
തമിഴ് സിനിമക്ക് ആധുനിക സിനിമയുടെ രൂപവും ഭാവവും നല്‍കിയ ഭാരതിരാജക്ക് (84)മുതല്‍ മരിയാതൈ !കെ ബാലചന്ദറിനും മഹേന്ദ്രനും കൂടി അര്‍ഹതപ്പെട്ടതാണ് ഈ വിശേഷണം എങ്കിലും സിനിമയുടെ ദൃശ്യഭാഷ തമിഴ് സിനിമയില്‍ അടയാളപ്പെടുത്തിയ സംവിധായകന്‍ എന്ന നിലയില്‍ ബുധനാഴ്ച ജൂണ്‍ പത്തിന് അന്തരിച്ച ഭാരതിരാജ മുന്നില്‍ നില്‍ക്കുന്നു. ഇന്ന് തമിഴ് സിനിമയുടെ ഗ്രാഫ് ഏറെ ഉയര്‍ന്നു നില്‍ക്കുന്നു എങ്കില്‍ അതിനു പിന്നില്‍ ഭാരതിരാജയുടെ സിനിമകളാണ് എന്ന് നിസ്സംശയം പറയാം .തമിഴിലെ നടന ഇതിഹാസമായ ശിവജി ഗണേശനെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു മുതല്‍ മരിയാതൈ .തന്നെ സര്‍ഗ്ഗാല്‍മ്കകമായി ഉദ്ദീപിപ്പിച്ച മഹാനടനുള്ള ആദരവായിരുന്നു ആ ചിത്രം എന്നദ്ദേഹം പറഞ്ഞു .കട്ടിയുള്ള മേക് അപ്പൊ അലങ്കാര വസ്ത്രങ്ങളോ കൊട്ടാര സമാനമായ സെറ്റോ ഇല്ലാതെ നിര്‍മ്മിച്ച ആ സിനിമ തമിഴിലെ ഒരിക്കലും മറക്കാനാകാത്ത പ്രണയ കഥയുടെ ചിത്രീകരണമാണ്.ഇളയരാജയുടെ സംഗീതത്തില്‍ വൈരമുത്തുവിന്‍റെ കവിതയില്‍ പിറന്ന അപൂര്‍വ്വ പ്രണയത്തിന്റെ കഥ .കൗമാര പ്രായത്തിലുള്ള നടി രാധയും വിവാഹിതനും പ്രായമേറെ ചെന്നവനുമായ ശിവജി ഗണേശനുമായുള്ള പ്രണയം സാധാരണ പ്രണയ സങ്കല്‍പ്പങ്ങളെ തക്ര്‍ക്കുന്നതായിരുന്നു.ചിത്രം അവ്തരിപ്പിച്ചു കൊണ്ടു ശ്രീവിദ്യ പറഞ്ഞു ,”എത്രയോ ദുഖത്തില്‍ ആണ്ടു ഏകാന്തമായി കഴിയുന്നവരെയും ആശ്വസിപ്പിച്ചു കൊണ്ടു ആരെങ്കിലും അകലെയെവിടെയോ നിങ്ങള്‍ക്ക് വേണ്ടി പാടുന്നുണ്ടാകും”.ആ ഇശൈ പ്പാട്ട് ആണ് ഈ സിനിമയുടെ കാതല്‍ .രാധയുടെയും ശിവാജിയുടെയും അഭിനയ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം .ഇരുവര്‍ക്കും മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് കിട്ടേണ്ടതായിരുന്നു .പക്ഷെ മറ്റു കാരണങ്ങളാല്‍ അത് ശശി കപൂറിനും സുഹാസിനിക്കുമാണ് കിട്ടിയതെന്നു അന്നു അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വി കെ മാധവന്‍ കുട്ടി എന്നോടു പറഞ്ഞു.

തേനിയിലെ അല്ലിനഗരത്തു നിന്ന് 14 രൂപയുമായി മദ്രാസില്‍ വന്ന ഭാരതിരാജക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല . സിനിമയില്‍ തകര്‍ന്നു പോയാലും തനിക്കു ഒരു വിഷമവും ഇല്ല എന്ന് അദ്ദേഹം എന്നോടു പറഞ്ഞു .14 രൂപ കൊണ്ടു കരുപ്പിടിപ്പിച്ചതാണ് ഇതെല്ലാം ..അദ്ദേഹത്തോടൊപ്പം അവിടെ നിന് സിനിമയെ ഇളക്കിമറിച്ച ഇളയരാജയും വൈരമുത്തുവും മദ്രാസ്സില്‍ എത്തി .ഇന്നും അവസാനിക്കാത്ത ഒരു തരംഗത്തിന്‍റെ തുടക്കം കൂടിയായിരുന്നു അത് .അങ്ങനെ 1977 -ഇല്‍ സിനിമയെ മോഹിപ്പിച്ച ഒരു ചിത്രം പിറന്നു -16വയതിനിലെ .ശ്രീദേവിയും കമല്‍ഹാസനും നായികാനായകന്മാരായി അഭിനയിച്ച ചിത്രത്തിലെ വില്ലനായിരുന്നു തമിഴിനെ ഇളക്കി മറിച്ച രജനി കാന്ത് എന്ന ശിവജി റാവു ഗൈക്ക്വാദ്.ചോക്കലേറ്റ് നായക പരിവേഷം മാറ്റി വെച്ചു ചാപ്പാണി മുത്തുവിനെ അവതരിപ്പിച്ച കമല്‍ഹാസനായിരുന്നു ഭാരതിരാജക്ക് ശക്തി പകര്‍ന്നത് .തമിഴ് ഗ്രാമങ്ങളുടെയും ഗ്രാമീണ ജീവിതത്തിന്റെയും ശീലുകള്‍ ഒപ്പിയെടുത്ത ചിത്രമായിരുന്നു അത് .എസ് ജാനകി ആലപിച്ച സിന്ദൂര പൂവേ എന്ന ഗാനം ദേശീയ അവാര്‍ഡ് നേടി .പില്‍ക്കാല സിനിമകളെ അവ പ്രചോദിപ്പിച്ചു .

തന്‍റെ സിനിമയില്‍ മലയാളത്തോടുള്ള കടപ്പാട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് . പി എന്‍ മേനോന്‍ ആണ് തന്നെ ഏറെ സ്വാധീനിച്ച സംവിധായകന്‍ എന്ന് അദ്ദേഹം പറയുകയുണ്ടായി .പുതിയ ആധുനിക ആശയങ്ങളോടുള്ള പ്രതിബദ്ധത് അദ്ദേഹത്തിന്‍റെ സിനിമയില്‍ നന്നായി നിഴലിക്കുന്നു .മന്‍ വാസന ആണെങ്കിലും വേദം പുതുത് ആണെങ്കിലും അദ്ദേഹം യാഥാസ്ഥിതികത്ത്വത്തെ നിഷേധിക്കുന്നു .ഒരു പക്ഷെ തമിഴ് പെണ്ണിന് ധീരത പകര്‍ന്ന സിനിമകളാണ് അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും .
നായിക നായകന്മാരെ കണ്ടെത്തുന്നതിലും അവരില്‍ ഇന്ന് പരമാവധി അഭിനയം നേടുന്നതിലും അദ്ദേഹത്തിനു അസാധാരണ സിദ്ധിവിശേഷം ഉണ്ട് .അദ്ദേഹം സെറ്റില്‍ അഭിനയിച്ചു കാട്ടുമെന്നു നടന്‍ വിജയന്‍ പറഞ്ഞതോര്‍ക്കുന്നു .ഒരവസരത്തില്‍ ഒരു പ്രമുഖ നടിയുടെ കവിളില്‍ അദ്ദേഹത്തിന്‍റെ കയ്യു പതിഞ്ഞു .അദ്ദേഹത്തിന്‍റെ സ്വരം മലയാളത്തില്‍ നിന്ന് തമിഴില്‍ വന്ന നടന്മാര്‍ക്ക് അനുഗ്രഹമായി.
രേവതിയെ അദ്ദേഹം കണ്ടെത്തുന്നത് ഒരു ബസ് സ്ടോപ്പില്‍നിന്നാണ് . മണ്‍വാസനയിലെ അഭിനയം രേവതിയുടെ ജീവിതത്തിലെ നാഴികക്കല്ലായി .രാധയുടെ ജീവിതത്തിലെ നല്ല വേഷം മുതല്‍ മരിയാതെ ആയിരുന്നു .രഞ്ജിനി ആ ചിത്രത്തിലൂടെ നായികയായി .കിഴക്ക് പോകും റെയിലില്‍ അഭിനയിച്ച രാധിക പ്രതാപ് പോത്തന്റെ ഭാര്യയായി മാറി .നടന്‍ വിജയന്‍റെ ശക്തമായ വേഷം അതിലായിരുന്നു അവര്‍ ഇപ്പോഴും സിനിമയിലെ വലിയ സാനിധ്യമാണ് .രേഖ കടലോരക്കവിതകളില്‍ നിറഞ്ഞു നിന്നു .സത്യരാജിന്റെ നല്ല ചില ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതാണ്
തേനിയില്‍നിന്നു വന്ന ആ സുഹൃദ് സംഘം യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമയുടെ ഭാവുകത്വം മാറ്റിയെഴുതി .ഭാര്തിരാജയോടു എക്കാലവും തമിഴ് സിനിമ കടപ്പെട്ടിരിക്കുന്നു .
- പി എസ്