൽ കണ്ടെത്തി. ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിശോധനയിൽ ഇദ്ദേഹത്തിന്റെ രക്തത്തിൽ അനുവദനീയമായതിലും മൂന്നിരട്ടിയോളം മദ്യത്തിന്റെയും, 'ജിഎച്ച്ബി' എന്ന പാർട്ടി ഡ്രഗ്, കഞ്ചാവ്, ഉത്കണ്ഠയ്ക്കുള്ള മരുന്നുകൾ എന്നിവയുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മാരകമായ മിശ്രിതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. മുൻപ് ലഹരിമുക്തി ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്ന രാജകുമാരൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നോ സംഭവത്തിൽ മറ്റു ദുരൂഹതകളുള്ളതായോ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസ് അപകടമരണമായി രേഖപ്പെടുത്തി.
രാജകുമാരന്റെ നിര്യാണത്തിൽ സൗദി റോയൽ കോർട്ട് കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭൗതികദേഹം റിയാദിലെത്തിച്ച് ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.