Image

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

പോള്‍ പി ജോസ് (ഫോമാ ജോയിന്റ് സെക്രട്ടറി) Published on 19 June, 2026
ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ് പദ്ധതിക്ക് ആവേശോജ്വലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫോമാ കുടുംബാംഗങ്ങള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയാണ് പ്രസ്തുത പ്രോജക്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, കെ.എം ചെറിയാന്‍ മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍, ആസ്റ്റര്‍ മെഡിസിറ്റി (കോഴിക്കോട്, കൊച്ചി. തിരുവനന്തപുരം), സ്മിത മെമ്മോറിയില്‍ ഹോസ്പിറ്റല്‍ തൊടുപുഴ, കാരിത്താസ് ബോസ്പിറ്റല്‍ കോട്ടയം, തുടങ്ങിയ ആശുപത്രികളിലൂടെയാണ് മെഡിക്കല്‍ കാര്‍ഡിന്റെ ആനുകൂല്യം ലഭ്യമാക്കുന്നത്. ഈ ആശുപത്രികളിലെത്തുന്ന ഫോമായുടെ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പരസഹായമില്ലാതെ, ഏറെ നേരം കാത്തുനില്‍ക്കാതെ ആരോഗ്യസംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കാനും ഇളവ് ലഭിക്കാനുമുള്ള ഗേറ്റ് വേയാണ് ഈ സ്‌കീമിലൂടെ ഫോമാ തുറന്നിരിക്കുന്നത്.

നാട്ടിലെത്തുന്ന ഫോമാ അംഗങ്ങള്‍ക്കും കേരളത്തിലുള്ള അവരുടെ ബന്ധുക്കള്‍ക്കും വേഗത്തില്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മെഡിക്കല്‍ കാര്‍ഡ് ഏറെ ഉപകരിക്കും. മിതമായ നിരക്കിലുള്ള ആരോഗ്യ സുരക്ഷാ സേവനം, ഹോംകെയര്‍ സര്‍വീസ്, ചെക്കപ്പ്, ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന് മുന്‍ഗണന തുടങ്ങിയവ പ്രദാനം ചെയ്യുന്നതാണ് മെഡിക്കല്‍ സ്‌കീം. ഫോമാ അംഗങ്ങളും അവരുടെ മാതാപിതാക്കളും കുട്ടികളും ആണ് ഈ മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍. കെ.എ.എസ്.പി, ഇ.എസ്.ഐ, മെഡിസെപ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ആരോഗ്യ സേവനം ആവശ്യമുണ്ടെങ്കില്‍  ഫോമായുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബന്ധുത്വം തെളിയിക്കുന്ന ശുപാര്‍ശ നല്‍കിയാല്‍ മതി.

ഔട്ട് പേഷ്യന്റ് ചെക്കപ്പിനും മറ്റും പേഷ്യന്റ് റിലേഷന്‍സ് ഓഫീസറുടെ സഹായം ഉണ്ടായിരിക്കും. രോഗനിര്‍ണയത്തിനും മരുന്നിനും ശസ്ത്രക്രിയ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കും 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫൈനല്‍ ബില്ലില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. ഈ സ്‌കീമിലൂടെ നിലവാരമുള്ള ചികില്‍സയും മറ്റ് സേവനങ്ങളും താങ്ങാവുന്ന നിരക്കില്‍ രോഗികള്‍ക്ക് ലഭിക്കുന്നതാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരുടെ പ്രാഥമിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഒരു ഡോക്ടറും നേഴ്‌സും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം വീട്ടിലെത്തി വേണ്ട പരിചരണം നല്‍കും. ഇതിന് 500 രൂപ നല്‍കണം. പുഷ്പഗിരി മെഡിക്കല്‍ കോളേജ് സി.ഇ.ഒ ഡോ. ഫിലിപ്പ് പയ്യംമ്പിള്ളില്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ലിജു എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.

ഫോമ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഈ മെഡിക്കല്‍ കാര്‍ഡ് പദ്ധതി കേവലം ഒരു ആരോഗ്യ സുരക്ഷാ സ്‌കീം എന്നതിനപ്പുറം, പ്രവാസി മലയാളി സമൂഹം തങ്ങളുടെ ജന്മനാടിനോടും അവിടെയുള്ള പ്രിയപ്പെട്ടവരോടും പുലര്‍ത്തുന്ന ആഴമേറിയ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്. കടലുകള്‍ക്കപ്പുറം അമേരിക്കന്‍ മണ്ണില്‍ ജീവിക്കുമ്പോഴും, തങ്ങളെ വളര്‍ത്തിയ കേരളമെന്ന പുണ്യഭൂമിയോടുള്ള പ്രവാസികളുടെ പൊക്കിള്‍ക്കൊടി ബന്ധം ഒരിക്കലും അറ്റുപോകുന്നില്ലെന്ന് ഈ പദ്ധതി വീണ്ടും തെളിയിക്കുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്തുകൊണ്ട് ഫോമ ഒരുക്കിയിരിക്കുന്ന ഈ സംവിധാനം, നാട്ടിലുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോഗ്യ കാര്യങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ക്ക് വലിയൊരു ആശ്വാസമാണ്.

പ്രായമായ മാതാപിതാക്കള്‍ക്ക് ആശുപത്രികളില്‍ നേരിടേണ്ടി വരുന്ന കാത്തിരിപ്പും ബുദ്ധിമുട്ടുകളും ഒഴിവാക്കി, പി.ആര്‍.ഒമാരുടെ സഹായത്തോടെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നത് മാതൃകാപരമായ നീക്കമാണ്. ചികിത്സാച്ചെലവുകള്‍ കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ രോഗനിര്‍ണ്ണയം, മരുന്നുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ലഭിക്കുന്ന ഡിസ്ൗണ്ടുകളും ഫൈനല്‍ ബില്ലിലെ 10 ശതമാനം ഇളവും സാധാരണക്കാര്‍ക്ക് വലിയൊരു സാമ്പത്തിക താങ്ങായി മാറും. പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ പരിധിയില്‍ വരുന്ന 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടറും നഴ്‌സും അടങ്ങുന്ന സംഘം വെറും 500 രൂപയ്ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്ന 'ഹോംകെയര്‍ സര്‍വീസ്' എന്ന വീട്ടുപടിക്കല്‍ എത്തുന്ന കാരുണ്യം ഫോമായുടെ സാമൂഹിക കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.

തങ്ങളുടെ വേരുകള്‍ മറക്കാത്ത ഒരു ജനതയ്ക്ക് മാത്രമേ ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാകൂ. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഇല്ലാത്ത സാധാരണക്കാരായ ബന്ധുക്കള്‍ക്ക് പോലും ഫോമായുടെ ശുപാര്‍ശ കത്തിലൂടെ ഈ ആനുകൂല്യം ഉറപ്പാക്കുന്നത് സംഘടനയുടെ വിശാലമായ കാഴ്ചപ്പാടിനെയാണ് കാണിക്കുന്നത്. ചുരുക്കത്തില്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഈ ഫെഡറേഷന്‍ കേവലമൊരു പ്രവാസി കൂട്ടായ്മ മാത്രമല്ല, മറിച്ച് കേരളത്തിന്റെ വികസനത്തിലും ജനങ്ങളുടെ സുരക്ഷിതത്വത്തിലും സജീവമായി ഇടപെടുന്ന ഒരു വലിയ പ്രസ്ഥാനമാണെന്ന് ഈ പദ്ധതിയിലൂടെ ഒരിക്കല്‍ കൂടി അടിവരയിടുന്നു.

ജന്മനാടിനോടുള്ള കടപ്പാടും സ്‌നേഹവും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് ഫോമ ഈ മെഡിക്കല്‍ കാര്‍ഡ് പ്രോജക്ടിലൂടെ തെളിയിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എളിയ പങ്ക് വഹിച്ചതില്‍ എനിക്ക് വലിയ ചാരിതാര്‍ത്ഥ്യമുണ്ട്. ഒപ്പം ഫോമായുടെ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ക്കും ഫോമാ കുടുംബാംഗങ്ങള്‍ക്കും വിവിധ ആശുപത്രി അധികൃതര്‍ക്കും എന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ആനുകൂല്യം ഏവര്‍ക്കും കൃത്യമായി ലഭിക്കുന്നതിലൂടെ അവര്‍ക്ക് ആശ്വിസം കിട്ടുന്നുവെന്നതിലുള്ള സന്തോഷവും പങ്കുവയ്ക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക