
അധ്വാനിക്കുന്നവർ
ക്കാശ്വാസമേകുവാൻ
ഭാരം ചുമക്കുമ്പോൾ
തുണയാകുവാൻ
കൊട്ടാരക്കെട്ടുകൾ
വിട്ടൊഴിഞ്ഞവരുടെ
ഇഷ്ട സഖാവായി
ഞാൻ മാറണം
വയലിലെ താമര
വിരിയിച്ചൊരഴകിന്റെ
കരളിലെ മധുവുണ്ടൊ
രളിയാകണം
അരമന പ്രൗഡിയി
ലധികമായ് അതിലൂറും
കവിതയെ കണ്ടു
ഞാൻ കവിയാകണം !
ബലി വേദിയിൽ കട്ട -
ച്ചോരയിൽ പിടയുന്ന
സഹ ജീവിയിൽ കരൾ
കനലാവണം
അതിലൂടെ ദൈവത്തെ
വില പേശി വിൽക്കുന്നോർ -
ക്കടിയേകാൻ ഞാൻ ചാട്ട
ചരടാവണം !
അപരന്റെ കരയലിൽ
ഇടനെഞ്ചു പിടയുന്ന
കരുതലായ് കനിവായി
ഞാൻ മാറണം
ഇരുവസ്ത്രമുണ്ടെങ്കി
ലതിലൊന്നു നഗ്നന്റെ
ഉടലിനെ പൊതിയുന്ന
ദയയാവണം !
അതിരുകളിൽ ചോര
ചിതറുന്ന കടലുകൾ
അപരന്റെ ജീവന്റെ
തുണയാവണം !
മതിലുകൾ പൊളിയണം
മനുഷ്യാഭിലാഷങ്ങൾ
ചിറകടിച്ചൊരു പുലർ
കതിരാവണം !