
ഹ്യൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ആത്മീയ പാരമ്പര്യം ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എത്തിക്കുന്നതിൽ പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മലങ്കര സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് ഒരു മെത്രാപ്പോലീത്തയുടെ പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ഗ്ലോബൽ കൂട്ടായ്മ വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലൂടെ വിശ്വാസികളുടെ ഇടയിൽ ശക്തമായ സ്വാധീനം ചെലുത്തുകയാണ്.
അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെയും അനുഗ്രഹാശംസകളോടെയാണ് കമ്മ്യൂണിറ്റിയുടെ പ്രവർത്തനം.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ വാർഷികങ്ങളോടനുബന്ധിച്ച് അനുസ്മരണ സമ്മേളനങ്ങൾ, വിശുദ്ധ കുർബാന, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ വർഷംതോറും ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ വർഷം ഹ്യൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ശുശ്രൂഷയ്ക്ക് റവ. ഫാ. ഡോ. വർഗീസ് വർഗീസ് അച്ചൻ നേതൃത്വം നൽകി.
കൂടാതെ, തിരുമേനിയുടെ ആത്മീയ സന്ദേശങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി ‘പാമ്പാടി തിരുമേനി യു.എസ്.എ’ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചതും കമ്മ്യൂണിറ്റിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ആത്മീയ പ്രഭാഷണങ്ങൾ, ജീവിത സന്ദേശങ്ങൾ, ചരിത്ര വിവരങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിച്ചു വരുന്നു.
ഹ്യൂസ്റ്റണിലെ ഊർശ്ലേം അരമന ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ച പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മീയ ഉണർവ് നൽകി.
ഇത്തവണത്തെ 61-ാമത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 11-ന് ശനിയാഴ്ച ഹ്യൂസ്റ്റണിലെ ഊർശ്ലേം അരമന ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. നിതിൻ വി. രാജൻ നേതൃത്വം നൽകി. പെരുന്നാളിന്റെ ഭാഗമായി അഞ്ച് പള്ളികളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് ചെയർമാനായ പെരുന്നാൾ കമ്മിറ്റി സജീവമായി പ്രവർത്തിച്ചു.
പാമ്പാടി ദയറായിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളിലും ഈ പ്രസ്ഥാനം സജീവമായി സഹകരിച്ചു വരുന്നു.
തിരുമേനിയുടെ വിശുദ്ധജീവിതവും ദൈവസേവനവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി, ആത്മീയ ഉണർവിനും സഭാ ഐക്യത്തിനും ശക്തമായ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്.