Image

എ.സി. ജോർജിന്റെ നോവൽ 'പാളങ്ങള്‍' (പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ്)

ബാജി ഓടംവേലി, ഡാലസ് Published on 03 July, 2026
എ.സി. ജോർജിന്റെ നോവൽ  'പാളങ്ങള്‍' (പുസ്തക പരിചയം - ബാജി ഓടംവേലി, ഡാലസ്)

കഴിഞ്ഞ അന്‍പതു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന മലയാളി എഴുത്തുകാരനായ എ. സി. ജോര്‍ജ്ജിന്റെ 2025 ല്‍ പ്രസിദ്ധീകരിച്ച നോവലാണ് പാളങ്ങള്‍. കോഴിക്കോട് പുസ്തകശാലയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 130 രൂപ. 

ഈ നോവല്‍ ആരംഭിക്കുന്നത് ഒരു റെയില്‍ പാളത്തില്‍ നിന്നാണ്. അതുപ്പോലെ തന്നെ അവസാനിക്കുന്നതും പാളങ്ങളിലാണ്. അതിനാല്‍ പാളങ്ങള്‍ എന്ന ശീര്‍ഷകം നോവലിന് നന്നായി ഇണങ്ങുന്നുണ്ട്. 
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥപനമാണല്ലോ ഇന്ത്യന്‍ റെയില്‍വേ. നോവലിന്റെ പരിസരവും ഇതിവൃത്തവും കഥയുടെ വികാസവും ഇന്ത്യന്‍ റെയില്‍വേയെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.


നോവലിസ്റ്റ് മുന്‍പ് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നതിന്റെ അനുഭവപരിചയം സംഭവങ്ങള്‍ കൂടുതല്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവിടുത്തെ ജനങ്ങളുടെയും റെയില്‍വേയില്‍ തന്നെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആള്‍കാരുടെയും അനുദിന ജീവിത സാഹചര്യങ്ങളും ഭാഷാപ്രയോഗങ്ങളും നോവലിന് മിഴിവേകുന്നുണ്ട്. 

ഈ നോവലിന്റെ കഥാദൈര്‍ഘ്യം മൂന്നോ നാലോ കൊല്ലമായി വിലയിരുത്താം. വളരെ കുറഞ്ഞ ഒരു കാലഘട്ടത്തില്‍ നടക്കുന്ന കഥയും ജീവിക്കുന്ന കഥാപാത്രങ്ങളുമാണ് ഈ നോവലിലുള്ളത്, അതിനാല്‍ വളരെ ഏകാഗ്രതയോടെ വായനക്കാര്‍ക്ക് വായിച്ചു മുന്നേറാനാവും. ആകാംക്ഷാഭരിതമായ കഥാതന്തുവാണ് ലളിതമായ അവിഷ്‌കാര ശൈലിയില്‍ രചിച്ച ഈ നോവലിന്റെ പ്രമേയം.

ബാംഗ്‌ളൂര്‍ സിറ്റിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍, അദ്ദേഹത്തിന്റെ ഡ്യൂട്ടിക്കിടെ റേയില്‍വേ പാളത്തില്‍ തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിലാസിനി എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. 

കര്‍ണ്ണാടകയിലായിരുന്നിട്ടും അവിടെ ആത്മഹത്യാശ്രമം നടത്തിയ സുന്ദരിയായ യുവതി മലയാളി ആണെന്നറിയുന്നത് രാമചന്ദ്രനേപ്പോലെ വായനക്കാര്‍ക്കും വിലാസിനിയെ കൂടുതല്‍ അറിയാന്‍ താത്പര്യം ഉണര്‍ത്തും. ആത്മഹത്യയില്‍ വിജയിച്ചാല്‍ പിന്നെ ഒന്നും ചെയ്യാനായില്ലെങ്കിലും ആത്മഹത്യ പരായജപ്പെട്ടാല്‍ അത് കുറ്റകരവും ശിഷാര്‍ഹവുമാണ്.

വിലാസിനിയുടെ രക്ഷകന്റെ റോളിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ശരിയായിരുന്നില്ല. വിലാസിനി എന്ന മൂവാറ്റുപുഴക്കാരിയുടെ അതുവരെയുള്ള കരളലിയിക്കുന്ന ജീവിത കഥകള്‍ കേട്ടപ്പോള്‍ രാമചന്ദ്രന്റെ മനസ്സും അലിഞ്ഞു. അങ്ങനെ വിലാസിനിയെയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിനേയും ആത്മാര്‍ത്ഥമായി രക്ഷിക്കുന്നു. 

വിലസിനിയേയും അവളുടെ അമ്മയേയും ബാംഗ്‌ളൂരിലേക്ക് കൊണ്ടുവന്ന പ്രഭാകരന്‍ കഥയില്‍ നിറഞ്ഞാടുന്നുണ്ട്. കൂട്ടുകാരന്‍ ഭാസ്‌കരനെ കൊന്ന  കേസില്‍പ്പെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ജയിലാകുന്നതോടെ കഥയുടെ ഗതിയും അവരുടെ ജീവിതവും മാറി മറിയുന്നു. ഇടയ്ക്ക് അവളെ സഹായിക്കുന്ന ഡോക്ടര്‍ വില്‍സനും വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. 

താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് രാമചന്ദ്രനെ കോടതി വേറുതേ വിടുന്നുണ്ടെങ്കിലും അപ്പോഴേക്കും അയാള്‍ക്ക് ജോലിയും കുടുംബവും സല്‍പ്പേരും എല്ലാം നഷ്ടപ്പെട്ടിരുന്നു. രാമചന്ദ്രനും ജീവിതം മടുത്ത് മരിച്ചേക്കാം എന്നു വിചാരിച്ച് റെയില്‍വേ പാളത്തില്‍ എത്തുമ്പോള്‍ തന്നെ മാത്രം ധ്യാനിച്ചു കഴിയുന്ന വിലാസിനിയെ വീണ്ടും കാണുന്നു. 

തെറ്റുധാരണയില്‍ മനം നൊന്ത് ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ വീണ്ടും ശ്രമിക്കുന്ന വിലാസിനിയെ ഒരിക്കല്‍ കൂടി രക്ഷിക്കുകയും താന്‍ സ്വയം മരണത്തില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നതായി പറഞ്ഞാണ് സംഭവ ബഹുലമായ നോവല്‍ അവസാനിക്കുന്നത്. റെയില്‍വേ പാളത്തില്‍ തുടങ്ങിയ ജീവിതം റെയില്‍വേ പാളത്തില്‍ അവസാനിക്കുകയല്ല തുടരുകയാണ്  ചെയ്യുന്നത്. 

ഒരു ഗവണ്മെന്റ് ഊദ്യോഗസ്ഥന് വ്യക്തിപരമായ കാര്യങ്ങള്‍ എത്രമുഖ്യവും ജീവല്‍പ്രധാനവും ആയിരുന്നാലും ആവശ്യമാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം പൊതു താല്പര്യത്തിനുവേണ്ടി അത് ബലിയര്‍പ്പിക്കേണ്ടി വരും എന്ന പൊതുപരാധിയും സാമൂഹ്യവിമര്‍ശനങ്ങളും ജീവിതഗന്ധിയായ നോവലില്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.   

എ. സി. ജോര്‍ജ്ജ് , യു.എസ്.എ.

എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരില്‍ ആടുകുഴിയില്‍ വര്‍ക്കി ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെനും മകനായി ജനനം. ഇന്ത്യന്‍ റേയില്‍വേ ജീവനക്കാരനായിരുന്ന എഴുത്തുകാരന്‍ 1975 ല്‍ അമേരിക്കയിലേക്ക് കുടിയേറി. മുപ്പത്തിയാറ് വര്‍ഷം ന്യൂയോര്‍ക്കില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്റിനു ശേഷം പതിനഞ്ച് വര്‍ഷമായി ഹ്യൂസ്റ്റണില്‍ താമസിക്കുന്നു.

അമേരിക്കയിലെ കേരള ഡിബേറ്റ് ഫോറം, കേരള ലീറ്റററി ഫോറം, കേരള നര്‍മ്മവേദി തൂടങ്ങിയ പ്രസ്ഥാനങ്ങളിലെ വെര്‍ച്വല്‍ മീറ്റിംഗുകളുടെ തുടക്കക്കാന്‍. ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലും കേരള റൈറ്റേഴ്‌സ് ഫോറത്തിലും സജീവ സാന്നിധ്യമാണ് എഴുത്തുകാരന്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എംപയര്‍ കോളേജില്‍ മലയാളത്തില്‍ ബിരുധം ഉള്ളവരെ ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നല്‍കുന്ന മുഖ്യഉപദേശകനാണ്.  

പാളങ്ങള്‍ (നോവല്‍), മിന്നല്‍ പ്രണയം (കഥാപ്രസംഗം, നാടകം) എന്നിവ കോഴിക്കോട് സ്‌പെല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഹൃദയ കവാടം തുറക്കുമ്പോള്‍ (കവിത) ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിത നിരീക്ഷണങ്ങള്‍ (ലേഖനം) എന്നിവ തൃശ്ശൂര്‍ മംഗളോദയം ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോളി ജോര്‍ജ്ജാണ് ഭാര്യ. ജെയിംസ്, ജയ്‌സന്‍, ജസ്റ്റിന്‍ എന്നിവര്‍ മക്കളും.  
Email: ageorge@aol.com

Join WhatsApp News
രസികൻ വലിയിടം 2026-07-03 15:00:46
പ്രിയ ഓടംവേലി - അമേരിക്കൻ മലയാള സാഹിത്യനിരൂപണത്തിനു ഒരു പുതിയ തൂലികയായി നിങ്ങൾ വിജയിക്കട്ടെ.. പുറം ചൊറിയൽ കണ്ടു ഇവിടെ ജനം മടുത്തു അവർ വാളും ചുറ്റികയുമായി ഇ മലയാളിയുടെ പേജിൽ നിറഞ്ഞാടി. നിങ്ങൾ അവർക്ക് ഒരു പ്രതീക്ഷയാകുമെന്നു കരുതുന്നു. മാനിക്യൂർ ചെയ്തു വൃത്തിയായി ആരുടെയും പുറം ചൊറിഞ്ഞു വൃണമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. . പലരുടെയും പുറം വൃണമാണ് ഇപ്പോൾ. നിങ്ങൾ ഒരു സാന്ത്വന ലേപനം ആയി വരിക. "ചന്ദനലേപ സുഗന്ധം തൂകിയതാരോ...എന്ന് പാടി മലയാളികൾ ചുറ്റും നോക്കട്ടെ. കഴിവുകൾ കാണിച്ച് അസൂയക്കാരെ ഉണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ മുന്നോട്ട് നീങ്ങുക.
അരസികൻ ചെറിയിടം 2026-07-03 17:11:13
ഒരു പുസ്‌തകം വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നത് പുസ്തക പരിചയം. ഒരു പുസ്‌തകം വായിച്ചും ആസ്വദിച്ചും അതിനെ ആസ്വാദക തലത്തിലേക്കുയർത്തി പരിചയപ്പെടുത്തുന്നത് പുസ്തകാസ്വാദനം. ഒരു പുസ്തകത്തിന്റെ ഗുണങ്ങളും ദോഷങ്ങളും സാഹിത്യ മേന്മയും നിലവാരവും ഒക്കെ വിശദമായി പഠന വിധേയമാക്കുന്നത് നിരൂപണം. ഇവിടെ, ഒരു അമേരിക്കൻ മലയാളി, മറ്റൊരു അമേരിക്കൻ മലയാളിയുടെ ഒരു നോവൽ പരിചയപ്പെടുത്തുന്നു. അത്രയേ ഉള്ളു, അതു മാത്രമേ ഉള്ളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക