
അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവി വെറും തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അനുഭവസമ്പത്തും ഉത്തരവാദിത്തബോധവും നേതൃത്വപക്വതയും ഒരുമിക്കുന്ന ഒരു ടീമിലൂടെയാണ് രൂപപ്പെടേണ്ടത്. ആ കാഴ്ചപ്പാടിലാണ് ഫോക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം എംപവർ ശ്രദ്ധേയമാകുന്നത്. വ്യക്തികളെ മാത്രം മുൻനിർത്തിയല്ല, പരസ്പരം പൂരകങ്ങളാകുന്ന നേതൃത്വസംഘടനയാണ് ഈ ടീം മുന്നോട്ടുവയ്ക്കുന്നതെന്നാണ് സാമൂഹിക രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
ടീമിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ ലീലാ മാറേറ്റ്, ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ ജോർജ് ഒളിക്കൽ, ട്രഷറർ സ്ഥാനാർഥിയായ രേവതി പിള്ള എന്നിവർ ഫോക്കാനയുടെ അടുത്ത അധ്യായത്തിന് ആവശ്യമായ അനുഭവവും വിശ്വാസ്യതയും ഒരുമിച്ച് പ്രതിനിധീകരിക്കുന്നവരാണെന്ന അഭിപ്രായമാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്നത്.

ഫോക്കാനയിൽ ദീർഘകാല സാമൂഹ്യസേവന പരിചയമുള്ള നേതാവാണ് ലീലാ മാറേറ്റ്. സംഘടനയുടെ വളർച്ചയും പ്രവർത്തനരംഗവും അടുത്തറിയുന്ന അനുഭവസമ്പത്താണ് അവരുടെ പ്രധാന കരുത്ത്.
പുരുഷാധിപത്യം ശക്തമായി നിലനിൽക്കുന്ന സാമൂഹിക-പൊതു ഇടങ്ങളിൽ സ്വന്തം കഴിവും ആത്മവിശ്വാസവും പ്രവർത്തനമികവും കൊണ്ട് അംഗീകാരം നേടിയ വനിതാ നേതാവാണ് ലീലാ മാറേറ്റ്. പരമ്പരാഗത ചിന്തകളെ വെല്ലുവിളിച്ചുകൊണ്ട്, പുതുതലമുറയുടെ ചിന്താഗതിയോട് ഇണങ്ങി പ്രവർത്തിക്കാൻ കഴിയുന്ന നേതൃത്വമാണ് അവർ വർഷങ്ങളായി തെളിയിച്ചിരിക്കുന്നത്.
നിരവധി പദ്ധതികളും ചാരിറ്റി പ്രവർത്തനങ്ങളും അവർ വ്യക്തിപരമായ സമർപ്പണത്തോടെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സംഘടിപ്പിച്ച ഫോക്കാന ചാരിറ്റി ഫണ്ട് റൈസിംഗ് പരിപാടിയായ അനു സിതാര ഷോ അതിന്റെ മികച്ച ഉദാഹരണമായി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയെ, പ്രത്യേകിച്ച് യുവജനങ്ങളെ, സംഘടനയോട് കൂടുതൽ അടുപ്പിക്കാൻ മാതൃസ്നേഹവും കരുതലും ഒരുപോലെ പ്രകടിപ്പിക്കുന്ന നേതൃത്വം ഇന്ന് അനിവാര്യമാണെന്നും, അതിന് ലീലാ മാറേറ്റിന് പകരം വയ്ക്കാൻ മറ്റൊരു വ്യക്തിത്വം കണ്ടെത്തുക പ്രയാസമാണെന്നും നിരവധി പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
ഇതിനോടൊപ്പം, ടീം എംപവറിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ ജോർജ് ഒളിക്കൽ തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രതികരിക്കുമ്പോൾ ഇങ്ങനെ പറയുന്നു:
“ഫോക്കാന ഒരു തിരഞ്ഞെടുപ്പിൽ ഒതുങ്ങുന്ന സംഘടനയല്ല; അത് തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു പൊതുപ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ ടീമിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. വർഷങ്ങളുടെ അനുഭവവും പ്രവർത്തനമികവും ദൂരക്കാഴ്ചപ്പാടും ഒരുമിക്കുന്ന നേതൃത്വമാണ് ഇന്ന് സംഘടനയ്ക്ക് ആവശ്യം. ലീലാ മാറേറ്റ് അതിന്റെ ഏറ്റവും ശക്തമായ പ്രതീകമാണ്.”
“എനിക്ക് വ്യക്തിപരമായ അംഗീകാരമോ സ്ഥാനമോ ലക്ഷ്യമല്ല. വർഷങ്ങളായി സംഘടനാ പ്രവർത്തനങ്ങളിലൂടെ ഞാൻ കണ്ട യാഥാർഥ്യങ്ങളും അനുഭവിച്ച പാഠങ്ങളും ഒരു കാര്യം മാത്രമാണ് പഠിപ്പിച്ചത് – വ്യക്തികളേക്കാൾ വലുതാണ് സ്ഥാപനം. പൊതുനന്മയും ഐക്യവും പരസ്പര ബഹുമാനവും മുൻനിർത്തിയുള്ള പ്രവർത്തനമാണ് ഫോക്കാനയുടെ ഭാവിയെ ശക്തിപ്പെടുത്തുക.”

“ഈ സ്ഥാനത്തേക്ക് എന്നെ തെരഞ്ഞെടുത്തത് വലിയ ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്. സമൂഹം വിശ്വാസത്തോടെ ഏൽപ്പിക്കുന്ന ആ ഉത്തരവാദിത്വം സുതാര്യമായും ആത്മാർത്ഥമായും നിർവഹിക്കാനാണ് എന്റെ പ്രതിബദ്ധത. ഫോക്കാനയുടെ മുന്നോട്ടുള്ള യാത്ര വ്യക്തികളെ ആശ്രയിച്ചല്ല, ശക്തമായ നേതൃത്വസംഘത്തെ ആശ്രയിച്ചായിരിക്കണം.”
സാമൂഹിക രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും പ്രവർത്തനപരിചയവും സ്വന്തമായ വ്യക്തിത്വവും ഇതിനകം നേടിയിട്ടുള്ള ജോർജ് ഒളിക്കലിന്റെ സാന്നിധ്യം തന്നെ ടീം എംപവറിന്റെ വലിയ കരുത്താണെന്നാണ് പലരും വിലയിരുത്തുന്നത്. അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് അമേരിക്കൻ മലയാളി സമൂഹത്തിന് ലഭിച്ച ഒരു മികച്ച നേതൃത്വ നിക്ഷേപമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
അതേസമയം, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രേവതി പിള്ള സംഘടനയുടെ സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും പ്രധാനമായ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ കഴിവുള്ള നേതാവാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഫോക്കാനയിലും മറ്റ് സാമൂഹിക സംഘടനകളിലും നിരവധി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വിജയകരമായി വഹിച്ച അനുഭവസമ്പത്താണ് അവരുടെ ശക്തി.
നിലവിൽ ഫോക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിക്കുന്ന രേവതി പിള്ള സംഘടനയുടെ ഭരണഘടനയും പ്രവർത്തനരീതികളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയാണ്. കൃത്യത, വിശ്വാസ്യത, ഉത്തരവാദിത്തബോധം എന്നിവയുടെ സമന്വയമാണ് അവരുടെ പ്രവർത്തനശൈലിയെന്നും, ട്രഷറർ സ്ഥാനത്ത് അത് ഫോക്കാനയ്ക്ക് വലിയ മൂല്യവർധനയാകുമെന്നും സംഘടനാ പ്രവർത്തകർ വിശ്വസിക്കുന്നു.
ആഗോളതലത്തിൽ വിവിധ ഉന്നത നേതൃത്വ ചുമതലകളിൽ പ്രവർത്തിച്ച സമ്പന്നമായ അനുഭവസമ്പത്തും, വലിയതോതിലുള്ള സംഘടനാ സംവിധാനങ്ങളെ ഏകോപിപ്പിച്ച് നിർണായക തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ നടപ്പിലാക്കാനുള്ള കഴിവും രേവതി പിള്ളയെ ട്രഷറർ സ്ഥാനത്തേക്ക് ശക്തമായും വിശ്വാസയോഗ്യമായും ഉയർത്തിക്കാണിക്കുന്നു.