Image

**മൂത്താചിയോ (കവിത: ജയശ്രീ പള്ളിക്കൽ)

Published on 15 June, 2026
**മൂത്താചിയോ (കവിത: ജയശ്രീ പള്ളിക്കൽ)

പലവട്ടം മടുപ്പിച്ച
പടം കാണാൻ വിധിപ്പെട്ടു
ജനലഴിക്കുള്ളിൽ ജയിൽ 
തടങ്കലിലായ രാത്രി!

പകുത്തെടുത്തതിൻ പാതി 
പാലിൻഗ്ലാസു നീട്ടി മാരൻ...
കുടിക്കാതെയവൾ വാങ്ങി- 
യൊതുക്കത്തിൽ മാറ്റിവയ്ക്കെ!

പുതിയ കുത്തരിച്ചോറിൽ
കരിം കല്ലുകടിച്ചതിൻ
പരുവക്കേടകത്താകെ
നിറഞ്ഞൂ മണാളനപ്പോൾ!

പതിവില്ലാ വിധമെന്തേ
പെരുമാറ്റം?
നാട്ടു നടപ്പറിയില്ലേ വളർന്നിട്ടും
പുരമുറ്റി നിറഞ്ഞിട്ടും!

പറഞ്ഞവൾ, നാട്ടിലുള്ള
നടപ്പെല്ലാം നടപ്പാക്കാ-
നുടമ്പടിയെടുപ്പല്ല
പരിണയമെനിക്കോർക്ക!

ഉച്ചിഷ്‌ടമെനിക്കിഷ്ട-
മല്ല പണ്ടു മുതൽക്കാരും
ഭക്ഷിച്ച ബാക്കി ശീല-
മില്ലിനിയും മാറ്റമില്ല!

വർത്തമാനമിതിൽ രാത്രി തൻ 
മടുപ്പങ്ങിറങ്ങിപ്പോയ്
നിത്യ രംഗം, പതിവ് കാഴ്ചക-
ളൊക്കെ മാറി മറിയുന്നൂ!

ആദ്യരാവിൽ, രംഗമത്ര വഷളാക്കേണ്ടെന്ന മട്ടിൽ,
ചോദ്യമൊന്നു മാറ്റിയേവം
നവവരൻ തൊടുക്കുന്നൂ...

ശീലമൊന്നും മാറ്റിടേണ്ട
മറ്റൊരു വാക്കെനിക്കേകാൻ
ലോലചിത്തം നിനക്കുണ്ടെ
ന്നാകിലോഞാൻ പൂർണ തൃപ്തൻ!

നോക്കിടേണം പൊന്നുപോലെ- 
ന്നച്ഛനമ്മമാരെ സ്വന്തം 
ഡ്യൂട്ടിയാണതെന്ന തോന്നൽ 
നിനക്കിപ്പോൾ മുതൽ വേണം

വിട്ടുവീഴ്ചയില്ലയിക്കാ- 
ര്യത്തിലൊട്ടുമത്രമാത്രം
ചിട്ടയായിട്ടടുത്ത നാൾ
മുതൽക്കതു തുടങ്ങേണം

പഴുതില്ലാ നിബന്ധന
ക്കുരുക്കിനെ മറുചോദ്യ
ക്കൊടുംമന്ത്രക്കരുത്താലേ
യറുക്കുന്നൂ വധു,വേഗം

എന്നെയും പെറ്റുയിർ പോറ്റി -
പ്പഠിപ്പിച്ചു പുലർത്തിയ
രണ്ടുപേരുണ്ടങ്ങു നാട്ടി-
ലവരെയാർ നോക്കിടുന്നൂ...?

ക്ഷമകെട്ടങ്ങിതിഹാസ
കഥാനായകൻ വിറയ്ക്കേ,
ക്ഷണം,സെൽഫോ-
ണെടുത്തവൾ 'യൂബറൊ'ന്നു
വിളിക്കുന്നു...

തുറക്കും വാതിലിലൂടെ
ജയിൽ ശിക്ഷ മതിയാക്കി-
പ്പുറത്തേക്ക് കുതിക്കെ 
നിലാവവൾക്കൊപ്പം തിരിക്കുന്നൂ..

നടപ്പിൽ, തൻ കറുപ്പിന്റെ 
മിഴിച്ചെപ്പൊന്നടച്ചൂർന്ന 
വിളക്കൊന്നാക്കരം തന്നിൽ
പിടിപ്പിച്ചു പിരിയുന്നൂ!

               ****

**മാറ്റം [ ലാറ്റിൻ പദം ]
 

Join WhatsApp News
Sudhir Panikkaveetil 2026-06-15 20:14:02
നിലനിന്നു പോരുന്ന സാമുദായികാചാരങ്ങളെ കവികൾ പരിഹസിക്ക റുണ്ട്. ഈ കവിതയിൽ ആദ്യരാത്രിയും അതിനോടനുബന്ധിച്ച് വരുന്ന വരന്റെ ഉച്ചിഷ്ടം കഴിക്കലും വിഷയമാണ്. വരൻ കുടിച്ച പാലിന്റെ ബാക്കി വധുവിനെകൊണ്ട് കുടിപ്പിക്കുക എന്ന ആചാരം അവളെ ആജ്ഞാനുവർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരോ തുടങ്ങിവച്ചതാകാം. ആധുനിക യുവതികൾ ഇത്തരം cookie -cutter expectations അതായത് വ്യക്തിഗതമായ പ്രത്യേകതകൾ പരിഗണിക്കാത്ത പ്രതീക്ഷകൾ അംഗീകരിക്കാൻ തയ്യാറല്ല. ഒരാൾ കുടിച്ചതിന്റെ ബാക്കി കുടിക്കുന്നത് വ്യക്തിശുചിത്വം പാലിക്കുന്നവർക്ക് അസഹനീയമാണ്.കൂടാതെ ചിലർക്ക് ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാം, അതേസമയം ഇത് സാംസ്കാരികമായി അംഗീകരിച്ച ഒരു ആചാരമാണ്. എന്തായാലും കവിതയിലെ നായിക പാൽ നിരസിക്കുന്നു. കവിതയിൽ ആദ്യം സൂചിപ്പിക്കുന്ന ജയിൽ പോലെ പിന്നെ വരുന്നു വരന്റെ ഏകപക്ഷീയമായ ആവശ്യങ്ങൾ. വധു അവിടെനിന്നും രക്ഷപെടുന്നു. കവിതയിലെ അവസാന വരികൾ ഭാവുകത്വം നിറഞ്ഞതാണ്. ചന്ദ്രനും ചന്ദ്രപ്രകാശവും സ്ത്രീകളുമായും സ്ത്രീത്വവുമായും സ്ത്രീ ശരീരവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ രാത്രിയുടെ ഇരുളിലേക്ക് നിരാലംബയായ ഒരു പെൺകുട്ടി എത്തുമ്പോൾ നിലാവ് അവൾക്ക് ഒരു നിലാത്തിരി സമ്മാനിച്ച് പിരിയുന്നു എന്ന കവി ഭാവന സുന്ദരമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക