
കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്തുനിന്നും പുറത്താക്കി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയായ നന്ദകുമാറിന് പകരമായി മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രതിക്കെതിരെ നടപടി വേണമെന്ന പബ്ലിക് ഡിമാൻഡും പ്രതിഷേധവും ശക്തമായ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
സെക്രട്ടേറിയറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായി വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആർ.ഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർനിയമിച്ചത്. പ്രമുഖ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023-ൽ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ വഴി അച്ചു ഉമ്മനെതിരെ അശ്ലീല ചുവയുള്ളതും മോശവുമായ പോസ്റ്റുകളിട്ട് അപമാനിച്ചെന്നാണ് കേസ്. തുടർന്ന് അച്ചു ഉമ്മൻ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ പോലീസ് നടപടിയെടുക്കാൻ മടികാണിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസെടുക്കാൻ വൈകിയതിലും പോലീസിന്റെ നിഷ്ക്രിയത്വത്തിലും വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് ഒടുവിൽ നന്ദകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പോലീസ് തയ്യാറായത്. എന്നാൽ, കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം മാത്രം ചോദ്യം ചെയ്ത പോലീസ്, പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സൈബർ ആക്രമണ കേസിൽ അന്വേഷണവും നിയമനടപടികളും ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർണ്ണായകമായ ഈ പുറത്താക്കൽ നടപടി ഉണ്ടായിരിക്കുന്നത്.