Image

അന്ധ(ര)ഗാന്ധാരം (രമാ പിഷാരടി)

Published on 19 July, 2026
അന്ധ(ര)ഗാന്ധാരം (രമാ പിഷാരടി)

ഏത് നക്ഷത്രത്തെക്കണ്ട്

വരുമ്പോഴാകാം ആടിമേഘങ്ങൾ

വെളിച്ചത്തെ മൂടിവച്ചതും

പാട്ടിലാദിമദ്ധ്യാന്തശ്രുതി

സമുദ്രം വായിച്ചതും

കാഴ്ചകൾ മായുമ്പോഴും

കൺപീലീമിന്നൽത്തുടി-

പാട്ടിൻ്റ്  ലയം കേട്ട്

മന്ത്രിച്ച സംഗീതത്തിൽ

അന്തരഗാന്ധാരമുണ്ടാദി-

ഷഡ്ജവും പിന്നെ ഗന്ധർവ്വ-

തരംഗവും, സപ്തസാഗരങ്ങളും

 

പാടുക പാട്ടിൻ കൂട്ടുകാരി നീ

പാടുമ്പോഴീ   പാതയോരത്തെ-

മഴപ്പൂമരച്ചോട്ടിൽ  വന്ന്

ധ്യാനലീനരായെന്നൂമിരുന്നു

ദിക് പാലന്മാർ

വിണ്ണിലെ മാലാഖമാർ

ദേവദൂതന്മാരെന്നും

വന്ന് പോകാറുണ്ടത്

പാട്ട് കേൾക്കുവാനാണ്

മുകിലിൻ തുടിയിട്ട്

പർവ്വതങ്ങളിൽ നിന്ന്

വരുന്ന കാറ്റിൽ ചിത്രവീണ-

നീ വായിക്കുമ്പോൾ

മൃണ്മയദീപങ്ങളിൽ

ഭൂമിയുണ്ടരികത്ത്

മണ്ണിലുണ്ടെന്നും നിൻ്റെ

പാട്ടിൻ്റെ പ്രതിശ്രുതി..


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക