
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക , ഹ്യൂസ്റ്റൺ, 2026 ജൂലൈ മാസ സൂം മീറ്റിംഗ് ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തി. വൈസ് പ്രസിഡണ്ട് ശ്രീമതി പൊന്നുപിള്ള യോഗത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. മലയാളം സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് ജോർജ് മണ്ണിക്കരോട്ടിന് ആദരാഞ്ജലി അർപ്പിക്കുകയും, സംഘടനയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ പാരമ്പര്യം അംഗങ്ങൾ തുടർന്നുകൊണ്ടുപോകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. വരാനിരിക്കുന്ന അവതരണങ്ങൾക്ക് സ്വമേധയാ മുന്നോട്ടുവരാൻ അവർ അംഗങ്ങളെ ക്ഷണിച്ചു , വിഷയങ്ങൾ 'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന രീതിയിൽ ആയിരിക്കുമെന്നും അവർ അറിയിച്ചു. ശ്രീ ടി. എൻ. സാമുവൽ, മണ്ണിക്കരോട്ടിന്റെ നിര്യാണസമയത്ത് സ്ഥലത്ത് ഇല്ലായിരുന്നതിനാൽ അദ്ദേഹം, തങ്ങളുടെയിടയിലെ നാല്പത് വർഷത്തെ ബന്ധത്തെക്കുറിച്ച് ചുരുക്കത്തിൽ സംസാരിക്കുകയും, ഒരു ഗുരു എന്ന നിലയിൽ മണ്ണിക്കരോട്ട് തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയുകയും ചെയ്തു. ജോസഫ് പൊന്നോലിയും മണ്ണിക്കരോട്ടിനെക്കുറിച്ച് സംസാരിച്ചു. മലയാള സൊസൈറ്റിയുടെ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ പ്രോത്സാഹനം നൽകിയതും മണ്ണിക്കരോട്ടുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കൽ മണ്ണിക്കരോട്ടുമായി നടത്തിയ അഭിമുഖത്തിലെ ചില അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

സെക്രട്ടറി ജോർജ് പുത്തൻകുരിശ് , സുരേന്ദ്രൻ നായർ അടുത്തിടെ പ്രസിദ്ധീകരിച്ച 'നിരീക്ഷകന്റെ റിപ്പബ്ലിക്' ''എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലും പ്രകാശനത്തിലും മലയാളം സൊസൈറ്റിയുടെ അഭിനന്ദനം അറിയിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകാരന്റെ നിരീക്ഷണങ്ങളെ ഒരുമിപ്പിക്കുന്ന കൃതിയാണിത് എന്നും അദ്ദേഹം പറയുകയുണ്ടായി . അതുപോലെ, മിസ് ഉഷ രാജേന്ദ്രൻ (ലാന ഡാലസ് ) അവരുടെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീൿരിച്ചതിലുള്ള അഭിനന്ദനം അറിയിച്ചു. അവർ അതിൽ നിന്നും 'വേര്' എന്ന കവിത ആലപിക്കുകയും ചെയ്‌തു.

. പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എ. സി. ജോർജ്, “പഴയകാല മലയാള നാടക ഗാനങ്ങൾ – ഓർമ്മയുടെ ഓളങ്ങളിൽ” എന്ന വിഷയത്തിൽ ആകർഷകമായ അവതരണം നടത്തി. അദ്ദേഹം പ്രേക്ഷകരെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോയി, മലയാള നാടകഗാനങ്ങളുടെ മധുരമുള്ള ഓർമ്മകൾ വീണ്ടും ഉണർത്തി. അദ്ദേഹം എടുത്തുകാട്ടിയ ചില ക്ലാസിക്കുകൾ: “ഇല്ലി മുളം കാടുകളിൽ ലല്ലലല്ലം പാടി വരും തെന്നലെ , തേന്നാലേ” – ഒ. എൻ. വി. കുറുപ്പ് എഴുതിയതും ജി. ദേവരാജൻ സംഗീതം നൽകിയതും. “ബലി കുടീരങ്ങളെ, ബലി കുടീരങ്ങളെ” – വയലാർ രാമവർമ്മ എഴുതിയതും ജി. ദേവരാജൻ സംഗീതം നൽകിയതും; കെ. എസ്. ജോർജ്, സി. ഒ. ആന്റോ, കെ. പി. എ. സി. സുലോചന എന്നിവർ ഉൾപ്പെടെ നിരവധി ഗായകർ ആലപിച്ചതും. വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നതും കതിരുകാണാക്കിളിയിൽ എ. പി . കോമള പാടിയതുമായ 'ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാര' എന്ന ഗാനവും കൂടാതെ മറ്റു പല ഗാനങ്ങളിലൂടെയും അദ്ദേഹം ശ്രോതാക്കളെ 'മധുരിക്കുന്ന ഓർമ്മകളുടെ' ഓളങ്ങളിൽ ഊയലാട്ടി. ഈ നിത്യഗാനങ്ങളിലൂടെ മലയാള നാടകസംഗീതത്തിന്റെ സുവർണ്ണ യുഗം എ. സി. ജോർജ് മനോഹരമായി പുനരുജ്ജീവിപ്പിച്ചു; സദസ്സ് മുഴുവൻ ഗൃഹാതുരതയുടേയും സാംസ്കാരിക അഭിമാനത്തിന്റെയും നിറവിൽ മുങ്ങി.

അദ്ദേഹത്തിൻറെ അവതരണം പ്രേക്ഷകരിൽ ഹൃദയസ്പർശിയായ പ്രതികരണങ്ങൾ ഉണർത്തി. പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു; ചിലർ തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ പാടുകയും, സംഗീതം ഉണർത്തിയ ആഴത്തിലുള്ള നൊസ്റ്റാൾജിയയെ കുറിച്ച് ചിലർ സംസാരിക്കുകയും ചെയ്തു. ചർച്ചയിൽ സജീവമായി പങ്കെടുത്തവർ: ജെയിംസ് ചിറതടത്തിൽ , നാരായണൻ നായരും സഹധർമ്മിണിയും , ശശിധരൻ പിള്ള, ജോൺ ഇളമത (കാനഡ), ജോസഫ് പൊന്നോലി , ടി. എൻ. സാമുവൽ, ജോസഫ് തച്ചാറ , സുരേന്ദ്രൻ നായർ, ഉഷയും രാജേന്ദ്രനും (ഡാലസ്), പ്രൊ. വി. വി. ഫിലിപ്പ് (കാലിഫോർണിയ ശ്രീമതി പൊന്നുപിള്ള (വൈസ് പ്രസിഡണ്ട്), ജി. പുത്തൻകുരിശ് (സെക്രട്ടറി). യോഗം വൈകുന്നേരം 6 മണിയോടെ, എ. സി. ജോർജിന്റെ മറുപടി പ്രസംഗത്തോടും ജി. പുത്തൻകുരിശിൻറെ നന്ദിപ്രസംഗത്തോടും കൂടി അവസാനിച്ചു. (ജി. പുത്തൻകുരിശ്)
Video linl of the meeting.
https://youtu.be/YS-RdAvMQLU?si=_qTvGd5iGo5U45v8