
സ്വന്തം കിണർ വഴി
പാൽക്കടലിലേക്കു പ്രവേശിക്കാമൊ
പുതിയ ആകാശം കാണാം.
2
ആകാശം നീലക്കടലാകുമെങ്കിൽ
മേഘങ്ങൾ വെൺതിരകളാകുമെങ്കിൽ
നക്ഷത്രകന്യാവനങ്ങളിൽ
നമ്മളുമൊരു പൊൻതോണിയിറക്കും
ഈരേഴുപതിനാലു രാവുകൾ
ചുമ്മാ ഒന്ന് ചുറ്റിക്കറങ്ങുവാൻ.
3
നീ ചമത്ക്കാരമെങ്കിൽ
ഞാൻ അലങ്കാരം
നമുക്കിടയിൽ നഷ്ടപ്പെട്ടത്
എഴുതപ്പെടാത്ത
ഒരു പ്രണയകവിതയൊ?
4
സംബന്ധമായാലും
അസംബന്ധമായാലും
ഭാഷാസംവാദം സുസാദ്ധ്യം
ഹൃദയസംവാദത്തിൽ
വിപരീതങ്ങളുടെ
ധ്രുവീകരണം അസാദ്ധ്യം.
5
വിണ്ണിനു
വിണ്ണിനെ കാണ്മാൻ
മണ്ണുണ്ണി
കണ്ണിനു
കണ്ണിനെ കാണ്മാൻ
കണ്ണാടി
കേൾക്കുന്നതു കേൾക്കാതെ
മാറ്റി നിർത്തിയാൽ തീർച്ചയായും
പാടാത്ത പാട്ടും നീ കേൾക്കും!
6
അഴിഞ്ഞതു
അഴിഞ്ഞു
പ്രതിരോധിച്ചിട്ടെന്തു കാര്യം
ഉപരോധത്തിന്റെ കാലമൊക്കെ
അസ്തമിച്ചില്ലേ
ഇനി നമുക്ക്
നഗ്നതയുടെ കസവുകുപ്പായമണിഞ്ഞ
പറവകളെപ്പോലെ
അത്യുന്നതങ്ങളിലെ കവരങ്ങളിൽ
രാ പാർക്കാം.
7
തേടുന്നവന്റെ അന്തര്യാമിയെ
നിരന്തരം അനായാസം
തേടിക്കൊണ്ടേയിരിക്കുക
ഒരു ശുഭദിനം കാലിൽ ചുററും
സ്രഷ്ടാവിന്റെ മുന്തിരിവള്ളി
അന്ന് രാപ്പകലിന്റെ പൂർണ്ണവൃത്തത്തിൽ
നീ ലഹരിയിലാറാടിത്തിമിർക്കും
വീഞ്ഞ് തൊടാതെ തന്നെ!
8
കപടജ്ഞാനികൾ
മൃതനായ ബുദ്ധന്റെ
ജ്ഞാനപ്പല്ല് തേടിയലയുന്നു
സാധാരണക്കാരിൽ
സാധാരണക്കാരനായ ഞാൻ
ഒരു പ്ലാവിൻ ചോട്ടിലിരുന്ന്
ബുദ്ധത്വത്തിന്റെ
വരിക്കച്ചുളകൾ നുണയുന്നു.
9
തഥാഗതഗർഭം
ഭ്രൂണരഹിതം
ഈ മനസ്സിന് കഴിയില്ല
തഥാഗതനാകാൻ
ഈ ശരീരത്തിനും കഴിയില്ല തഥാഗതനാകാൻ
തഥാഗതനാകാൻ കഴിയാത്തതിന് മാത്രമേ തഥാഗതനാകാൻ കഴിയൂ
ഭ്രൂണരഹിതം
തഥാഗതഗർഭം!