
വന്ദേമാതരത്തെ അപമാനിക്കുന്നതും ഗാനം ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുന്നതും ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. ദേശീയഗാനത്തിന് നിലവിൽ ലഭിക്കുന്ന അതേ നിയമപരിരക്ഷ ദേശീയഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ബിൽ 2026' ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള 1971-ലെ നിയമത്തിന്റെ ഭാഗമായി മാറും.
1971-ലെ നിയമപ്രകാരം ദേശീയ പതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നത് മാത്രമാണ് ശിക്ഷാർഹം. പുതിയ ഭേദഗതിയോടെ വന്ദേമാതരവും ഈ പട്ടികയിലേക്ക് വരും.
അബദ്ധത്തിൽ സംഭവിക്കുന്ന തെറ്റുകൾക്ക് പകരം, മനഃപൂർവ്വം നിയമം ലംഘിക്കുന്ന നടപടികൾക്ക് മാത്രമായിരിക്കും ശിക്ഷ.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വന്ദേമാതരത്തിനുള്ള സവിശേഷമായ സ്ഥാനം പരിഗണിച്ചാണ് ഈ നിയമപരിരക്ഷയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനം, വന്ദേമാതരം, സംസ്ഥാന ഗാനങ്ങൾ എന്നിവ ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിർമ്മാണം.