
ന്യൂയോർക്ക്: മലയാളികളുടെ ഏറ്റവും പുരാതനവും ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) 2026ൽ കൽഹാരിയിൽ വച്ച് നടക്കുന്ന അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ഡോ. എം. അനിരുദ്ധന്റെ പേര് നൽകാൻ തീരുമാനിച്ചു. കൺവൻഷൻ വേദി ഇനി "അനിരുദ്ധൻ നഗർ" എന്ന പേരിലായിരിക്കും അറിയപ്പെടുക.
കഴിഞ്ഞ വർഷം അന്തരിച്ച ഡോ. അനിരുദ്ധന്റെ സംഘടനാപരമായ സേവനങ്ങളെയും ഫൊക്കാനയുടെ വളർച്ചയ്ക്കായി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും അനുസ്മരിച്ചാണ് ഈ തീരുമാനം. സംഘടനയുടെ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായി ഈ പ്രഖ്യാപനത്തെ ഫൊക്കാന നേതാക്കൾ വിശേഷിപ്പിച്ചു.
1983-ൽ ഫൊക്കാനയ്ക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ആദ്യകാല പ്രവർത്തകരിൽ പ്രമുഖനായിരുന്നു ഡോ. എം. അനിരുദ്ധൻ. മുൻ ഇന്ത്യൻ പ്രസിഡന്റ് കെ . ആർ . നാരായണൻ , ടീ . പി . ശ്രീനിവാസൻ,ഡോ. എം. അനിരുദ്ധൻ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഫൊക്കാന എന്ന സംഘടനക്ക് തുടക്കം . രാഷ്ട്രീയ ചേരിതിരിവുകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന സംഘടനയായി ഫൊക്കാനയെ വളർത്തിയെടുക്കുന്നതിൽ ആദ്യ പ്രസിഡന്റ് എന്ന നിലയിൽ ഡോ. എം. അനിരുദ്ധന്റെ ദീർഘവീക്ഷണവും നേതൃത്വപാടവവും നിർണായകമായിരുന്നു. കേരളത്തിൽ ഭരണകൂടങ്ങൾ മാറിമാറി വന്നപ്പോഴും സർക്കാരുകളുമായുള്ള ഊഷ്മള ബന്ധം നിലനിർത്താൻ സംഘടനയെ നയിച്ചതും അദ്ദേഹത്തിന്റെ സമീപനമായിരുന്നുവെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അനുസ്മരിക്കുന്നു.
ഡോ. അനിരുദ്ധന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫൊക്കാന കൺവൻഷനുകളും സാമൂഹിക ഇടപെടലുകളും ഇന്നും സംഘടനയ്ക്ക് മാതൃകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഫൊക്കാന കൺവൻഷൻ സംഘടിപ്പിക്കുന്ന പതിവിന് തുടക്കമിട്ടതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.
"What is FOKANA?" എന്ന ചോദ്യം ഒരിക്കൽ കേരള പി.എസ്.സി. പരീക്ഷയിൽ ഉൾപ്പെട്ടത്, ഫൊക്കാനയെ മലയാളി സമൂഹത്തിൽ എത്രത്തോളം സുപരിചിതമാണ് എന്നതിന്റെ തെളിവ് കൂടിയാണ്. ഫൊക്കാനയെ മലയാളി സമൂഹത്തിൽ സുപരിചിതമാക്കുന്നതിൽ ഡോ. അനിരുദ്ധനും ആദ്യകാല പ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങളുടെ വിജയത്തിന് തെളിവാണെന്നും ഫൊക്കാന പ്രവർത്തകർ അനുസ്മരിക്കുന്നു.
സ്ഥാപക തലമുറയുടെ കാഴ്ചപ്പാടിനും സേവനപാരമ്പര്യത്തിനും ആദരസൂചകമായാണ് കൺവൻഷൻ വേദിയെ 'അനിരുദ്ധൻ നഗർ' എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഫൊക്കാന നേതൃത്വം അറിയിച്ചു. ഈ തീരുമാനം പുതിയ തലമുറയ്ക്ക് സംഘടനയുടെ ചരിത്രവും മൂല്യങ്ങളും പകർന്നു നൽകുന്ന സ്ഥിരസ്മാരകമാകുമെന്നും അവർ വ്യക്തമാക്കി.