Image

കർക്കടകമേ സ്വാഗതം ! (സുധീർ പണിക്കവീട്ടിൽ)

Published on 17 July, 2026
കർക്കടകമേ സ്വാഗതം ! (സുധീർ പണിക്കവീട്ടിൽ)

ഇന്ന് കർക്കടകം പിറന്നു. (July 17, 2026) മഴ തള്ളിയിട്ടു വരുന്നു. പേമാരിയായി വരുന്നു. കാറ്റിനൊപ്പം നൃത്തം ചെയ്തു വരുന്നു. ചുറ്റുമുള്ള ജലാശയങ്ങളിലെല്ലാം വെള്ളം നിറയുന്നു. മുറ്റത്തെ കിണറിലും വെള്ളം നിറയുന്നു. തൊടിയിലാകെ ഹരിതവർണ്ണം. ഇനി തോരാമഴയുടെ കാലം. ഇടവപ്പാതി മുതൽ മഴയൊപ്പം ഉള്ളതുകൊണ്ട് കർക്കടകമാസ മഴ മലയാളികളെ ബുദ്ധിമുട്ടിക്കാറില്ല. എന്നാലും പ്രകൃതി അന്തർമുഖിയാകുന്നു ഈ സമയത്ത്. കൂടുതൽ സമയവും ഇരുണ്ടുനിൽക്കുന്ന പ്രകൃതി ഈ മാസത്തിന്റെ പ്രത്യേകതയാണ്. 
കേരളത്തിലെ വിവിധ മാസങ്ങളെക്കുറിച്ച്  പി ഭാസ്കരൻ മാഷ് എഴുതിയ ഒരു സിനിമ ഗാനം ഓർമ്മ വരുന്നു.

കാലമെന്ന കാരണവർക്ക് 
കേരളത്തിൽ സംബന്ധം 
കേരളത്തിൽ സംബന്ധത്തിൽ 
കന്യകമാർ നാലാണ് ,,,

നാലാമത്തെ കന്യകയായിട്ടാണ് കർക്കടകത്തെ അദ്ദേഹം  വിശേഷിപ്പിക്കുന്നത്. അതിങ്ങനെ...

കവിളത്ത് കണ്ണീരുള്ള കാലവർഷ പെണ്ണ് 
കരിമുകിൽ മുടിയുള്ള കാലവർഷ പെണ്ണ് 
മാനത്തെ കാവിൽ നിന്നും താളമേളം കേൾക്കുമ്പോൾ 
കലിത്തുള്ളി നൃത്തം ചെയ്യും കർക്കടക പെണ്ണ് ...

ഒഴിവുള്ളപ്പോഴെല്ലാം  മഴക്കാലത്ത്  വീട്ടിനുള്ളിലെ മുറിയിൽ കഴിയുക എന്റെ കൗമാര-യൗവ്വനാരംഭ കാലത്ത് വിനോദമായിരുന്നു.  മുറിക്കകത്തേക്ക് ജനൽ വഴി വരുന്ന തൂവാനം കുളിര് പകർന്നുകൊണ്ട് അവ്യക്തമായി  കിന്നാരം പറയുന്ന അനുഭവമാണ് അപ്പോൾ ഉണ്ടാകുക. മുത്തശ്ശിയുടെ ശബ്ദം “ഉണ്ണി ജനൽ അടയ്ക്കു”. അത് കേട്ടഭാവം നടിക്കാതെ   ആ കുളിരും കൊണ്ട് അനുഭൂതികളുടെ ലോകത്തേക്ക് പറക്കാൻ മനസ്സിന് മോഹം. അപ്പോൾ വിവിധഭാരതിയിലൂടെ കേൾക്കുന്ന ഹിന്ദി ഗാനങ്ങൾ ആപാതമധുരങ്ങളാണ്. ഗാനങ്ങളുടെ അർഥം പൂർണ്ണമായി അന്നറിയില്ലെങ്കിലും അതാസ്വദിക്കുക സുഖകരമായിരുന്നു. ഒരു പക്ഷെ കാലാവസ്ഥയുടെ ഭാവം നോക്കിയായിരിക്കും ഗാനങ്ങൾ അവർ പ്രക്ഷേപണം ചെയ്തിരുന്നത്.. അതിലൊന്നാണ്. “Arey haye haye yeh majboori, ye mausam aur ye doori" Mujhe pal pal hai tadpaye,Teri do takiya di naukari mein, mera लाखों  ka sawan jaye", ഇതിന്റെ ഏകദേശ തർജ്ജിമ ഇങ്ങനെയാകാം. "ഈ കാലാവസ്ഥയും എന്റെ നിസ്സഹായതയും ഈ ദൂരവും, ഓരോ നിമിഷവും എനിക്ക് തീവ്രമായ വേദന തരുന്നു, നിന്റെ രണ്ടു പൈസയുടെ (നിസ്സാരമായ വേതനമുള്ള ജോലി) ജോലി ഇതേപോലെയുള്ള എന്റെ ലക്ഷം മനോഹര മഴക്കാല നിമിഷങ്ങളെ നഷ്ടപ്പെടുത്തുന്നു. അതുകേട്ട് ഞാനും കൂടെ പാടുന്നു, “ഹായ് രെ യെ മജബൂരി.” അവയെല്ലാം ജീവിതത്തിലെ സ്വർഗീയ നിമിഷങ്ങൾ. ന്യുയോർക്കിൽ തോരാതെ മഴ പെയ്യുമ്പോൾ പഴയകാല അനുഭവങ്ങൾ മനസ്സിൽ നിറയുന്നു. തുള്ളിക്കൊരുകുടം മഴ ഇവിടെയും പെയ്യുന്നു. ഒരു കർക്കടക പുലരി ഇവിടെയും പുലരുന്നു.

കൊല്ലവര്‍ഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയാണ് കർക്കടകം. വശങ്ങളിലേക്കു ചലിക്കുന്ന ഞണ്ടാണ് അടയാളം. ഞണ്ടിന് കട്ടിയുള്ള ഉപരിതലവും മൂർച്ചയേറിയതും ബലമുള്ളതുമായ കാലുകൾ ഉണ്ട്. അതുപയോഗിച്ച് മൃദുലതയുള്ള ഉൾവശം അത് സംരക്ഷിക്കുന്നു. ഞണ്ട് ഈ മാസത്തെ പ്രതീകമായി അടയാളപ്പെടുത്താൻ കാരണം, ഈ ജീവിയെപ്പോലെ തന്നെ, ഈ രാശിയിൽ ജനിച്ച വ്യക്തികളും അവരുടെ മനസ്സിന്റെ വൈകാരികതയെ സംരക്ഷിക്കാൻ ശക്തമായ ഒരു ബാഹ്യഷെൽ നിർമ്മിക്കുന്നതിന് പേരുകേട്ടവരാണ്.


ഞണ്ടു കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അമ്മഞണ്ടിന്റെ പുറംതോടിനുള്ളിൽ നിന്നും പുറത്തുവരുന്നത് അമ്മയെ തിന്നുകൊണ്ടാണെന്ന ഒരു പഴയ വിശ്വാസം പുരാതന സംസ്കൃത ഗ്രന്ഥങ്ങളിലും മഹാഭാരതത്തിലെ ചില ശ്ലോകങ്ങളിലും  പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇത് അക്ഷരാർത്ഥത്തിൽ പ്രകൃതിയിലെ ഒരു ശാസ്ത്രീയ സത്യമല്ല. ഈ കഥയെ ചൊല്ലി മഹാപാപമായ മാതൃഹത്യ വരെ കർക്കടക മാസത്തിലെ രാമായണപാരായണത്തിലൂടെ പരിഹരിക്കപ്പെടുന്നുവെന്നു വിശ്വസിക്കുന്നു. പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ്  അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന്  മാറ്റം വരികയില്ല.

ഈ മാസത്തിന്റെ പേര് 'കര്‍ക്കിടകം' എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും പത്രങ്ങളും മാസികകളും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. സംസ്കൃതത്തിലെ 'കർക്കട' (ഞണ്ട്) എന്ന വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഞണ്ടിന്റെ ആകൃതിയിലുള്ള രാശിയാണ് കർക്കടകം. പഞ്ഞമാസം അഥവാ രാമായണമാസം എന്നും പറയുന്നു. സൂര്യൻ  കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്.  ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്ക് നൽകുന്നു, ദക്ഷിണായനത്തിൽ സൂര്യൻ തെക്കോട്ട് സഞ്ചരിക്കുന്നു. ഈ കാലഘട്ടത്തിൽ പിതൃക്കൾക്ക് (മരിച്ചുപോയ പൂർവ്വികർക്ക്) ബലിതർപ്പണം നടത്തുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഈ മാസം വീടുകളിൽ രാമായണം വായിക്കുകയും പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യുന്നു. രാമായണമെഴുതിയ ശേഷം ഒരു കര്‍ക്കടകമാസത്തിലായിരുന്നു വാത്മീകി മഹർഷി  സീതാ-രാമന്മാരുടെ പുത്രന്മാരായ ലവകുശന്മാരെ കൊണ്ട്  അത് ആദ്യം പാടിച്ചത്. അതിന്റെ ഓർമ്മക്കായിട്ടായിരിക്കും കർക്കടക മാസം രാമായണപാരായണത്തിനായി നിശ്ചയിച്ചത്.

കര്‍ക്കടകം ഒന്നു മുതല്‍ ശ്രീഭഗവതി പൂജ വീടുകളില്‍ തുടങ്ങും ഇതിനെ ശീവോതിക്കു വയ്‌ക്കല്‍ എന്നറിയപ്പെടുന്നു . ഭഗവതിയെ വാല്‍ക്കണ്ണാടിയില്‍ സങ്കല്‍പ്പിച്ച്‌ ദശപുഷ്‌പങ്ങളും തുളസിയും വച്ച്‌ പൂജ നടത്തും. കണ്‍മഷി, ചാന്ത്‌, കുങ്കുമം, നെല്ല്‌, അരി, ചന്ദനം, അലക്കിയ വസ്‌ത്രം, വെറ്റില, അടക്ക എന്നിവയും വയ്‌ക്കും. ശ്രീഭഗവതിപൂജ സ്‌ത്രീകളുടെ അവകാശമാണ്‌. സ്‌ത്രീകള്‍ മുക്കുറ്റിച്ചാന്ത്‌ അണിയും. കര്‍ക്കടകത്തിലെ മുപ്പെട്ട്‌ വെള്ളിയാഴ്‌ച പത്തില ഉപ്പേരി കഴിക്കുന്ന ആചാരമുണ്ട്‌. താള്‌, തകര, ചേമ്പ്‌, ചേന, ചീര, പയര്‍, നെയ്യുണ്ണി, പുല്ല്‌, മത്തന്‍, കുമ്പളം, കരിക്കൊടി അല്ലെങ്കില്‍ തഴുതാമ എന്നീ പത്തിലകള്‍ കൊണ്ടുണ്ടാക്കുന്ന ഉപ്പേരി പേരു പറയാതെ കഴിക്കണമെന്നാണു ചൊല്ല്‌. ഹൈന്ദവ സ്‌ത്രീകള്‍ കയ്യില്‍ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ്‌ കര്‍ക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച

കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്  തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തിൽ  അറിയപ്പെടുന്നു. കര്‍ക്കടകമാസത്തിന്റെ പുണ്യനാളുകളിൽ  ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ  ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് . രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തിൽ ല നാലമ്പല ദര്‍ശം നടത്തുന്നത്.

ഉത്തരായനം ദേവന്മാർക്ക് പകലും ദക്ഷിണായനം അവർക്ക് രാത്രിയുമാണ്. ദേവന്മാർക്ക് രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം. ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം.  ഈ ദേവസന്ധ്യയിൽ  നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ, നല്ലെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിക്കണം. വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ.  ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍. 
ആഷാഢമാസത്തിലെ (കർക്കടകം) പതിനൊന്നാം ദിവസം മുതൽ  ചതുർമാസം ആരംഭിക്കുന്നു. വിശ്വാസങ്ങൾ  പ്രകാരം ഏറെ പവിത്രതയുള്ള കാലമാണ് ചതുര്‍മാസം. മഹാവിഷ്ണു ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളും നാല് മാസക്കാലം യോഗനിദ്രയിലേക്ക് പോകുന്ന കാലഘട്ടമാണ് ചതുര്‍മാസമായി കണക്കാക്കപ്പെടുന്നത്. ചതുർമാസങ്ങൾ - ശ്രാവണ,ഭദ്രപാദ, അശ്വിൻ, കാർത്തിക എന്നിവയാണ്. ഇവ മലയാളത്തിൽ ചിങ്ങം, കന്നി, തുലാം വൃശ്ചികം എന്നിങ്ങനെയാകുന്നു. ഹിന്ദുഗൃഹങ്ങളിൽ ഈ കാലഘട്ടത്തിൽ വ്രതങ്ങൾ അനുഷ്ഠിക്കുകയും, ഗുരുപൂർണിമ, ഗണേഷ് ചതുർഥി, ജന്മാഷ്ടമി, നവരാതി, ദീപാവലി തുടങ്ങിയ വിശേഷങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു,.
അഹോരാത്രം മഴപെയ്ത് തിമിർക്കുമ്പോൾ മനുഷ്യർ രോഗബാധിതരാകുന്നു. ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദം പലവിധ മരുന്നുകൾ നിർദേശിക്കുന്നുണ്ട്. അതിലൊന്നാണ് ഔഷധകഞ്ഞി. കർക്കടകമാസത്തിൽ ദശപുഷ്പങ്ങൾ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് ഹൈന്ദവർക്കിടയിലെ വിശ്വാസം. കറുക,വിഷ്ണുക്രാന്തി, മുയൽചെവിയൻ, തിരുതാളി, ചെറുള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തൽ, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങളിലും സ്ത്രീകൾ ദശപുഷ്പം ചൂടുന്നു.


(കർക്കടകമാസ വിശേഷങ്ങൾ തുടരും)

 

 

Join WhatsApp News
surendran nair 2026-07-17 05:21:24
രാമായണ മാസത്തിൽ അധികമാരും പറയാത്ത ചരിത്രവും പ്രകൃതിയുടെ പ്രത്യേക വിസ്മയങ്ങളും വെളിപ്പെടുത്തുന്ന കുറിപ്പിന് അഭിനന്ദനങ്ങൾ
Anandavalli Chandran 2026-07-17 08:18:41
ചില പുതിയ പരാമർശങ്ങൾ. നന്നായിട്ടുണ്ട് 🙏❤
രാമായണചിന്തകൾ: 2026-07-17 15:26:51
രാമായണചിന്തകൾ: ചാതുർ വർണ്ണത്തിൽനിന്നും ഒളിച്ചോടുന്ന, വർണ്ണ വിവേചനത്തിൻറ്റെ ഇരകളെയും അടിമകളെയും അത്തരം ഹീനതയിൽ പിടിച്ചു നിർത്താനാണു രാമൻ ജനിക്കുന്നത്. അതാതു വർണ്ണങ്ങളെ അതാതു വർണ്ണങ്ങളിൽ നിന്നും പുറത്തുവിടാത്ത ജാതിയുടെ പുനസ്ഥാപനത്തിനാണ് രാമൻ അവതരിച്ചത് എന്നാണ് നാരദൻ പറയുന്നത്. ചാതുർ വർണ്ണത്തെ പുകഴ്ത്താത്ത 'ഹിന്ദു' മത ഗ്രന്ഥങ്ങൾ ഉണ്ടെന്നുതോന്നുന്നില്ല. എന്തിനാണ് പഞ്ഞ കർക്കിടകത്തിൽ രാമായണം വായിക്കുന്നത്?. മത പുസ്തകങ്ങളിൽ പല അവകാശ വാദങ്ങൾ കാണാം. അതൊക്കെ പട്ടിണി കാലത്തു മത ദൈവങ്ങളെ പട്ടിണിക്കോലങ്ങൾ ചീത്ത വിളിക്കാതിരിക്കാനാവാം. പട്ടിണിയും ദാരിദ്രവും വിദ്യാരാഹിത്യവും ഉള്ളിടത്തേ മതം വളരുകയുള്ളു. മനുഷരുടെ പട്ടിണിയും ദാരിദ്രവും രോഗങ്ങളും എന്താണെന്നു അറിയാത്ത ദൈവങ്ങൾ സോമരസം അടിച്ചു ഉൻമമാദം പ്രാപിക്കുന്നു. പാവം മനുഷർ പട്ടിണിമറക്കുവാൻ വേദപുസ്തകങ്ങൾ വായിച്ചു ഇത്തരം ദൈവങ്ങളെ പുകഴ്ത്തുന്നു. രാമൻറ്റെ അനുജൻ എഴുത്തച്ഛൻ എന്നയാൾ ആരാണെന്നുപോലും വെക്തമല്ല. അബ്രാഹ്മണനായിരുന്ന എഴുത്തച്ഛനെ രാമൻറ്റെ അയനം എഴുതിയതിനു ബ്രാമണർ ഉപദ്രവിച്ചു എന്ന് പറയപ്പെടുന്നു. രാമായണം ഒരു വെക്തിയിൽനിന്നും ഉണ്ടായതല്ല, അനേകം കാലഘട്ടങ്ങളിലൂടെ ഉണ്ടായ പലവിധ കഥകളുടെ സമാഹാരമാണ്. എല്ലാ മത പുസ്തകങ്ങളും ഇതുപോലെ പല കാലഘട്ടങ്ങളിലൂടെ ഉളവായതാണ്. ഏതെങ്കിലും ഒരു വ്യക്തിയിൽ നിന്നുമാത്രം ഉണ്ടായതല്ല. രാമായണ മാസത്തിൽ ദശരഥനു കൗസല്ല്യയിൽ ഉണ്ടായ ശാന്തയെ മറക്കരുത്. മറക്കരുതാത്ത മറ്റൊരു സ്ത്രീയാണ് മണ്ഡോദരി. ശുക്ലം കലർന്ന വെള്ളം കുടിച്ചു ഗർഭം ഉണ്ടായി എന്ന് എഴുതിയിരിക്കുന്ന പുസ്തകങ്ങളിൽ തന്നെയാണ് ബ്രാഹ്മണൻ ഉണ്ടായത് ബ്രമ്മാവിൻറ്റെ മുഖത്തുനിന്നുമാണ് എന്ന് എഴുതിയിരിക്കുന്നത്. ഇവ പ്രകാരം; ബ്രമ്മാവിൻറ്റെ കൈയിൽനിന്നും ക്ഷത്രിയനും, തുടയിൽനിന്നും വൈശ്യനും, കാൽ പാദങ്ങളിൽനിന്നും ശൂദ്രനും ഉണ്ടായി. ബ്രാഹ്മണൻ ഇല്ലാതെ ക്ഷത്രിയനും വൈശ്യനും,ശൂദ്രനും ജീവിതം ഇല്ല. ബ്രാഹ്മണൻറ്റെ അടിമയായി ജീവിക്കുന്നത് ഭാഗ്യവും അഭിമാനവുമായി അവർ കരുതി. കൂലിപോലും ചോദിക്കാതെ അവർ ബ്രാഹ്മണന് പണിയെടുത്തു. അവസാനം അവർക്കു അറുപത് അടി അകലെ പര്യമ്പുറത്തു നിലത്തു കുഴി കുത്തി ഒഴിച്ചുകൊടുത്ത കഞ്ഞി കുടിച്ചു അവർ സായൂജ്യം നേടി. അടുത്തകാലംവരെ നിലവിലുണ്ടായിരുന്ന ഇത്തരം കിരാതത്തങ്ങളും രാമായണ മാസത്തിൽ ഓർക്കണം. രാമായണത്തിലെ കുരങ്ങു മനുഷ്യർ ആരാണ്?, കറുത്ത വർണ്ണമുള്ള സൗത്ത് ഇന്ത്യൻസ് അല്ലേ?. സവർണ്ണർ എന്ന് അവകാശപ്പെടുന്ന വടക്കേ ഇൻഡ്യാക്കാർ ആയിരിക്കണമല്ലോ ഇതിൻറ്റെ പുറകിൽ. സനാതന മത ഗ്രൻഥങ്ങളിലെ ഭൂമിശാസ്ത്ര പ്രകാരം ഭൂമി പര ന്നതാണ്. പരന്ന ഭൂമിയെ തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു എന്നൊക്കെയുള്ള പല തിയറികൾ ഉണ്ട്. ഇ ചെറിയ ഭൂമിയിലെ ഒരു ചെറിയ പ്രദേശമായ കേരളത്തിലെ ഹിന്ദു സമുദായത്തിലെ സ്ത്രീകൾക്ക് ദോഷം ഉണ്ടാക്കാൻ മാത്രമാണ് ചൊവ്വ എന്ന ഗ്രഹം ഉണ്ടായത്. ചാതുർ വർണത്തിലൂടെയുള്ള ധർമ്മ സ്ഥാപനമാണ് രാമൻറ്റെ അവതാര ലക്‌ഷ്യം. പശുവിനും ബ്രാമണനും ക്ഷേമം ഉണ്ടായിരിക്കുന്ന അവസ്ഥയാണ് ലോക സംസ്‌തോ സുഖിനോ ഭവന്തു എന്നത്. അല്ലാതെ എല്ലാ മനുഷരും ക്ഷേമത്തോടെ സുഖിച്ചു വസിക്കുന്ന അവസ്ഥ ആണ് എന്ന് തെറ്റിദ്ധരിക്കരുത്. ഷത്രിയനും ശൂദ്രനും,വൈശ്യനും; ബ്രാമണൻറ്റെ അടിമയായി ജീവിക്കുക എന്നതാണ് ചാതുർ വർണ്ണ സനാതനം. ബ്രാഹ്മണൻ അല്ലാത്തവൻറ്റെ സ്വാതന്ത്രത്തിനുനേരെ കുലച്ച വില്ല് ആണ് രാമൻറ്റെ കൈയിലെ വില്ല്, അത് ഇന്ന് നടപ്പാക്കാൻ ആണ് ബി ജെ പി വിഭാവനം ചെയ്യുന്ന രാമരാജ്യം. ദശരദൻ നടത്തുന്ന പുത്രകാമേഷ്ടി യാഗം വളരെ പ്രാകൃതം ആണ്. ഇതിൽ അനേകം മൃഗങ്ങളെ കൊല്ലുന്നു. അതേ രാമരാജ്യക്കാർ ഇന്ന് പശുവിനെ തീറ്റാൻ കൊണ്ടുപോകുന്നവനെപ്പോലും കൊല്ലുന്നു. പുത്രകാമേഷ്ടി യാഗത്തിൽ മൃഗങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. അ മൃഗങ്ങളുടെ വപ കത്തിക്കുന്നു. അതിൻറ്റെ വാസന രാജാവ്, ബ്രാമണർ, ദൈവങ്ങൾ ഒക്കെ ആസ്വദിക്കുന്നു. പഴയ നിയമ ദൈവവും ഇത്തരമാണ്. കത്തിക്കരിഞ്ഞ മാംസത്തിൻറ്റെ വാസനയിൽ സന്തോഷിക്കുന്ന ദൈവം. അതാണ് ലക്ഷക്കണക്കിന് യഹൂദരെ ഹിറ്റ്‌ലർ ചുട്ടെരിച്ചപ്പോൾ ദൈവം തടയാതിരുന്നത്. ഇന്ന് 300 ൽ അധികം വിവിധ രൂപത്തിലുള്ള രാമായണങ്ങൾ 12 ൽ അധികം രാജ്യങ്ങളിൽ കാണാം. കിഴക്കോട്ട് ഉള്ള പ്രദേശങ്ങളിൽ വിയറ്റ്നാം വരെ രാമായണ കഥകൾ കാണാം. ഇവയിൽ ഏതാണ് ഭാരതത്തിൽ മാത്രം ഉത്ഭവിച്ചത്. ഇന്ത്യയിലാണ് രാമായണം ഉണ്ടായത് എന്നോ, വാല്മീകി അത് എഴുതി എന്നോ വെക്തമായതോ പാണ്ഡിത്യ പരമായതോ ആയ തെളിവുകൾ ഒന്നും ഇല്ല. രാമരാജ്യം സ്ഥാപിക്കാൻ വ്യഗ്രത കൊള്ളുന്നവരുടെ അവകാശവാദം മാത്രമാണ് രാമായണം ഭാരതത്തിൽ ഉണ്ടായത് ആണെന്നുള്ളത്. നീണ്ട തീര പ്രദേശങ്ങളുള്ള ഇന്ത്യയിൽനിന്നും ആശയങ്ങൾ പുറത്തു പോകാനുള്ള സാധ്യത കുറവാണു. എന്നാൽ മറ്റു വൻ കര പ്രദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലൂടെ അന്യ സംസ്ക്കാരങ്ങളും ആശയങ്ങളും ഇന്ത്യയിലേക്ക് വന്നു എന്നതാണ് കൂടുതൽ സാധ്യത. ചരിത്രം നോക്കിയാൽ അങ്ങനെയാണ്താനും. പുരാതീന ഇന്ത്യയിൽനിന്നുമാണ് എല്ലാം പുറത്തേക്ക് പോയത് എന്ന വാദം വെറും ബാലിശമാണ്. പൗരാണിക മഹത്വം അവകാശപ്പെടുന്നവർ ഇന്ന് എന്ത് പ്രവർത്തിക്കുന്നു എന്നതാണ് യഥാർത്ഥ മാനദണ്ഡം, അല്ലാതെ അവകാശവാദങ്ങൾ അല്ല മാനദണ്ഡം. തുടക്കത്തിൽ എല്ലാം സ്‌മൃതിയും ശ്രുതിയും ഒക്കെ ആയിരുന്നു എങ്കിൽ അവ തീർച്ചയായും പുറത്തുനിന്നും വരാം. മഹാ ഭാരത യുദ്ധത്തിൽ രഥങ്ങൾ, കുതിര, എന്നിവ ഉപയോഗിച്ചു എങ്കിൽ അവ പേർഷ്യൻ /ഈജിപ്ഷ്യൻ പ്രദേശങ്ങളിൽ വന്നവ ആയിരിക്കാം. കുറഞ്ഞതു ആശയങ്ങൾ എങ്കിലും അവിടെനിന്നു കടം എടുത്തു എന്ന് അനുമാനിക്കാം. ഈജിപ്റ്റ്, മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ സാഹിത്യങ്ങളിലും ഇത്തരം യുദ്ധങ്ങളുടെ കഥകൾ കാണാം. രാമായണ സാഹിത്യങ്ങൾ ഉണ്ടാകുന്നതിനുമുൻപ് അനേകം രാമ കഥകൾ ഉണ്ടായിരുന്നു. അതുപോലെ ദശരദ കഥകളും. ദശരഥന് 300 സ്ത്രീകൾ സ്വന്തം ഉണ്ടായിരുന്നു, അതുപോലെ പഴയനിയമത്തിലെ ദാവീദിനും 300 സ്ത്രീകൾ ഉണ്ടായിരുന്നു. ദാവീദിൻറ്റെ മകൻ ശലോമോനെപ്പോലെ ദശരഥ പുത്രൻ രാമൻ വിഖ്യാതി നേടുന്നു. അശ്വമേധത്തിനു ശേഷം അനേകം മൃഗങ്ങളെ കുരുതി കഴിക്കുന്നു അതുപോലെ ദേവാലയ പ്രതിഷ്ട നടത്തുമ്പോൾ ശലോമോൻ അനേകം മൃഗങ്ങളെ ബലികഴിക്കുന്നു. ബലി, ഹോമം, അശ്വമേധം എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ മഹത്വം എന്ന് തെറ്റിദ്ധരിക്കരുത്. ആഹാരത്തിനുവേണ്ടി അല്ല ഇവയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്. വെറും വിശ്വാസത്തിൻറ്റെ പേരിൽ നടത്തുന്ന കിരാത കൊലപാതകം മാത്രമാണ് ഇത്തരം മത കർമ്മങ്ങൾ. കുമാരനാശാൻറ്റെ സീതാകാവ്യത്തിൽ സീത ശ്രീരാമനെ എയറിൽ തൂക്കി നിർത്തുന്നു. സീതയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുവാൻ രാമന് കഴിവില്ല. പല രാമായണങ്ങളിലും രാമൻ ഹീറോ അല്ല, വില്ലൻ ആണ്. യു പി യിലെ ഒരു കൊച്ചു പഞ്ചായത്തു പ്രദേശം മാത്രമാണ് അയോദ്ധ്യ. രാമായണ കഥകൾ ഉള്ള മറ്റു പലയിടത്തും അയോദ്ധ്യ എന്ന പേരുള്ള പ്രദേശങ്ങൾ ഉണ്ട്. പൊതുജനത്തിൻറ്റെ മുന്നിൽ മാന്യൻ എന്ന് കാണിക്കാൻ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച രാമനെ ഏതുവിധത്തിൽ ഓർക്കണം? വേദ കാലത്തു അനേകം ദേവി ദേവൻമാർ ഉണ്ടായിരുന്നു. അവയിലെ അഗ്നി,വായു,വരുണൻ,മിത്ര, ഇന്ദ്രൻ,ഉഷസ്, അശ്വനി; എന്നിങ്ങനെ അനേകങ്ങളെ ഇന്നാരും ആരാധിക്കുന്നില്ല. അതുപോലെ രാമനും ഒരിക്കൽ അവഗണിക്കപ്പെടും. അവയിലെ ഇന്ദ്രൻ, അശ്വനി,മിത്ര എന്നിവ മെഡിറ്ററേനിയൻ ദൈവങ്ങൾ ആണ്. അതുപോലെ പഴയനിയമ പുരോഹിത യാഗങ്ങളും ഭാരതീയ വേദ യാഗങ്ങളും തമ്മിൽ വളരെ സാമ്യം ഉണ്ട്. വേദങ്ങൾ പൂർണമായും ഇന്ത്യയിൽ എഴുതപ്പെട്ടവ പോലുമല്ല. പുരാണങ്ങളിൽ അനേകം അവതാരങ്ങൾ ഉണ്ട്. അവയെ ദശാവതാരം ആക്കിയതിലും ഗൂഢ ഉദ്ദേശങ്ങൾ ഉണ്ട്. ഇവയിലൊക്കെ ആധുനിക ശാസ്ത്രകണ്ടുപിടുത്തങ്ങൾ ഉണ്ടെന്നുള്ള വാദം വെറും പൊള്ളത്തരമാണ്. ശാസ്ത്രം കണ്ടുപിടിച്ചു കഴിയുമ്പോൾ അത് ഞമ്മൻറ്റെ കിതാബിലുണ്ട് എന്നവർ അവകാശപ്പെടുന്നു. ഇനിയും ശാസ്ത്രം എന്തൊക്കെ കണ്ടുപിടിക്കും എന്ന് മുൻകൂട്ടി പറയുവാൻ ഇവർക്കു കഴിവില്ല. വിശ്വാസികളുടെ ദിവ്യ സത്യ പുസ്തകങ്ങൾ ഒരിക്കൽ എങ്കിലും വിശ്വാസികൾ വായിക്കണം. അപ്പോൾ തലച്ചോറിൽ ചില രാസ മാറ്റങ്ങൾ ഉണ്ടാവും. അപ്പോൾ ഉണ്ടാവുന്ന ബയോ ഇലക്ട്രിക്ക് ഷോക്കുകൾ നിങ്ങളെ ഉണർത്തും. അപ്പോൾ ഇത്തരം പുസ്തകങ്ങൾ അവ എഴുതപ്പെട്ട കാല ഘട്ടങ്ങളിലെ ജനങ്ങൾക്കുവേണ്ടി മാത്രം എഴുതപ്പെട്ടവയാണ് എന്ന സത്യം തിരിച്ചറിയും. ഇത്തരം കാലഹരണപ്പെട്ട വിഡ്ഢിത്തരങ്ങളും വിവരക്കേടുകളും നിങ്ങളുടെ ജീവിതവും നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ മറ്റുള്ളവർക്കും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നത് മനസ്സിലാകും. അങ്ങനെ കൂടുതൽ അറിയുംതോറും നിങ്ങളുടെ അറിവ് എത്ര കുറവുള്ളതാണ്, ഇനിയും അറിയുവാനുള്ളത് എത്രമാത്രം എന്നുള്ളതിൻറ്റെ നേരിയ അംശം പോലും നിങ്ങൾക്ക് അറിവില്ല എന്നത് മനസ്സിലാകും. എത്രമാത്രം കുറവ് ആണ് നിങ്ങളുടെ അറിവ് എന്ന് അറിയുമ്പോൾ നിങ്ങളിലെ അഹന്ത നിങ്ങളിൽനിന്നും അകലും. അപ്പോൾ കൂടുതൽ അറിയുവാനുള്ള എളിമ നിങ്ങളിൽ ജനിക്കും. നിങ്ങൾക്ക് എത്രമാത്രം കുറഞ്ഞ അറിവ് മാത്രമേ ഉള്ളു എന്നത് അറിയുമ്പോൾ നിങ്ങളിൽ വിവരവും വിജ്ഞാനവും ജനിച്ചു വളരും. -andrew
Jayan Varghese 2026-07-17 18:40:51
അപൂർണ്ണമായ മനുഷ്യൻ എഴുതിയ ഇത്തരം കഥകളിൽ അപൂർണ്ണതയല്ലാതെ പൂർണ്ണത ഉണ്ടായിരിക്കണം എന്നാണോ നിങ്ങൾ ഇച്ഛിക്കുന്നത്‌ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക