
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ സർവീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്.
ഡീസലിനും പരമ്പരാഗത ഇന്ധനങ്ങൾക്കും പകരം ഹൈഡ്രജൻ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ട്രെയിൻ ഓടുമ്പോൾ നീരാവി മാത്രമാണ് പുറത്തു വരിക എന്നതിനാൽ കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയും.
ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക. സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി.
10 കോച്ചുകളുള്ള ഈ ഹൈഡ്രജൻ ട്രെയിനിൽ രണ്ട് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളുമുണ്ട്. ഓരോ പവർ കാറിലും ഉയർന്ന ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 2600 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതോടെ ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്.