Image

ചമതി (നോവല്‍- ഭാഗം-22: ഉഷാ ചന്ദ്രന്‍)

Published on 24 June, 2026
ചമതി (നോവല്‍-  ഭാഗം-22: ഉഷാ ചന്ദ്രന്‍)

ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റിക്കഴിഞ്ഞാല്‍പ്പിന്നെ വിധിയ്ക്കെന്നല്ലാ മരണത്തിനു പോലും ഒരുവനെ തോല്‍പ്പിക്കാന്‍ കഴിയില്ല ഉണ്ണ്യേട്ടാ!

ന്‍റെ മുത്തേ! ശൗരി പെട്ടെന്നവളെ ആവേശത്തോടെ വാരി നെഞ്ചോട്‌ ചേര്‍ത്തു. ആ മാറത്തമര്‍ന്നു നിന്ന് ഒരരിപ്രാവിനെപ്പോലെ സീത കുറുകി. അവന്‍റെ കൈത്തലം അവളുടെ മുടിയിഴകളെ അപ്പോഴും തഴുകിക്കൊണ്ടേയിരുന്നു. സീതയ്ക്ക് ഉടലാകെ പൊട്ടിത്തരിച്ചു. രോമങ്ങള്‍ എഴുന്നു നിന്നു. മുലക്കണ്ണുകള്‍ കല്ലിച്ചു. കഴുത്തില്‍ കരങ്ങള്‍ പിണച്ചു സീത ശൗരിയെ തന്‍റെ മുഖത്തേയ്ക്കു വലിച്ചടുപ്പിച്ച് ഓമനത്തം തുളുമ്പുന്ന ആ  മുഖത്ത്‌ ഇഞ്ചോടിഞ്ചുമ്മ വച്ചു. അവന്‍റെ കുസൃതികാട്ടുന്ന വിരലുകള്‍ അവളുടെ ഉടലിലെ നിമ്ന്നോന്നതങ്ങളില്‍ നഖച്ചിത്രങ്ങള്‍ വരച്ചു മുന്നേറവേ, അറിയാതെയവളുടെ ദാവണി മെല്ലെമെല്ലെ താഴേയ്ക്ക് ഊര്‍ന്നിറങ്ങി. അര്‍ദ്ധനഗ്നയായ സീതയെ അധികനേരം നോക്കിനില്‍ക്കാന്‍ ശൗരിയ്ക്കായില്ല.

ഹൃദയയമുനയില്‍ ഓളങ്ങളിളകി. അതിന്‍റെ നീലപ്പരപ്പിലെ ശയ്യാതലത്തിലേയ്ക്കവര്‍ മെല്ലെ ശയിച്ചു. അവളവന്‍റെ രാധയായി. അവര്‍ രാധയും കൃഷ്ണനുമായി. രാധാകൃഷ്ണന്മാര്‍ രാസലീലകളില്‍ മുഴുകി. പിന്നെയേതോ ഘട്ടത്തില്‍ രതിയും മന്മഥനുമായി.  രതിമന്മഥന്‍മാര്‍  നിധൂവനത്തിനൊരുങ്ങി. കാളിന്ദി ഇളകിമറിഞ്ഞു. വൃന്ദാവനം പൂത്തുലഞ്ഞു പുഷ്പലതാദികള്‍ അംഗോപാംഗം കോരിത്തരിച്ചു. പൂവിലെ തേനുണ്ണാന്‍ കരിവണ്ടെത്തി.. രതിമൂര്‍ച്ചയുടെ നിഗൂഢമായ നിലവറ മലര്‍ക്കെ തുറന്നു. നിലവറയില്‍ നാഗങ്ങള്‍ ഇഴഞ്ഞുകയറി. അടക്കിയ ശീല്‍ക്കാരങ്ങളോടെ അവ ഇണചേര്‍ന്നു.

സര്‍വ്വ ചരാചരങ്ങളും ഒരു മാത്ര നിശ്ചലമായി. രാവതിന്‍റെ  അന്ത്യയാമത്തോടടുക്കുമ്പോള്‍ ചുളിവു വീണ മെത്തയില്‍ ഇണചേര്‍ന്ന രണ്ടു നാഗങ്ങള്‍ കിതപ്പടങ്ങുംവരെ തളര്‍ന്നു കിടക്കുകയായിരുന്നു...

എല്ലാം കഴിഞ്ഞൊടുവില്‍ സീത ശൗരിയെ നോക്കി, ഒരു ദിഗ്വിജയിയുടെ നോട്ടം. ശൗരി ഒരിക്കല്‍ക്കൂടി കണ്ണുകള്‍ കൊണ്ടവളെ അടുത്തേയ്ക്ക് ക്ഷണിച്ചു. വസ്ത്രങ്ങള്‍ എടുത്തണിഞ്ഞുകൊണ്ടു നില്ക്കുകയായിരുന്ന സീത നാണിച്ചു തലതാഴ്ത്തി അടുത്തേയ്ക്ക് ചെന്നു. പിന്നെപ്പോഴോ ബാക്കിവച്ച  അടങ്ങാത്ത ആത്മദാഹം ഒരിക്കല്‍ക്കൂടി ശമിപ്പിച്ച് പുലരും മുന്‍പവള്‍ തന്‍റെ ദാവണിയെടുത്തു ചുറ്റി, അഴിഞ്ഞുലഞ്ഞ മുടി നേരെയാക്കി പോകാന്‍ തയ്യാറായി . ഇന്നോളമറിയാത്തൊരു നവ്യാനുഭൂതി പകര്‍ന്നു നല്‍കിയ സുഖാലസ്യത്തിന്‍റെ നിര്‍വൃതിയില്‍ ലയിച്ച് തന്നെത്തന്നെ നോക്കി കിടക്കുന്ന പ്രിയനോടവള്‍ യാത്രചോദിച്ചു. പുറത്തു വെട്ടം വീണിട്ടില്ല. ജന്മസാഫല്യം നേടിയവളെപ്പോലെ മുഖത്ത് ആത്മസംതൃപ്തി നിറഞ്ഞൊരു പുഞ്ചിരിയും തനിക്കൊരിക്കലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉത്തമബോധ്യമുള്ള തന്‍റെ ജീവന്‍റെ ജീവനായ ഉണ്ണ്യേട്ടനെപ്രതി ഉള്ളില്‍ നേര്‍ത്തൊരു തേങ്ങലുമായി സീത തന്‍റെ ജീവിതപന്ഥാവിലെ നിര്‍ണായകമായ വഴിതിരിവിലേയ്ക്ക് നടന്നു നീങ്ങി

സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ഒരു സ്വര്‍ഗ്ഗം മുഴുവനായും തനിക്കു സമ്മാനിച്ച പ്രിയപ്പെട്ടവളെയും മനസ്സില്‍ പേറി ശൗരി അന്നുതന്നെ പട്ടണത്തിലേയ്ക്ക് മടങ്ങി. സീതയ്ക്കവന്‍ കൊടുത്ത വിലമതിക്കാനാവാത്ത വിഷുക്കൈനീട്ടം അവള്‍ക്കേറെ അമൂല്യവും ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നതുമായിരുന്നു.

                     ****

വിഷുപ്പക്ഷികള്‍ തിരികെ ലാവണങ്ങളിലേയ്ക്ക് ചേക്കേറി. ഇടവപ്പാതി സദിരു പാടി വിടപറയുന്ന ഒരു മങ്ങിയ പ്രഭാതമായിരുന്നു, അത്. അതിരാവിലെ സീത ഉണര്‍ന്നു. വല്ലാത്ത ക്ഷീണംതോന്നി. ആകെയൊരുന്മേഷക്കുറവ്. എഴുന്നേല്‍ക്കാനവള്‍ ശ്രമിച്ചു നോക്കി. എന്തോ  ഒരരുതായ്കയുണ്ട് ... അടിവയറ്റില്‍ നിന്നെന്തോ ഉരുണ്ടു കയറുന്നു. ആദ്യമായാണ് ഇങ്ങനെയൊന്ന്. പല്ല് തേച്ചുകൊണ്ടുനിന്നപ്പോള്‍ സീതയ്ക്ക് പെട്ടെന്നൊരു മനംപുരട്ടലുണ്ടായി. കുറച്ചു ദിവസമായി തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ നടക്കുന്നതായവള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.. ഇത്തവണ തിരണ്ടുകുളി മുടങ്ങിയിരിക്കുന്നു. പലപ്പോഴും പലകാരണങ്ങളാല്‍ തീയതി അങ്ങോട്ടോ ഇങ്ങോട്ടോ മാറാറുള്ളതുകൊണ്ട് ഇതുവരെ അതത്ര കാര്യമാക്കിയതല്ല. ഇപ്പോളിതാ മുലക്കണ്ണുകള്‍ പതിവില്ലാത്തവിധം ദൃഢമായിരിക്കുന്നു. തൊടുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത വേദനയും. എന്താണതെന്ന് മനസ്സിലാകുന്നില്ല ആരോടെങ്കിലും സംശയം ചോദിക്കാമെന്നു വച്ചാല്‍ താന്‍ ഭയപ്പെടുന്നതുപോലെ വല്ലതുമാണെങ്കില്‍ ആരോട്, എന്ത് ചോദിയ്ക്കും, എങ്ങനെ ചോദിക്കും? അവള്‍ക്കാകെ പേടിതോന്നി. സംശയത്തില്‍ നിന്നുടലെടുത്ത ഭീതി ഉള്ളില്‍ വച്ചുകൊണ്ടുതന്നെ ആരോടും ഒന്നും പറയാതെ ഏതാനും ദിവസങ്ങള്‍കൂടിയവള്‍ വിമ്മിട്ടപ്പെട്ടു നടന്നു..


അന്നും  സീത വൈകിയാണുണര്‍ന്നത്.. പുലര്‍ച്ചെതന്നെ അന്തരീക്ഷം മൂടിക്കെട്ടിയും പരിസരമാകെ ശോകമൂകമായും കാണപ്പെട്ടിരുന്നു. ചൂടിക്കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ തുറന്നുകിടന്ന ജനലഴികള്‍ക്കിടയിലൂടെയവള്‍ പുറത്തേയ്ക്ക് നോക്കി.. മാനത്തു കാറ് കൊണ്ടിട്ടുണ്ട്. നല്ല മഴയ്ക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇടവം കഴിഞ്ഞിട്ടും ഇടവപ്പാതി തോരാന്‍ മടിച്ചു നില്‍ക്കുന്നു. കാക്കയും കോഴിയും മുറ്റത്ത് എച്ചിലും മാലിന്യങ്ങളും കൊത്തിപ്പെറുക്കുന്നു. അത് കണ്ടപ്പോള്‍ സീതയ്ക്ക് ഓക്കാനിക്കണമെന്ന് തോന്നി. എന്നിട്ടും പായയില്‍നിന്ന് എണീക്കാനവള്‍ക്ക്  തോന്നിയില്ല. ശരീരത്തിന് എന്തൊക്കെയോ വയ്യായ്കയുണ്ട്. കട്ടിലില്‍ വിരിച്ചിരുന്ന കീറിയ സാരിയെടുത്തു തലവഴി മൂടിയുള്ള സീതയുടെ അവശതയോടെയുള്ള ആ കിടപ്പ് അമ്മാളുവമ്മ കണ്ടു.

ന്താ ണ്ണേ! എണീക്കുന്നില്ലേ? എവിടെയ്ക്കോ പോണവഴി അലസമായി വിളിച്ചു ചോദിച്ചിട്ടവര്‍ നടന്നു നീങ്ങി.. സീത മിണ്ടാതെ പിന്നെയും അതേ കിടപ്പ് കിടന്നു. മറുപടി കിട്ടാതെ വന്നപ്പോഴാണ്, നീ പഠിക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യവുമായി അവര്‍ അങ്ങോട്ടേയ്ക്ക് ചെന്നത്.

ഇല്ലെന്നവള്‍ ചുണ്ടനക്കി.

എന്നാ വയ്യേ നിനക്ക്?. സുഖല്ലായ്ക വല്ലതുമുണ്ടോ? ഇന്നലെ ദഹിക്കാത്തത് വല്ലതും കഴിച്ചോ നീ? വെയില് കൊണ്ടോ? ശ്വാസംവിടാതെ തുടരെത്തുടരെയുള്ള അമ്മാളുവിന്‍റെ ചോദ്യങ്ങള്‍ കേട്ടു സീത കണ്ണുകള്‍ ഇറുകെപ്പൂട്ടി വീണ്ടും വിരിപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അമ്മയെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തും എന്നവള്‍ക്കറിയാതെയായി.

കുറച്ചു കഴിഞ്ഞു വീണ്ടും വന്നവര്‍ സീതയെ വാത്സല്യപൂര്‍വ്വം വിളിച്ചു.. ആഹാ! ഇതുവരെ എണീറ്റില്ലേ? വാ എണീറ്റ്‌ വല്ലതും കഴിക്ക്. “കപ്പ ചൂടാറും മുന്‍പ് വന്നു തിന്ന് മുത്തേ!

വിശപ്പ് തീരെയില്ല. എങ്കിലും ശ്രമപ്പെട്ടവള്‍ എണീറ്റുനിന്നു. ഒരടി മുന്നോട്ടു വച്ചതേയുള്ളു, വീട് മൊത്തം കറങ്ങുന്നപോലെതോന്നി തലയ്ക്കു കൈതാങ്ങി വീണ്ടുമവള്‍ അവിടെത്തന്നെ ഇരുന്നു.. താന്‍ ഭയപ്പെട്ടത് സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സ് ഭീഷണി മുഴക്കി.  

കാലത്ത് കുളികഴിഞ്ഞയുടന്‍ സീതയ്ക്ക് തമ്പുരാട്ടിയെ ഒന്ന് കാണണമെന്ന് തോന്നിയിട്ടാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിനടന്നത്. ഏതുനേരവും  മനസ്സിലും ചിന്തയിലും ശൌരിതന്നെ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് . നിലാവത്തു വിട്ട കോഴിയെപ്പോലെ വഴിവിട്ട ആലോചനകളുമായി നടന്നു ചെന്നെത്തിയത് ഉമയുടെ മുന്നില്‍.

നീയെന്താ ഈ നേരത്ത്? മ്ലാനവദനയായ സീതയെക്കണ്ട് ഉമ കണ്ണുമിഴിച്ചു

ചുമ്മാ! എന്താ ഇനി നിന്‍റെ പരിപാടി? സീത തിരക്കി.  

എന്ത് പരിപാടി? മാര്‍ക്ക്‌ ലിസ്റ്റ് വന്നിട്ടുവേണം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാന്‍. ഇവിടെ കൊണ്ടുപിടിച്ച കല്യാണാലോചനയാണ്. അവിടേമിവിടേമിരുന്നു ഓരോരുത്തര് ഫോട്ടോ അയപ്പാ പണി. മടുത്തു സീതേ. ഉമയുടെ മുഖത്ത് അസ്വസ്ഥത നിഴലിച്ചു.

അപ്പോള്‍ ഞാനെന്താടീ പറയേണ്ടത്? സീത ചോദിച്ചു.

ഇനി ഇവള്‍ക്കെന്താണാവോ പ്രശ്നം? അര്‍ഥമറിയാതെ ഉമയവളുടെ മുഖത്തേയ്ക്ക് ചോദ്യഭാവേന തറപ്പിച്ചൊന്നു നോക്കി. സീത ഉമയെ മാറ്റിനിര്‍ത്തി തനിക്കു പറ്റിയ അബദ്ധം ഉള്‍പ്പടെ എല്ലാം തുറന്നു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്ദിഗ്ദ്ധവും നിര്‍ണ്ണായകവുമായ ഘട്ടങ്ങള്‍ തരണംചെയ്യേണ്ടിവരുന്ന ഗൗരവമാര്‍ന്ന ഒരു വിഷയം സീത നിസ്സാരവല്‍ക്കരിച്ചു പറഞ്ഞതു കേട്ട് ഉമ ശിലപോലെയവിടെ തറച്ചു നിന്നു.

ഇത് കുറച്ചു കടന്ന കയ്യായിപ്പോയി സീതേ! നിന്‍റെയമ്മയെന്തു പറഞ്ഞു? സ്തംഭനാവസ്ഥയില്‍ നിന്നുണര്‍ന്നതും, ഉമ ഞെട്ടലോടെ ചോദിച്ചു.

ഇല്ല, അമ്മയ്ക്കിതുവരെ സംശയമൊന്നുമില്ല.

എന്തായാലും നീ അതൊന്നുറപ്പിക്കണം സീതേ!

എന്നിട്ട്? മനസ്സിലാവാത്ത മട്ടില്‍ സീതയവളെ നോക്കി.

വേണ്ടിവന്നാല്‍ നമുക്കത് മുളയിലേ നുള്ളണം.

എന്താ നീ പറഞ്ഞത്? സീത വല്ലാതെ പ്രകോപിതയായി. കോപം അവളുടെ മുഖത്തേയ്ക്ക് ഇരച്ചുകയറി. “അതിനാദ്യം ഞാന്‍ മരിക്കണം” അതും പറഞ്ഞ് സീത വെട്ടിത്തിരിഞ്ഞവിടുന്നു നടന്നുനീങ്ങി. താന്‍ പറഞ്ഞ കാര്യം സീതയുടെ   വികാരത്തെ ഇത്രമേല്‍ വൃണപ്പെടുത്തുമെന്ന് ഉമ ഓര്‍ത്തതേയില്ല.

നിക്കെടീ പറയട്ടെ! ചവുട്ടിക്കുതിച്ചു പാഞ്ഞുപോകുന്ന സീതയോട് ഉമ വിളിച്ചു പറഞ്ഞു

തുടരും.....

Read More: https://www.emalayalee.com/writer/318

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക