
ഒഹായോയിലെ വൂസ്റ്ററിലുള്ള ‘ഇക്കോണോ ലോഡ്ജ്’ മോട്ടലിലുണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ ഗുജറാത്ത് സ്വദേശികളായ മൂന്നംഗ ഇന്ത്യൻ കുടുംബം ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി(20) എന്നിവരാണ് മരിച്ചത്.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നഡിയാദ് സ്വദേശികളായ ഇവർ രണ്ട് വർഷം മുൻപാണ് യുഎസിലേക്ക് കുടിയേറിയത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഇതേ മോട്ടലിൽ തന്നെയാണ് കുടുംബം താമസിച്ചിരുന്നതും. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കെട്ടിടത്തിൻ്റെ മേൽക്കൂരയിൽനിന്ന് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. എന്നാൽ, കെട്ടിടത്തിനുള്ളിൽ അകപ്പെട്ട ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു.
മേൽക്കൂരയിൽനിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഹിതേഷ് റിസപ്ഷനിൽ വിളിച്ച് സഹായംതേടിയിരുന്നതായാണ് വിവരം. തുടർന്ന് ഇവരോട് അവിടെത്തന്നെ നിൽക്കാനും കുളിമുറിയിൽ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു നിർദേശിച്ചത്. ഇതനുസരിച്ച് കുടുംബം കുളിമുറിയിൽ അഭയം തേടിയെങ്കിലും, രക്ഷാപ്രവർത്തകർക്ക് സമയത്തിന് ഇവരുടെ മുറിയിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കി രക്ഷാപ്രവർത്തകർ അകത്തുകടന്നപ്പോഴേക്കും മൂവരെയും മരിച്ചനിലയിലാണ് കണ്ടത്.