
കൊച്ചി വനിത തിയേറ്ററില്‍ നിന്ന് നൈറ്റ് ഫാള്‍: ദി കൊച്ചി ഇന്‍വേഷന്‍ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം ഉദിച്ച ചോദ്യം ഇതായിരുന്നു - 'ഞാന്‍ ഒരു സിനിമ കണ്ടിറങ്ങുകയായിരുന്നോ, അതോ മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നോ?'' ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമയില്‍ എ.ഐ. സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ഇനി ഈ സിനിമയെ മറികടക്കാന്‍ കഴിയില്ല. ''നൈറ്റ് ഫാള്‍'' എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന രീതിയില്‍ ഭാവിയില്‍ മലയാള സിനിമയെ വിലയിരുത്തേണ്ട സാഹചര്യം ഉണ്ടാകുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്.
എ.ഐ. സാങ്കേതികവിദ്യ നമ്മുടെ ഫോണുകളിലേക്ക് എത്തിയ കാലം മുതല്‍ അതിന്റെ സാധ്യതകളെ പരീക്ഷിക്കാത്തവര്‍ വളരെ കുറവായിരിക്കും. വ്യക്തിപരമായി പറയുകയാണെങ്കില്‍, ഞാനും അതിന്റെ ഭാഗമായി ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എ.ഐ. ഉപയോഗിച്ച് കുറച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചു. അവയില്‍ മൂന്ന് ഗാനങ്ങള്‍ മനന്തവാടി റേഡിയോ മാറ്റൊലി അരങ്ങിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് എന്റെ ഫോണിലേക്ക് കോള്‍ വരുമ്പോള്‍ കേള്‍ക്കുന്ന റിംഗ്ടോണ്‍ പോലും ഞാന്‍ എഴുതിയ വരികള്‍ക്ക് എ.ഐ. സംഗീതം നല്‍കി സൃഷ്ടിച്ച ഗാനമാണ്. ഒരുകാലത്ത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത കാര്യങ്ങളാണ് ഇന്ന് എ.ഐ. സാധ്യമാക്കുന്നത്.
എ.ഐ. ആപ്പുകള്‍ ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ ഉണ്ടാക്കുക എന്നത് ഇന്ന് വലിയ കാര്യമല്ല. അല്‍പം ക്ഷമയും താല്‍പര്യവും ഉണ്ടെങ്കില്‍ ആര്‍ക്കും അത് ചെയ്യാം. എന്നാല്‍ അവിടെ നിന്ന് ഒന്നര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഒരു സമ്പൂര്‍ണ സിനിമ നിര്‍മ്മിക്കുക, അത് വലിയ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക, പ്രേക്ഷകരെ പിടിച്ചിരുത്തുക - ഇതെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് വിജയത്തിന്റെ ആദ്യഘട്ടമെങ്കിലും കടന്നിരിക്കുകയാണ് സംവിധായകന്‍ രമേഷ് ബാബു.
സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് പൊതുവെ ഒരു പരിമിതിയുണ്ട്. അവ എല്ലാവരെയും ആകര്‍ഷിക്കണമെന്നില്ല. പലപ്പോഴും കൃത്രിമമായി സൃഷ്ടിച്ച അന്യഗ്രഹജീവികളും ലോകങ്ങളും പ്രേക്ഷകരെ കഥയില്‍ നിന്ന് അകറ്റിനിര്‍ത്താറുണ്ട്. കാരണം അവ സ്‌ക്രീനില്‍ വിശ്വസനീയമാകാറില്ല. എന്നാല്‍ ''നൈറ്റ് ഫാള്‍'' ആ പ്രതിസന്ധിയെ വലിയൊരളവില്‍ മറികടക്കുന്നു. ഒരു സ്ഥലത്ത് പോലും ലിപ് സിങ്ക് തകരാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും, ദൃശ്യങ്ങള്‍ക്ക് കൃത്രിമത്വം തോന്നാതെ നാച്ചുറല്‍ ഫീല്‍ നല്‍കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
കൊച്ചിയില്‍ പ്രത്യക്ഷപ്പെടുന്ന ഭീമന്‍ അന്യഗ്രഹ പേടകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ത്രില്ലറിന്റെ രസച്ചരട് ഒരിടത്തും പൊട്ടാതെ കഥ മുന്നോട്ട് കൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. അന്യഗ്രഹ ജീവികളും മനുഷ്യരും ഒരുപോലെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു പുതിയ കാഴ്ചാശീലത്തിനാണ് തുടക്കമാകുന്നത്.
പേടകത്തില്‍ നിന്ന് ഇറങ്ങുന്ന അന്യഗ്രഹജീവികളെ നേരിടാന്‍ സകല സായുധ സേനകളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ശക്തിക്ക് മുന്നില്‍ മനുഷ്യന്റെ ആയുധങ്ങള്‍ നിഷ്പ്രഭമാകുന്നു. ഒരു പോറല്‍ പോലും അവര്‍ക്ക് ഏല്‍പ്പിക്കാനാവാതെ മനുഷ്യര്‍ പരാജയപ്പെടുന്നു. പിന്നീട് കടലിനടിയിലുള്ള രഹസ്യനഗരത്തിലേക്കുള്ള യാത്രയും അവിടെ എത്തിച്ചേരുന്ന ദൃശ്യങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
സിനിമയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് അതിന്റെ ദൃശ്യലോകമാണ്. കൃഷ്ണനും രാധയും മുതല്‍ സാധാരണ മനുഷ്യരും സൈനികരും മാധ്യമപ്രവര്‍ത്തകരും വരെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇവര്‍ യഥാര്‍ത്ഥ അഭിനേതാക്കളല്ലെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമുണ്ട്. കൊച്ചി നഗരത്തിന്റെ അവതരണവും അതുപോലെ തന്നെയാണ്. മഴയില്‍ മുങ്ങിയ രാത്രിയിലെ നഗരദൃശ്യങ്ങള്‍ യഥാര്‍ത്ഥ ക്യാമറയില്‍ ചിത്രീകരിച്ചതാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നു.
കഥ നടക്കുന്നത് കൊച്ചി നഗരത്തില്‍ കനത്ത മഴ പെയ്യുന്ന ഒരു രാത്രിയിലാണ്. ആകാശത്ത് അപ്രതീക്ഷിതമായി നീല തിമിംഗലങ്ങളുടെ ആകൃതിയിലുള്ള ഭീമാകാരമായ അന്യഗ്രഹ പേടകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അവയില്‍ നിന്ന് നൂറുകണക്കിന് പറക്കും തളികകള്‍ നഗരത്തിലേക്ക് കുതിച്ചിറങ്ങുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കൊച്ചി ഒരു യുദ്ധക്കളമായി മാറുന്നു.
ഈ കലാപത്തിനിടയില്‍ പ്രേക്ഷകനെ നയിക്കുന്നത് എ.ബി. ന്യൂസ് ചാനലിലെ ധീരയായ മാധ്യമപ്രവര്‍ത്തക പ്രിയയാണ്. നഗരവാസികള്‍ ഭയന്നോടുമ്പോഴും പ്രിയ ജീവന്‍ പോലും തൃണവല്‍ക്കരിച്ച് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നു. കനത്ത മഴയെയും കൊടുങ്കാറ്റിനെയും അന്യഗ്രഹ ആക്രമണത്തെയും അവഗണിച്ച് അവള്‍ നടത്തുന്ന റിപ്പോര്‍ട്ടിംഗ് സിനിമയുടെ വൈകാരിക കേന്ദ്രമായി മാറുന്നു. പെട്ടെന്നുണ്ടായ ഈ ആക്രമണത്തെ ചെറുക്കാന്‍ മിലിട്ടറി വലിയ പ്രതിരോധം തീര്‍ക്കുന്നുണ്ട്. എന്നാല്‍ കഥയിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിക്കുന്നത് അന്യഗ്രഹ ജീവികളുടെ പരമാധികാരിയായ നേതാവ് നേരിട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. അവിടെ നിന്ന് ഭൂമിയുടെയും കൊച്ചി നഗരത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന വലിയ സംഘര്‍ഷത്തിലേക്ക് സിനിമ കടക്കുന്നു.
ഈ ചിത്രത്തിന്റെ സാങ്കേതിക വശങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പരമ്പരാഗത ക്യാമറ ചിത്രീകരണത്തിന് പകരം അത്യാധുനിക എ.ഐ. വീഡിയോ ജനറേഷന്‍ ടൂളുകള്‍ ഉപയോഗിച്ചാണ് ഓരോ ദൃശ്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഡബ്ബിംഗിനും പശ്ചാത്തല ശബ്ദങ്ങള്‍ക്കും എ.ഐ. വോയ്സ് ക്ലോണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും യന്ത്രങ്ങളുടെ സൃഷ്ടിയായി മാറാതിരിക്കാന്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും സംവിധായകന്‍ രമേഷ് ബാബു തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. വൈകാരികത കൃത്യമായി എത്തിക്കാന്‍ സംഗീതവും മനുഷ്യര്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നേടിയ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 89 മിനിറ്റാണ്. പ്രോംപ്റ്റുകള്‍ നല്‍കി ചെറിയ ക്ലിപ്പുകള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, മിനിറ്റുകള്‍ നീളുന്ന വലിയ വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിച്ച് അവയെ കൂട്ടിച്ചേര്‍ത്ത് ഒരു സമ്പൂര്‍ണ സിനിമയാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം.
പ്രിയ എന്ന കഥാപാത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു യഥാര്‍ത്ഥ നടിയല്ല അവള്‍. പൂര്‍ണമായും എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമാണ്. എന്നാല്‍ അവളുടെ മുഖഭാവങ്ങളും കണ്ണുകളുടെ ചലനങ്ങളും ചുണ്ടുകളുടെ അനക്കവും സംഭാഷണങ്ങളുമെല്ലാം അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സ്വാഭാവികമാണ്. ഒരു യഥാര്‍ത്ഥ റിപ്പോര്‍ട്ടറുടെ ഭയവും ഉത്തരവാദിത്തബോധവും ശബ്ദത്തില്‍ വരെ അനുഭവപ്പെടുന്നു.
ആക്ഷന്‍ രംഗങ്ങളും വലിയ വെല്ലുവിളിയായിരുന്നു. ''കൊച്ചി നഗരത്തിന് മുകളില്‍ പറക്കുന്ന അന്യഗ്രഹ പേടകങ്ങള്‍'', ''മിലിട്ടറി ടാങ്കുകളും പറക്കും തളികകളും തമ്മിലുള്ള പോരാട്ടം'' തുടങ്ങിയ സങ്കീര്‍ണ ദൃശ്യങ്ങള്‍ ടെക്സ്റ്റ്-ടു-വീഡിയോ പ്രോംപ്റ്റുകള്‍ വഴി സൃഷ്ടിച്ചിരിക്കുന്നു.
കൊച്ചിയിലെ പരിചിതമായ സ്ഥലങ്ങളെ എ.ഐ. പുനഃസൃഷ്ടിച്ച രീതി പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ നഗരത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു അന്യഗ്രഹ യുദ്ധം നടക്കുന്നതുപോലുള്ള അനുഭവം ലഭിക്കുന്നു. വിഷ്വല്‍ എഫക്ട്സും ചിത്രത്തിന്റെ ശക്തിയാണ്. പരമ്പരാഗത രീതിയില്‍ മാസങ്ങള്‍ വേണ്ടിവരുന്ന പല ദൃശ്യങ്ങളും എ.ഐ. അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ അത് ഒരു സാങ്കേതിക പ്രകടനമായി മാത്രം നില്‍ക്കുന്നില്ല; കഥയുടെ ഭാഗമാകുന്നു.
ഈ സിനിമയെ ഒരു സാധാരണ സിനിമയായി മാത്രം വിലയിരുത്തുന്നത് ശരിയാകില്ല. കാരണം ഇത് ഒരു സാങ്കേതിക പരീക്ഷണം കൂടിയാണ്. മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ഒരു സാധ്യതാ പ്രഖ്യാപനം കൂടിയാണ്. ഭാവിയില്‍ എ.ഐ. സിനിമകള്‍ ഇതിലും മികച്ച രൂപത്തില്‍ വരാം. പക്ഷേ ആ യാത്രയുടെ ആദ്യത്തെ വലിയ ചുവടുവെയ്പ്പായി ''നൈറ്റ് ഫാള്‍: ദി കൊച്ചി ഇന്‍വേഷന്‍'' ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
ഈ സിനിമ പൂര്‍ണതയിലെത്തിയ സൃഷ്ടിയാണെന്ന് പറയാനാവില്ല. എന്നാല്‍ അത് തുറന്നിട്ടിരിക്കുന്ന സാധ്യതകളുടെ വാതില്‍ അതിശയകരമാണ്. മലയാള സിനിമയുടെ സാങ്കേതിക ചരിത്രത്തില്‍ ഈ ചിത്രം ഒരു നാഴികക്കല്ലായി ഓര്‍മ്മിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും ഇതിനുണ്ട്.
നൈറ്റ് ഫാള്‍ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നത് ഒരു സിനിമയുടെ ഓര്‍മ്മ മാത്രമല്ല; ഭാവിയില്‍ സിനിമ എങ്ങനെയായിരിക്കും എന്ന ചോദ്യവുമാണ്. ആ ചോദ്യം പ്രേക്ഷകന്റെ മനസ്സില്‍ ഉണര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം