Image

പുസ്തക ആസ്വാദനം, പരിചയം, നിരൂപണം (ജോൺ ഇളമത)

Published on 17 July, 2026
പുസ്തക ആസ്വാദനം, പരിചയം, നിരൂപണം (ജോൺ ഇളമത)

ആദ്യമായി തന്നെ പറയട്ടെ, ഇവിടെയിരുന്ന് എഴുതുന്നവർ, ആരും തന്നെ പ്രവാസികൾ അല്ല, മറിച്ച്  കുടിയേറ്റക്കാരാണ്. അതുകൊണ്ട് ആദ്യം തന്നെ ഇവിടുത്തെ മലയാളി എഴുത്തുകാരുടെ ശീർഷകം തന്നെ “കുടിയേറ്റ സാഹിത്യം” എന്ന് എഴുതുന്നതായിരിക്കും അഭിലക്ഷണീയം!
              
ഇവിടെ നിരൂപണം എഴുതിക്കൊണ്ടിരുന്ന ആദ്യത്തെ ആൾ എൻറെ അറിവിൽ ശ്രീ സുധീർ പണിക്കവീട്ടിൽ ആയിരുന്നു.നിരൂപണം എന്നുതന്നെ എഴുതിയിരുന്നു. അദ്ദേഹം ഇവിടെ പലരുടെയും പുസ്തകങ്ങൾക്ക് നിരൂപണങ്ങൾ എഴുതി.

പിന്നീട് ഇപ്പോൾ വന്നവർ വ്യക്തമായി പറയുന്നില്ല, അവർ എഴുതുന്നത് നിരൂപണം ആണോ, ആസ്വാദനം ആണോ, പരിചയമാണോ, എന്ന്. അല്ല, മാറിമാറി പേരിടുന്നത് കൊണ്ട് കാര്യങ്ങളില്ല.പരിചയം എന്നത്ലളിതമായ വാക്കാണ്. അതിൽ ഒരു പിടികൂടി മുന്നിട്ടു നിൽക്കുന്നത് തന്നെ ആസ്വാദനം.രണ്ടിനും ,പുറം ചൊറിയൽ, എന്ന പറയേണ്ടതില്ല. ഇവ രണ്ടും ഒരു എഴുത്തുകാരനെ ആവേശപ്പെടുത്തുന്നതോ, ഊർജ്ജസ്വലത കൊടുക്കുന്നതോ ആണെന്ന് കരുതിയാൽ അതായിരിക്കും വളരെ കരണീയമായ കാര്യം. 
                          
പിന്നെയും ഒരു കാര്യം പറയട്ടെ, ‘നിരൂപണ സാഹിത്യം’, എന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ശ്രീ കൃഷ്ണൻ നായർ മുതൽ തുടങ്ങിവെച്ച പ്രസ്ഥാനമാണ്. അവർ ധാരാളം വായിച്ചവരാണ്, അറിവുള്ളവരാണ്. എങ്കിലും അവർക്കും ചില വീഴ്ചകൾ ഒക്കെ ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ടെന്ന് ശ്രദ്ധേയമത്രേ. അതു മനപ്പൂർവ്വമോ, അല്ലാതെയോ ആയിരിക്കാം. ഞാൻ ഈ പറഞ്ഞു വരുന്നത് ഇവിടെ നടത്തുന്ന വിമർശനവും ഖണ്ഡനവും, മനനവും, ഇവിടുത്തെ എഴുത്തുകാരെ ഊർജ്ജസ്വലത കൊടുക്കുന്ന ഒന്നായിരിക്കണം എന്ന് മാത്രം.   
                         
ഇവിടെ ‘നിരൂപണ സാഹിത്യം’ എഴുതുന്നതിൽ തെറ്റില്ല, പക്ഷേ അത് നിരൂപണ സാഹിത്യം തന്നെയാണെന്ന് തെളിയിക്കുന്നത് അത് എഴുതുന്ന എഴുത്തുകാരന്റെ, നിരൂപണ സാഹിത്യകാരന്റെ .ചുമതല തന്നെ! അത് കാര്യകാരണസഹിതം ഉദാഹരണങ്ങളുടെ വ്യക്തമാക്കുകയും ചെയ്യണം, അല്ലെങ്കിൽ അതിന് പ്രസക്തിയില്ല. ഇതിനിടെ ഒരു കാര്യം കൂടി പറഞ്ഞു വെക്കട്ടെ. നിലവിൽ ആരെങ്കിലും പുസ്തകം അടിച്ചത് വിൽപ്പനയിൽ ഉണ്ടെങ്കിൽ, ആ പുസ്തകതിന്റെ,എഴുത്തുകാരന്റെ അറിവില്ലാതെ നിരൂപണം എന്ന് പറഞ്ഞ് അതിനെ അടിച്ചു താഴ്ത്തുന്നതും മഹാ തെറ്റു തന്നെ. അത് അയാളുടെ എഴുത്തിനെ വളരെ ബാധിക്കും, പുസ്തക വിൽപ്പനയെ ബാധിക്കും എന്നത് ഓർക്കുക.

ഇവിടെ സാഹിത്യകാരന്മാരില്ല, നിരൂപകരില്ല എന്നൊക്കെ വിളിച്ചു പറയുന്ന പ്രവണത നിർത്തേണ്ട കാലമായി. കാരണം ഇവയെല്ലാം ഇവിടെ തന്നെ ഉണ്ട്.

നിങ്ങൾ എഴുതുന്നത്, അല്ലെങ്കിൽ നിങ്ങൾ നിരൂപണം ചെയ്യുന്നത് ശ്രേഷ്ഠമാക്കേണ്ടത് ഇവിടെയുള്ള എഴുത്തുകാരുടെയും നിരൂപണം എഴുതുന്നുണ്ടെങ്കിൽ, എഴുതുന്ന സാഹിത്യകാരന്മാരുടെയും ചുമതല തന്നെ. അതുകൊണ്ട് നന്മ ഉദ്ദേശിക്കുന്ന എല്ലാവരും തന്നെ നിരൂപണ സാഹിത്യത്തെയും എഴുത്തിനെയും ഗൗരവമായി തന്നെ ചിന്തിക്കേണ്ടതുണ്ട്.

അല്ലാതെ ‘പുറം ചൊറിച്ചിൽ ആണെന്ന്’ പറയുകയും സ്വന്തം കസേരയിട്ട് സ്വന്തം കിരീടം വെച്ച്, മറ്റുള്ളവരെ കോച്ച് കൊച്ചാക്കുന്ന സംവിധാനം എത്രയോ ശോചനീയം തന്നെ. അവർ സ്വന്തം അന്തസ്സുകൾ തന്നെ തേജോവധം ചെയ്യുന്നു. ഇവിടുത്തെ എഴുത്തുകാരെയും, എഴുത്തിനെയും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാ നല്ലവരായ വിമർശകരോടും,  ഇത്രയും പറഞ്ഞ് അവസാനിപ്പിക്കട്ടെ, നമുക്ക് നമ്മുടെ സാഹിത്യ ശ്രമങ്ങൾ നന്നാക്കാൻ പരസ്പര യോജിപ്പും, സ്നേഹത്തോടും കൂടി പ്രവർത്തിക്കുന്നത് ആരോഗ്യകരമായ ഒരു സാഹിത്യ മണ്ഡലം നമുക്ക് ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷയോടെ കൂടി ഇവിടെ നിർത്തുന്നു.

Read More: https://www.emalayalee.com/writer/123

Join WhatsApp News
Sudhir Panikkaveetil 2026-07-17 02:51:23
പുറം ചൊറിയൽ എന്ന ശൈലി അമേരിക്കൻ മലയാള സാഹിത്യത്തിൽ കൊണ്ടുവന്നത് ഒരു പരദൂഷണവീരനാണ്. ഒരു കാര്യവുമില്ലാതെ ഒരു വ്യക്തിയോടുള്ള അസൂയ.ആദ്യം അയാൾ പതുക്കെ പറഞ്ഞു. ബുദ്ധിമാനായ അയാൾക്ക് അറിയാം ആ പരിഹാസം ചെന്ന് കൊള്ളുന്നത് എഴുത്തുകാർക്കാണെന്നു. അല്ലാതെ നിരൂപണം ചെയ്യുന്നവനെയല്ല. കാരണം മോശമായ കൃതികൾക്കെ പുറം ചൊറിയൽ ആവശ്യമുള്ളു. എഴുത്തുകാർ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അയാൾ ശബ്ദം കൂട്ടി. ഉറക്കെ ഉറക്കെ പറഞ്ഞു. പിന്നെ അയാളുടെ ശബ്ദം അമേരിക്കൻ മലയാള സാഹിത്യത്തിൽ മുഴങ്ങി. എഴുത്തുകാർ മുഴുവൻ (കുറച്ചുപേർ ഒഴികെ) തന്റെ കാല്പാദങ്ങളിൽ വീണുകിടന്നു അത് നുണയുന്നു എന്ന് മനസ്സിലാക്കിയ അയാൾ നിരൂപകനെ പ്രതിദിനം കൊന്നു കൊലവിളിച്ചു. എഴുത്തുകാർ അതൊക്കെ അവനെയാണ് ഞങ്ങളെയല്ലെന്ന മൂഢ വിശ്വാസത്തിൽ കഴിയുന്നു. പരദൂഷണവീരന്റെ കൂലിത്തല്ലുകാർ സത്യമറിയാതെ പേര് പോലും പുറത്തു പറയാതെ കലാപം ഉണ്ടാക്കാൻ വന്നത് വായനക്കാർ ഓർക്കുക. എന്നിട്ടും എഴുത്തുകാർ അനങ്ങിയില്ല. പരദൂഷണ വീരനോടുള്ള അവരുടെ വിധേയത്വം ആശ്ചര്യകരമാണ്.
ഷാഫി കൊച്ചുപറമ്പിൽ 2026-07-17 03:17:05
Elamtha, എളമത സാർ എന്താണ് പറഞ്ഞുവരുന്നത് അത്ര വ്യക്തമാകുന്നില്ല. വ്യക്തമായി പറഞ്ഞു തരൂ. പുസ്തക വില്പനയെ സഹായിക്കാനായി എന്ത് വൃത്തികെട്ട നിലവാരമില്ലാത്ത പുസ്തകത്തെയും ചൊറിഞ്ഞു പൊക്കണം എന്നാണോ പറയുന്നത്?. ഇവിടെ പലരും അവരുടെ സുഹൃത്തുക്കളുടെ സ്വന്തക്കാരുടെ നിലവാരമില്ലാത്ത പുസ്തകങ്ങൾ ചൊറിഞ്ഞു പോകുന്നുണ്ട്. അത്തരം പലരാലും ചൊറിഞ്ഞു പോകപ്പെട്ട ഒന്നു രണ്ടു പുസ്തകങ്ങൾ അടുത്തകാലത്ത് ഞാൻ വാങ്ങി വായിക്കുകയുണ്ടായി. എൻറെ പൊന്നേ? ങ്ങാണ്ട് നിന്ന് കോപ്പിയടിച്ച തെറ്റുകൾ മാത്രമുള്ള കഥയും കഥയില്ലായ്മയും അക്ഷരത്തെറ്റും വാചകത്തെറ്റും ഉള്ള ആ പുസ്തകം എന്നെയാകെ നശിപ്പിച്ച ബോറടിപ്പിച്ചു. എൻറെ കാശും പോയി സമയവും നഷ്ടമായി. ഇനി പറഞ്ഞിട്ട് എന്ത് കാര്യം. പുസ്തകം തിരിച്ചയച്ചാൽ റീഫണ്ടും കിട്ടുകയില്ല. ഞാൻ അവസാനം അത് കൊണ്ടുപോയി ഗാർബേജിൽ ഇട്ടു.
പ്രിൻസ് തോപ്രാംകുടി 2026-07-17 09:52:13
‘നിരൂപണ സാഹിത്യം’, എന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ശ്രീ കൃഷ്ണൻ നായർ മുതൽ തുടങ്ങിവെച്ച പ്രസ്ഥാനമാണ്. മിസ്റ്റർ ഇളമത ,ഇതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . ഈ മലയാളിയുടെ വായനക്കാരെല്ലാം ഇന്നലെ രാത്രിയിൽ ജനിച്ചവരല്ല . കൃഷ്ണൻ നായർക്കു മുൻപ് തന്നേ നിരൂപണ സാഹിത്യം മലയാളത്തിൽ ഉണ്ടായിരുന്നു. മലയാളത്തിലെ ചിട്ടയായ സാഹിത്യവിമർശനത്തിന്റെ പ്രഥമ ഉപജ്ഞാതാവായി എ. ആർ. രാജരാജവർമ്മ വ്യാപകമായി കണക്കാക്കപ്പെടുന്നു. കാവ്യശൈലിയെയും അലങ്കാരങ്ങളെയും കുറിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ ശാസ്ത്രീയമായ ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ 'ഭാഷാഭൂഷണം' (1902). സാഹിത്യത്തെ വിലയിരുത്തുന്നതിനായി വ്യക്തവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ അത് ആവിഷ്കരിച്ചു. അതിനു ശേഷം പി. കെ. നാരായണ പിള്ള. കൃഷ്ണഗാഥ' പോലുള്ള ക്ലാസിക് കൃതികളെക്കുറിച്ച് ആഴത്തിലുള്ള വിമർശനാത്മക പഠനങ്ങൾ (പ്രത്യേകിച്ച് അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ വ്യാഖ്യാനങ്ങൾ) എഴുതിയവരിൽ ആദ്യകാലത്തുള്ള ഒരാളായിരുന്നു . ഇതു കൂടാണ്ട് കുട്ടികൃഷ്ണ മാരാർ, ജോസഫ് മുണ്ടശ്ശേരി, എം പി പോൾ, സുകുമാർ അഴീക്കോട് അങ്ങിനെ ഒരു നീണ്ട പട്ടിക കിടക്കുന്നു . സാഹിത്യവിമർശനം എന്നത് ഒരു രചനയുടെ വിശകലനവും വ്യാഖ്യാനവും മൂല്യനിർണ്ണയവുമാണ്. കേവലമായ കഥാസംഗ്രഹമോ ലളിതമായ പുസ്തക അവലോകനമോ എന്നതിലുപരി, ഒരു എഴുത്തുകാരന്റെ കൃതിയെക്കുറിച്ചുള്ള ബോധപൂർവ്വവും ചിന്താപരമായുമുള്ള വിമർശനമാണത്. കൃതിയിലെ അന്തർലീനമായ പ്രതീകാത്മകത, പ്രമേയങ്ങൾ, ചരിത്രപരമായ പശ്ചാത്തലങ്ങൾ, കലാപരമായ സവിശേഷതകൾ എന്നിവ ആഴത്തിൽ മനസ്സിലാക്കാൻ ഇത് വായനക്കാരെ സഹായിക്കുന്നു. അമേരിക്കയിലെ ഒരു കുടിയേറ്റ സാഹിത്യകാരനും ഒരു നല്ല നിരൂപണം നടത്തിയിട്ടില്ല. ആർക്കോ വേണ്ടി തിളക്കുന്ന സാംബാർ . പ്രിൻസ് തോപ്രാംകുടി
ബാജി ഓടംവേലി, ഡാലസ് 2026-07-17 14:11:28
ഇളമത സാർ, ഞാനിവിടെ വടക്കേ അമേരിക്കയിലെ എനിക്കറിയാവുന്ന ചില എഴുത്തുകാരുടെ പുസ്‌തകങ്ങളെ പരിചയപ്പെടുത്തി പുസ്‌തകപരിചയം എന്ന പേരിൽ എഴുതാറുണ്ട്. അത് പുസ്തകത്തെ പരിചയപ്പെടുത്തുന്ന ആസ്വാദനക്കുറിപ്പുകൾ മാത്രമാണ്. നിരൂപണം ചെയ്യാനുള്ള അറിമൊന്നും എനിക്കില്ലേ. നമ്മുടെ ഇടയിൽ എഴുതുന്നവരെ ലോകം കൂടുതൽ അറിയട്ടേയെന്ന നല്ല ചിന്ത മാത്രമാണ് ഇതിനു പിന്നിച്ചുള്ളത്. പുറം ചൊറിയലിനെ മോശമായി കാണേണ്ടതില്ല. നമ്മുടെ കൈ എത്താത്ത പുറത്ത് ആരെങ്കിലും ഒന്ന് ചൊറിഞ്ഞു തരുന്നതിൻ്റെ സുഖം അത് അനുഭവിച്ചവനുമാത്രമേ അറിയൂ. സസ്‌നേഹം ബാജി ഓടംവേലി, ഡാലസ്
സാഹിത്യ നിരൂപണം 2026-07-17 14:50:30
സാഹിത്യ നിരൂപണം; സമൂലമായ സ്വതന്ത്രമായ ഒരു അന്വേഷണ രീതിയാണ്. എഴുത്തുകാരനോട് ഏതെങ്കിലും രീതിയിലുള്ള താല്പര്യവും വിധേയത്വവും, ബന്ധങ്ങളും ഉള്ളവർക്ക് നിഷ്പക്ഷമായി നിരൂപണം എഴുതുവാൻ സാധിക്കില്ല. നിരൂപകൻറ്റെ ദൈവിക സിദ്ധാന്തം, പാരമ്പര്യങ്ങൾ ... എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങളെ അളക്കരുത്. അതുപോലെ നിരൂപകൻറ്റെ ജാതി,വർണ്ണം ......, എന്നിവയുടെ അടിസ്ഥാനത്തിൽ നിരൂപകനെയും അളക്കരുത്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം ആർക്കും ഇല്ല. ശ്രീ. സുധീർ Panikkaveetil-ധാരാളം നിരൂപണ സാഹിത്യം എഴുതിയിട്ടുണ്ട്. അവയിൽ ഞാൻ വായിച്ചവയിൽ ഒന്നിലും ആരോടെങ്കിലും വിദേയത്വം കാണിക്കുന്നതായി കാണുന്നില്ല. അദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യം അമേരിക്കയിലെ പല സാഹിത്യ എഴുത്തുകാർക്കും ഉണ്ട് എന്നുള്ളതും വസ്തുതയാണ്. അത്തരം വെക്തി വൈരാഗ്യത്തോടുകൂടി അദ്ദേഹത്തിൻറ്റെ നിരൂപങ്ങളെയോ സാഹിത്യ രചനകളെയോ ആക്ഷേപിക്കുന്നത് സാഹിത്യ എഴുത്തുകാർക്ക് യോജിച്ചതല്ല. * എല്ലാ പദ്യങ്ങളും കവിത അല്ല. കാവ്യാ ഭാവന കവിതയിലും പദ്യത്തിലും മാത്രമായി ഒതുങ്ങുന്നില്ല. *ശ്രീ ഇളമതയുടെ നിഗമനങ്ങളോട് യോജിക്കാൻ സാധിക്കുന്നില്ല. ശ്രീ.M കൃഷ്ണൻ നായർ അല്ല ആദ്യ നിരൂപകൻ, അദ്ദേഹത്തെ ഒരു സെകുലർ വിമർശകൻ/ നിരൂപകൻ എന്ന് കാണുവാൻ സാധിക്കില്ല. പരിഹാസ നിരൂപണമാണ് അദ്ദേഹം നടത്തിയത്. പരദൂഷണവും പരിഹാസവും, തെറിവിളിയും തമ്മിൽത്തല്ലും ഇന്നും മലയാളികൾക്ക് പ്രിയമാണ്. അതാണ് കൃഷ്ണൻ നായർ ചെയ്തത്. അതാണ് ഇന്നും കൃഷ്ണൻ നായർ പലരുടെയും ഹീറോ ആയി വിലസുന്നത്. * ശ്രീ പ്രിൻസ്; നിരൂപണ സാഹിത്യ ചരിത്രം വിശദമായി എഴുതിയിരിക്കുന്നതിനോട് യോജിക്കുന്നു. - andrew
സ്വതന്ത്രനിരൂപകൻ 2026-07-17 16:43:25
ഇളമതയോട് വിയോജിക്കുന്നു. എന്ത് തെറ്റ് എഴുതിയാലും എപ്പോഴും ചൊറിഞ്ഞു കൊടുക്കണം എന്ന അർത്ഥത്തിലാണ് എളമത എഴുതിയിരുന്നത്. ഷാഫി കൊച്ചുപറമ്പിൽ, prince thoprankudi എന്നിവരോട് യോജിക്കുന്നു. അവർ രണ്ടുപേരും എഴുതിയതിൽ കാര്യമുണ്ട്. ആരെകൊണ്ടോ എഴുതിച്ച ഒരു പന്ന പുസ്തകം എനിക്ക് ഒരാൾ അയച്ചുതന്നു. . അതിൽ അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ. അതായത് 1000 രൂപയും എനിക്ക് കൈക്കൂലി ആയി വെച്ചിരുന്നു. പന്ന പുസ്തകം ആയിരുന്നിട്ടു കൂടെ ഞാൻ അതിന് ഒരു 80 ശതമാനം മാർക്ക് ഇട്ടു കൊടുത്തു അത്തരത്തിൽ എഴുതി. ഒരു 20 ശതമാനം മോശം, പോര, ചെറിയ പിഴവുകൾ തിരുത്തണം എന്നൊക്കെ എഴുതിവെച്ചു അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പിറ്റേന്ന് അയാൾ എന്നെ വിളിച്ചു. അയാൾക്ക് തൃപ്തിയായില്ല. 80 ശതമാനം നല്ലതാണെന്ന് എഴുതിയിട്ടും അയാൾക്ക് തൃപ്തിയായില്ല. എന്തുകൊണ്ട് 20 ശതമാനം ചീത്തയായി ഞാൻ എഴുതി എന്നും ചോദിച്ചു എന്നോട് തർക്കവും വഴക്കും ആയി. അതിനെ സാഹിത്യ അക്കാദമി അവാർഡിനു പോലും ഞാൻ റെക്കമെന്റ് ചെയ്യണം ആയിരുന്നു അദ്ദേഹത്തിൻറെ വാദം. ഞാൻ ചോദിക്കാതെ തന്നെ 500, രണ്ട് നോട്ടുകൾ അയാൾക്ക് തിരിച്ചു കൊടുക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഞാനൊരു കവറിൽ ഇട്ട് അത് തിരിച്ചയച്ചു. . പിന്നീട് ആണ് ഞാൻ അറിഞ്ഞത് 500 ആ രണ്ട് നോട്ടുകളും പണ്ട് മോഡി സർക്കാർ നിരോധിച്ചതാണെന്ന് ഞാൻ മനസ്സിലാക്കിയത്. അതിനാൽ ആ നിലയിൽ " വെറും ചൊറിഞ്ഞു ചൊറിഞ്ഞു എഴുതുന്ന നിരൂപകരെ എനിക്ക് സപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. അത്തരം നിരൂപകർ നല്ലവരായിരിക്കാം. നല്ല പഠിപ്പ് ഉള്ളവർ ആയിരിക്കാം. പക്ഷേ അവരുടെ, പുറംചൊറിയിലോ അകം ചൊറിയല്ലോ എന്തോ ആയാലും എനിക്ക് അതിനെ പിന്തുണയ്ക്കാൻ സാധിക്കില്ല. സ്വതന്ത്രമായ അവലോകനം സ്വതന്ത്രമായ നിരൂപണം തന്നെ വേണം. മുഖം നോക്കാതെയുള്ള നിരൂപണം വേണം.
Abdul 2026-07-17 16:47:57
Good one, Elamatha. I think we have to introduce our books. It will help to know each other and improve our language.
Jayan varghese 2026-07-17 18:30:36
ഒരു നാട്ടിലുള്ള പെണ്ണുങ്ങൾ ഒരു കാര്യവുമില്ലാതെ വഴക്കുണ്ടാക്കാൻ നടക്കുന്നവരാണെന്ന് ഒരു പറച്ചിലുണ്ട്. ( മാന്യതയെ കരുതി ആ നാടിന്റെപേര് പറയുന്നില്ല ) ഒരു കാരണവും കിട്ടുന്നില്ലെങ്കിൽ ഒരുത്തി ഒരു നാഴി എടുത്ത് വെയിലത്ത് വയ്ക്കും. അത് കാണുന്ന വേറൊരുത്തി “ എന്തിനാ ചേച്ചീ നാഴി വെയിലത്ത് വച്ചിരിക്കുന്നത് ?” എന്നെങ്ങാൻ ചോദിച്ചു പോയാൽ കാരണം കിട്ടി. “ എന്റെ നാഴി പിന്നെ നിന്റെ നെഞ്ചത്താണോടീ വയ്ക്കേണ്ടത് ? “ എന്ന മറു ചോദ്യത്തോടെ ഒരു പൂര പ്രപഞ്ചം തന്നെ സൃഷ്‌ടിച്ചിട്ടേ അവർ പിന്നെ പിരിയുകയുള്ളു. ഏതാണ്ട് ഇത് പോലെയുണ്ട് ഇപ്പോളത്തെ അമേരിക്കൻ മലയാള സാഹിത്യ നിരൂപണ കോലാഹലം. ഒരു കൃതിയിൽ രചയിതാവിന്റെ ആത്മാവിഷ്ക്കാരം കൂടി അടങ്ങിയിട്ടുണ്ട് എന്നതിനാൽ അയാൾക്ക്‌ പോലും കാണാനാവാത്ത ദാർശനിക സാളഗ്രാമങ്ങൾ കണ്ടെടുക്കുന്ന അന്വേഷകനാണ് നിരൂപകൻ. കൃതിയിൽ കവി ( എഴുത്തുകാരൻ ) മുന്നോട്ടു വയ്ക്കുന്ന ആശയ വിസ്പോടനത്തിന്റെ നറുവെളിച്ചം ഒരാൾക്ക് - ഒരാൾക്കെങ്കിലും അടുത്ത ചുവടു വയ്ക്കുന്നതിനുള്ള പ്രചോദനമായാൽ കവി / നിരൂപകൻ ധന്യനായി. ചിന്നാറിനക്കരെയുള്ള തോപ്രാംകുടിക്കാരനും ഒരു വ്യാജനായിരിക്കണം. ഒരു കുടിയേറ്റക്കാരനും നല്ല നിരൂപണം എഴുതിയിട്ടില്ലത്രെ! ഒരുത്തനും നല്ല കൃതികൾ ചെയ്തിട്ടില്ല എന്ന് പറയാഞ്ഞത് ഭാഗ്യം. ശ്രീ എം. കൃഷ്ണൻ നായരെ ‘ പരിഹാസ നിരൂപകൻ ‘ എന്ന് അടയാളപ്പെടുത്തുന്ന പേരില്ലാക്കുന്നിലപ്പൻ അദ്ദേഹത്തിന്റെ പരിഹാസം ശരിക്കും ഏറ്റു വാങ്ങിയിട്ടുള്ള ഒരു സാഹിത്യകാരൻ തന്നെ ആയിരിക്കണം. ലോക സാഹിത്യത്തിന്റെ പൊതു നിലവാരം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് സമീപിക്കുമ്പോൾ ചിലരെങ്കിലും അദ്ദേഹത്തിന്റെ വിമർശനത്തിന് വിധേയരായിട്ടുണ്ടാവാം. അത് അദ്ദേഹത്തിന്റെ സദുദ്ദേശമായിരിക്കണം. ( അദ്ദേഹത്തിന്റെ മുക്ത കണ്ഠമായ പ്രശംസmക്കു പാത്രമായിട്ടുള്ള രചയിതാക്കളും ഇവിടെയുണ്ട് എന്ന വസ്തുത നില നിൽക്കുമ്പോൾ. ) അമേരിക്കയിൽ ധാരാളം മലയാള സാഹിത്യ കൃതികൾ ഉണ്ടാവണം. അവ ആസ്വദിക്കപ്പെടുകയോ പരിചയപ്പെടുത്തുകയോ വിമര്ശിക്കപ്പെടുകയോ ആവാം. എല്ലാം സ്വാഗതാർഹമാണ്. പുറം ചൊറിയൽ എന്നൊരു വൃത്തികെട്ട വാക്ക് പ്രമോട്ട് ചെയ്യുന്നവന്മാരെ ഒറ്റപ്പെടുത്തണം. ‘ സ്റ്റാറ്റൻ ഐലൻഡിൽ നിന്ന് നാല് പാലങ്ങൾ ഉള്ളതിനാൽ അതിലൂടെ ലോകത്തിലേക്കു സഞ്ചരിക്കാം എന്നതിനാൽ അവിടെ പാർപ്പിടം സ്ഥാപിച്ച് വസിക്കുന്നവർ ലോക സാഹിത്യകാരനാണ് ‘ എന്ന് സർഗ്ഗവേദിയിൽ നടന്ന പുസ്തക പ്രകാശനത്തിൽ പ്രസംഗിച്ച മാന്യ ദേഹത്തെ പോലും അതിന്റെ പേരിൽ കുറ്റപ്പെടുത്തരുത്. അവർ പറയട്ടെ. നല്ലതോ ചീത്തയോ. പത്ത് പുസ്തകം വിറ്റിട്ട് കഞ്ഞി കുടിക്കാൻ കാത്തിരിക്കുന്നവർ എഴുത്ത് നിർത്തുകയാവും ഭംഗി. നിങ്ങൾ ലോകത്തോട് സംവദിക്കുക. ഒരുത്തൻ വെളിച്ചം കണ്ടാൽ അത് മതി നിങ്ങൾക്കുള്ള റോയൽറ്റി. നല്ല നിലവാരമുള്ള രചനകളും നല്ല നിലവാരമുള്ള നിരൂപണങ്ങളും അമേരിക്കൻ മലയാള സാഹിത്യത്തിൽ ധാരാളമായി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക