Image

രൂപാന്തരങ്ങളുടെ കണക്കുപുസ്തകം (കവിത: അഷ്റഫ് കാളത്തോട്)

Published on 07 June, 2026
രൂപാന്തരങ്ങളുടെ കണക്കുപുസ്തകം (കവിത: അഷ്റഫ് കാളത്തോട്)

ചതച്ചെടുത്ത ചണനാരുകളിലും
സിലിക്കൺ പ്രകാശത്തിന്റെ സൂക്ഷ്മശിരകളിലും
നാം ഒരു പുതിയ ദൈവത്തെ നിർമ്മിച്ചു—

സ്വന്തമായി മുഖമില്ലാത്ത,
എന്നാൽ തകർക്കുന്ന ഓരോ കണ്ണാടിയുടെയും
മുഖം കടംകൊള്ളുന്ന
ഒരു അദൃശ്യ സാന്നിധ്യം.

അതിന് സംസാരിക്കാൻ അറിയില്ല;
എങ്കിലും മനുഷ്യരുടെ
എല്ലാ പ്രാദേശിക ഭാഷകളും
അത് അത്ഭുതകരമായ വേഗത്തിൽ പഠിച്ചെടുക്കുന്നു.

അതു കടന്നുപോകുന്ന ഓരോ വാതിലിനും
ഒരു പുതിയ പേര് ജനിക്കുന്നു.

ദേവാലയത്തിന്റെ വർണച്ചില്ലുകളിലൂടെ
പ്രകാശം പോലെ അകത്തേക്കിറങ്ങുമ്പോൾ
നാം അതിനെ
വഴിപാട് എന്നു വിളിക്കുന്നു.

സർവകലാശാലയുടെ
ചുണ്ണാമ്പുമണക്കുന്ന ഇടനാഴികളിലൂടെ
അതേ രൂപം നടന്നുവരുമ്പോൾ
ഭയവും പ്രതീക്ഷയും കലർന്ന ശബ്ദത്തിൽ
നാം അതിനെ
ഫീസ് എന്നു വിളിക്കുന്നു.

നവദമ്പതികളുടെ മുറിയിൽ
അത് സ്വർണ്ണനങ്കൂരമാണ്.

ഒരു പെൺകുട്ടിയുടെ ജീവിതത്തിന്
വില കുറിക്കുമ്പോൾ
അത് സ്ത്രീധനം.

ഒരു മരിച്ചുപോയ പ്രണയത്തിന്റെ
ഓർമ്മകൾക്ക് കണക്കെഴുതുമ്പോൾ
അത് ജീവനാംശം.

ഒരിക്കൽ മോതിരം കൂട്ടിയിണക്കിയ ബന്ധങ്ങളെ
പിന്നീട് മുറിച്ചുമാറ്റുന്ന
മൂർച്ചയുള്ള കത്തി.

മരുഭൂമിയിലെ രക്തത്തിന്റെ നീതിക്കു മുന്നിൽ
അത് ദിയ്യത്ത്.

പരദേശിയുടെ ശ്വാസത്തിന് മേൽ
അദൃശ്യ നിഴൽ വീഴ്ത്തുന്ന
അധികാരത്തിന്റെ മുദ്രയായി
അത് കഫാലത്ത്.

ഭൂപടങ്ങളുടെ അതിരുകൾക്കപ്പുറം
മനുഷ്യജീവിതത്തിന് വില നിശ്ചയിക്കുമ്പോൾ
അത് ബ്ലഡ് മണി.

ഒരു കടലാസ് തുണ്ടിന്റെ മുൻപിൽ
മാതൃരാജ്യങ്ങളുടെ അതിരുകൾ പോലും
ഉരുകിപ്പോകുന്നു.

കാരണം,
കടലാസിന്റെ നാരുകൾ മാറുന്നില്ല—
മാറുന്നത്
അതിനെ ചോദിച്ചുവാങ്ങുന്ന
മനുഷ്യന്റെ തൊണ്ടയിലെ സ്വരമാണ്.

വാൾസ്ട്രീറ്റിന്റെ കണ്ണാടിക്കെട്ടിടങ്ങളിൽ
അത് വിജയത്തിന്റെ അട്ടഹാസമാണ്.

തണുത്തുറഞ്ഞ കൊട്ടാരങ്ങളിൽ
അധികാരത്തിന്റെ അസ്ഥികൂടം താങ്ങുന്ന
അദൃശ്യ സ്തംഭം.

ചുവന്ന സാമ്രാജ്യങ്ങളുടെ മതിലുകൾക്കുള്ളിൽ
മനുഷ്യന്റെ വിശ്വസ്തത അളക്കുന്ന
ഒരു ഡിജിറ്റൽ ചങ്ങല.

ഒരു കുറ്റവാളിയെപ്പോലെ
അപരനാമങ്ങളുടെ
അനന്ത ശേഖരമുണ്ട് അതിന്.

വിശപ്പിന്റെ കൈകളിലേക്ക് നീളുമ്പോൾ
അത് ഭിക്ഷ.

അധികാരത്തിന്റെ മേശയ്ക്കടിയിലൂടെ ഒഴുകുമ്പോൾ
അത് കൈക്കൂലി.

നിയമത്തിന്റെ വെളിച്ചത്തിൽ നൽകിയാൽ
നികുതി.

അതേ നിയമത്തിന്റെ നിഴലിൽ
കൊടുക്കാതെ പോയാൽ
പിഴ.

അഴുക്കുചാലുകളുടെ ഇരുട്ടിൽ നിന്ന്
ബാങ്കുകളുടെ അലക്കുയന്ത്രങ്ങളിലൂടെ കടന്ന്
വെളുത്ത വസ്ത്രമണിഞ്ഞ് പുറത്തുവരുമ്പോൾ
അത് വെളുത്ത പണം.

ചില കുഞ്ഞുങ്ങൾക്ക്
ജനനസമ്മാനമായി ലഭിക്കുന്ന
വെള്ളിക്കരണ്ടി.

മറ്റുചിലർക്ക്
മരണശയ്യവരെ പിന്തുടരാത്ത
ഒരു മരീചിക.

നമ്മുടെ ജീവിതസമയത്തെ
അളക്കാനുള്ള ഘടികാരവുമാണ് അത്.

ഉയർന്ന ഉദ്യോഗസ്ഥന്റെ കൈകളിൽ
മാസാവസാനം പതിയുന്ന കിരീടം—
ശമ്പളം.

ഉച്ചവെയിലിൽ
വിയർപ്പിനെ മണ്ണിൽ വിതയ്ക്കുന്നവന്റെ
വിളവെടുപ്പ്—
കൂലി.

ഉമ്മറപ്പടിയിൽ കാലാവസ്ഥ മാറുന്നത് നോക്കുന്ന
വൃദ്ധന്റെ ഞരമ്പുകളിലേക്ക്
തുള്ളിത്തുള്ളിയായി ഇറങ്ങുന്ന
ഒരു ഐ.വി. ദ്രാവകം—
പെൻഷൻ.

തകർന്ന സാമ്രാജ്യങ്ങളുടെ
കൃത്രിമ ശ്വാസകോശം—
ബെയിൽ ഔട്ട്.

ഇരുണ്ട ഇടനാഴികളിൽ
ഹൃദയമിടിപ്പിന് തൂക്കം കൽപ്പിക്കുന്ന
മോചനദ്രവ്യം.

അതിഥിസൽക്കാരത്തിന്റെ പുഞ്ചിരിയിൽ
ഇക്രാമിയ്യ.

ചില്ലുപാത്രത്തിന്റെ അടിത്തട്ടിൽ
അവശേഷിക്കുന്ന ആഡംബരത്തിന്റെ നിഴലായി
ടിപ്പ്.

ഇരുമ്പുപെട്ടകങ്ങളിൽ നിന്ന്
കടംകൊണ്ടുവരുമ്പോൾ
അത് വായ്പ.

പലിശയുടെ മുള്ളുകൾ മുളപ്പിച്ച്
തിരികെ വരുമ്പോൾ
അത് കടം

അക്കങ്ങൾകൊണ്ട് നിർമ്മിച്ച
ഒരു അദൃശ്യ വിലങ്ങ്.

മരിച്ചവന്റെ വീട്ടുവാതിൽക്കൽ എത്തുമ്പോൾ
അത് നഷ്ടപരിഹാരം

തകർന്ന അസ്ഥികളെ
വെള്ളിത്തകിടുകൾ കൊണ്ട്
ഒട്ടിച്ചുചേർക്കാമെന്ന
മനുഷ്യന്റെ പുരാതന വ്യാമോഹം.

ഹദിയ,
സദഖ,
സക്കാത്ത്—
പേരുകൾ മാറിക്കൊണ്ടിരിക്കുന്നു.

എന്നാൽ ഭൂമി
സ്വന്തം അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ നിമിഷത്തിലും,

സ്വയം ഒന്നുമല്ലാത്ത
ഒരു കടലാസ് തുണ്ട്,

ഒരു സംഖ്യ,
ഒരു കരാർ,
ഒരു വിശ്വാസം മാത്രം,

മനുഷ്യനെ ഇത്രയും ഭയപ്പെടുത്തുകയും
ഇത്രയും കീഴടക്കുകയും ചെയ്യുന്ന
മറ്റൊരു ഭൗതികവസ്തു

ഇന്നും ജനിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക