
ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ വല്ലാതെ ഭയപ്പെടുത്തുന്നവയാണ്. ഇവിടെ എന്തായിരിക്കും സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷണം നടക്കുമ്പോൾ സത്യസന്ധമായി കാര്യങ്ങൾ പുറത്ത് വരും. ഇപ്പോഴത്തെ കാലത്ത് പരിചയമുള്ളതോ ഏറെ അറിയാത്തതോ ആയ ഒരാൾ മുറിയിലേക്ക് വിളിച്ചാൽ എത്ര വയസ്സായ സ്ത്രീ ആയാലും കൂടെ പോകാതിരിക്കുക
ശരീരത്തിൽ തൊടാൻ പിന്നെ പുരുഷന് ചിന്തിക്കേണ്ടതില്ല. ചിലപ്പോൾ ശരീരം, അല്ലെങ്കിൽ സ്വർണ്ണാഭരണങ്ങൾ എന്നിവ മാത്രമായിരിക്കും അയാളുടെ ലക്ഷ്യം. എതിർത്താൽ കൊന്നിട്ടോ ജീവനോടെയൊ അയാൾ കിണറ്റിൽ എറിഞ്ഞെന്നോ കുഴിച്ചു മൂടിയെന്നോ വരാം. ഒരിക്കലും നന്നായി മനസ്സിലാക്കാതെ ഒരാൾക്കൊപ്പം അയാളുടെ വീട്ടിലേക്കോ മുറിയിലേക്കോ പോകാതിരിക്കുക. സ്വന്തം സുരക്ഷിതത്വം ഒരു സ്ത്രീ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
പിന്നെ ഗുരുവായൂർ പോലെ ഭക്തജനലക്ഷങ്ങൾ തൊഴാൻ വരുന്ന ഒരു ക്ഷേത്രത്തിൽ ഇതു പോലെ ഒറ്റപ്പെട്ടു വരുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഒരിടം അത്യാവശ്യമാണ്. ഭഗവാന് കാശ് വേണ്ട. അവിടെ സമർപ്പിക്കുന്ന കാശ്, കിലോക്കണക്കിന് ഭാരമുള്ള പൊൻ കിരീടം ഒക്കെ ധരിച്ചു ഭഗവാൻ എങ്ങും പോകുന്നില്ലല്ലോ.
അതിൽ നിന്നു കുറച്ചെടുത്തു ഇതു പോലെ ഒറ്റപ്പെട്ടു വരുന്ന സ്ത്രീകൾക്ക് അന്തിയുറങ്ങാൻ ഒരിടം നിർമ്മിച്ചു കൂടെ എന്ന് ചിന്തിച്ചു പോകുന്നു. സ്ത്രീകളിൽ ചിലർക്ക് അവിടുത്തെ ചുമതല ഏറ്റെടുക്കാമല്ലോ. സുരക്ഷിതത്വത്തിന് വനിതാ പോലീസിനെയും നിർത്താമല്ലോ. ഇനി അവിടെ ഇത്തരം സ്ഥാപനങ്ങൾ നിലവിൽ ഉണ്ടെങ്കിൽ തനിച്ചു വരുന്ന സ്ത്രീകൾ അത്തരം സ്ഥലങ്ങളിൽ മാത്രം പോയി താമസിക്കുക. കാണുന്നവരെ ഒക്കെ കണ്ണും പൂട്ടി വിശ്വസിക്കാതിരിക്കുക. സ്വന്തം ശരീരം സൂക്ഷിക്കാൻ ഇനിയെങ്കിലും സ്ത്രീകൾക്ക് സാധിക്കണം. അല്ലെങ്കിൽ ഇത് തന്നെ ആവർത്തിച്ചെന്നു വരാം. അതിനിട വരാതെ നോക്കുക. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്ര പരിസരത്ത് ഇങ്ങനെ ഒരു സംഭവം നടന്നതിൽ ദുഃഖം മാത്രം.