
ചെന്നൈ: ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ വി അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്.
നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. 'നീക്കം' നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിക്ക് ആധാരം. നിർമാണക്കരാർ ലംഘനവും സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉർവശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്‌സ് ഇ കുര്യനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'നീക്കം'. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ.
ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രവും ദിലീപിന്റെ 152-ാമത്തെ ചിത്രവുമാണിത്.