
ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷയിലുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മരിച്ചത് 24 വയസുകാരിയായ അമിതോജ് കൗർ. ബുധനാഴ്ച ബ്രിഡ്ജ് വാട്ടറിലെ കിങ് സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിൽ രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ സമയത്ത് അമിതോജ് കൗറിനെ കാണാതായിരുന്നുവെങ്കിലും, പിന്നീട് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പ്രദേശത്തെ വിവിധ അഗ്നിശമന സേനാ യൂണിറ്റുകളിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബ്രിഡ്ജ് വാട്ടർ മേയർ ഡേവിഡ് മിച്ചൽ, ദുരിതബാധിതർക്കും താമസസ്ഥലം നഷ്ടപ്പെട്ടവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു. തീപിടുത്തത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസവും മികച്ച ഭാവിയും സ്വപ്നം കണ്ട് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ യുവതിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ സമൂഹത്തെയും പ്രാദേശിക സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി സ്വപ്നങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ഈ ദുരന്തം അമിതോജ് കൗറിന്റെ ജീവിതം കവർന്നെടുത്തത്.
തീപിടിത്തത്തിൽ മറ്റ് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായിട്ടുണ്ട്. ദുരിതബാധിതർക്കായി താൽക്കാലിക താമസവും അടിയന്തര സഹായ സംവിധാനങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.