Image

പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)

Published on 06 June, 2026
പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)

ദൈവം മനുഷ്യനെ സൃഷ്ടിച്ചു.എല്ലാ മതങ്ങളും വിശ്വസിക്കുന്ന സത്യമാണത്. യഹൂദ ക്രൈസ്തവ വിശ്വാസ പ്രകാരം പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും ഉണ്ടാകട്ടെ എന്ന ഒറ്റ വാക്ക് കൊണ്ടാണ്. എന്നാൽ മനുഷ്യനെ സ്വന്തം ഛായയിൽ മണ്ണ് കൊണ്ട് കുഴച്ചുണ്ടാക്കി സ്വന്തം ശ്വാസം ഊതി ജീവൻ വരുത്തി എന്നാണ്.അങ്ങനെ ദൈവത്തിന്റെ സ്വന്തം ഛായയാണ് മനുഷ്യന് .ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപ്പത്തി പുസ്തകത്തിലാണ് സൃഷ്ടിയുടെ വിവരണം ഉള്ളത്.അതിൽ ആദ്യ അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നാണ്.അതായത് മനുഷ്യൻ എന്ന പദം പുല്ലിംഗമായിരുന്നില്ല. പിന്നീട് രണ്ടാം അദ്ധ്യായത്തിൽ ഒരിക്കൽ കൂടി സ്ത്രീയെ സൃഷ്ടിക്കുന്നത് കാണാം അതിങ്ങനെയാണ് .പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല,  അതുകൊണ്ട് അവന് തുണയായി സ്ത്രീയെ സൃഷ്ടിച്ചു.അതും കഴിഞ്ഞാണ് ചെറിയ ക്ലാസു മുതൽ നമ്മൾ പഠിച്ച ആദാമിന്റെ വാരിയെല്ലിന്റ കഥ. സർവ്വശക്തനായ ദൈവം സ്ത്രീയെ വീണ്ടും അതായത് മൂന്നാമതും സൃഷ്ടിക്കുന്നു. അതാകട്ടെ ആദി പുരുഷനായ ആദത്തെ ഉറക്കി കിടത്തി ഒരു മേജർ സർജറി നടത്തി ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽ കളിമണ്ണ് പൊതിഞ്ഞ് സുന്ദരിയായ സ്ത്രീയാക്കി മാറ്റി ജീവൻ വെപ്പിച്ച് ആദത്തിന്റെ അരികിൽ നിർത്തി ആ ദത്തെ ഉണർത്തി .അപ്പോൾ അവൻ  പറഞ്ഞു " ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും നരനിൽ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരി എന്നിവൾ വിളിക്കപ്പെടും." അങ്ങനെ നാളുകൾ കഴിഞ്ഞു ചപലയായ സ്ത്രീ ദൈവത്തെ ധിക്കരിച്ച് തോട്ടത്തിലെ നടുവിലെ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുകയും തന്റെ പുരുഷന് കൊടുക്കുകയും ചെയ്തു. പുരുഷൻ അതു തിന്നുമ്പോഴേക്കും ദൈവം തൊണ്ടയിൽ പിടിക്കുകയും അങ്ങനെ പുരുഷന് തൊണ്ടയിൽ ഒരു മുഴ വരികയും ചെയ്തു.( Adam's Apple ). അതോടെ അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. ദൈവം ആദത്തോടു ചോദിച്ചു: "നീ നഗ്നനാണെന്ന് നിന്നോട് ആരു പറഞ്ഞു. ഞാൻ തിന്നരുത് എന്നു പറഞ്ഞ മരത്തിന്റെ പഴം നീ തിന്നോ?" അവൻ പറഞ്ഞു: അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു.ഞാൻ അതു തിന്നു. ദൈവം സ്ത്രീയോടു ചോദിച്ചു നീ എന്താണ് ഈ ചെയ്തത്. അവൾ പറഞ്ഞു സർപ്പം എന്നെ വഞ്ചിച്ചു .ഞാൻ പഴം തിന്നു. ഉടനെ ദൈവം സർപ്പത്തെ ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട ജീവിയായി ശപിച്ചു. മാത്രമല്ല. നിന്റെ സന്തതികളും സ്ത്രീയുടെ സന്തതികളും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർത്തും നീ അവന്റെ കുതി കാലിൽ പരിക്കേൽപ്പിക്കും. സ്ത്രീയെ ദൈവം നീ കഠിനവേദനയനുഭവിച്ച് പ്രസവിക്കും എന്നും പുരുഷനെ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് ഭക്ഷിക്കണം എന്നും ശപിച്ചു. അവരെ എദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ പുരുഷനെ ദൈവത്തിൽ നിന്ന് അകറ്റിയ ആദിപാപത്തിന്റെ ഉടമയായി സ്ത്രീ. ഇതാണ് സ്ത്രീയെ കുറിച്ചുള്ള പുരുഷ നിർമ്മിത മിത്ത് .സ്ത്രീയെ ദൈവത്തിന് അസ്വീകാര്യയാക്കുകയാണ് ആദ്യത്തെ മൂന്ന് അദ്ധ്യായം കൊണ്ട് ബൈബിൾ ചെയ്തു തീർക്കുന്നത്.

   സ്വതന്ത്രയായ സ്ത്രീ അപകടകാരിയാണ് എന്നു ഉറപ്പിക്കുന്നതാണ് ഹവ്വയുടെ ആദിപാപത്തിന്റെ കഥ. ഇത് തന്നെയാണ് പ്രവാചക മതങ്ങൾക്കപ്പുറത്തും നമ്മുടെ മനുവും മനസ്സിലാക്കിയത്. ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്ര്യം അർഹിക്കുന്നില്ല എന്ന് സ്മൃതി ചേർത്തു വെച്ചു. സ്മൃതിയെ ശ്രുതി പിൻതുടരുകയല്ലാതെ മറ്റുവഴിയില്ലല്ലോ?

  പെണ്ണിനെ ദൈവത്തിൽ നിന്ന് അകറ്റിയതോടുകൂടി പുരുഷന് എളുപ്പമായി. താനാണ് ദൈവത്തിന്റെ പ്രതിപുരുഷൻ. ദൈവം പുരുഷനാണ് .അപ്പോൾ പുരുഷൻമാർ മാത്രമാണ് ദൈവത്തിന്റെ പിൻതുടർച്ച ." ആബ്രഹാത്തിന്റയും, ഇസ ഹാക്കിൻെറയും, ഇസ്രായേലിന്റെയും ദൈവമാണ്. ഇങ്ങേയറ്റം യേശു രക്ഷകനും ദൈവപുത്രനും അഭിഷിക്തനമായി മാറുമ്പോൾ ദാവീദിന്റെ പുത്രനുമാണ്.അങ്ങനെ സ്ത്രീ പാരമ്പര്യം ചരിത്രത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടു. ഹിസ് സ്റ്റോറി (History) ഉണ്ടാക്കിയെടുത്തു.

   സ്ത്രീയെക്കുറിച്ച് പുരുഷന് എന്നും അത്ഭുതമായിരുന്നു. അവന് അവളെ മനസ്സിലായതേയില്ല. ഒന്നുകിൽ പിശാച് അല്ലെങ്കിൽ ദേവത. ഒന്നുകിൽ വേശ്യ അല്ലെങ്കിൽ കുലസ്ത്രീ. സ്ത്രീയെ കുറിച്ച് പുരുഷൻ എത്ര സങ്കല്പിച്ചിട്ടും അവൾ അവനുമുമ്പിൽ ഒരു പ്രഹേളികയായി നിന്നു. രാത്രി എത്ര ഉപദ്രവിച്ചാലും രാവിലെ ചിരിച്ചു കൊണ്ട് ഒരു കട്ടൻ കാപ്പിയുമായി അവൾ മുന്നിൽ വരുന്നു. തനിക്ക് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ എന്നിരിക്കെ അവൾ ഒരുപാടു കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നു.. വീടു വൃത്തിയാക്കുന്നു. പാചകം ചെയ്യുന്നു. കുഞ്ഞിനെ നോക്കുന്നു. അങ്ങനെ അങ്ങനെ തന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. എത്ര അപമാനിച്ചാലും അതൊന്നും അവളെ ബാധിക്കുന്നില്ല. മാത്രമല്ല ശാരീരികമായി തന്നെക്കാൾ ശക്തി കുറഞ്ഞവളായിട്ടും രതിയിൽ പോലും അവളെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന വേവലാതി. അതു കൊണ്ടു തന്നെ തന്റെ കണ്ണു തെറ്റിയാൽ അവൾ തന്നെക്കാൾ കേമനായ പുരുഷന്റെ അടുത്തു പോകുമോ എന്ന പേടി. സ്വന്തം കുഞ്ഞ് തന്നെയാണോ അവൾ പ്രസവിച്ചത് എന്ന ഭയം അവനെ എപ്പോഴും വേട്ടയാടുന്നു.എന്നാൽ ഒരമ്മയും തന്റെ കുഞ്ഞിനെ പ്രതി സംശയിക്കാറില്ല. പറഞ്ഞു വന്നത് പുരുഷന്റെ ഈ അരക്ഷിതത്വമാണ് അവൻ സ്ത്രീയുടെ മേൽ പ്രയോഗിക്കുന്നതും അവളെ അടിമയായി വെക്കുന്നതിനും കാരണം എന്നാണ്. എന്റെ കുട്ടി എന്ന് പിതൃത്വം അവകാശപ്പെടുമ്പോഴും അവന് ഭയമുണ്ട് അത് അവന്റെ കുഞ്ഞ് തന്നെയോ എന്ന്.

     രണ്ട് കാര്യങ്ങളാണ് സ്ത്രീയിൽ അവൻ അത്ഭുതത്തോടെ കാണുന്നത്. ഒന്ന് അവളുടെ സഹജാവബോധം . മറ്റൊന്ന് അവളുടെ വിപധി ധൈര്യം. സഹജാവബോധം എന്നത് അവളുടെ ഇന്റൂഷനാണ്. ഉൾവിളിയാണ്. അതു കൊണ്ട് ഭർത്താവ് മറ്റൊരാളോട് വഴക്കുണ്ടാക്കാൻ പോകുമ്പോൾ അവൾ തിരിച്ചുവിളിക്കും. പക്ഷേ അവന്റെ അഹന്ത അത് പെണ്ണിന്റെ പിൻവിളിയാക്കി. പിൻവിളി ഒരു കരുതലാണെന്നതിന് പകരം അത് തന്റെ വഴിമുടക്കുന്നതാണ് എന്നു കല്പിച്ചു. അങ്ങനെ പെൺ ചൊല്ലു കേൾക്കുന്നവന് പെരുവഴി ആധാരം എന്ന ചൊല്ലുണ്ടാക്കി.നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും എന്ന് പാവം നാരകത്തെ കൂടി വലിച്ചിഴച്ചു.അങ്ങനെ സ്ത്രീവിരുദ്ധമായ ധാരാളം ശൈലികളും പഴംചൊല്ലുകളും ഓരോ ഭാഷയിലും ഉണ്ടായി.

   രണ്ടാമത്തെ വിപധി ധൈര്യമാകാട്ടെ അവന് സങ്കല്പിക്കാനേ വയ്യ. ഞാനാണ് രക്ഷകൻ എന്ന് അഹങ്കരിക്കുന്ന അവൻ ഉണ്ടാക്കുന്ന സകല ദുരിതങ്ങളെയും അവൾ അതിജീവിക്കുന്നു.പിയാത്തയും ഗാന്ധാരിയും, സീതയും എല്ലാം അവനെ അതിശയിപ്പിക്കുന്നു.

   ഈ രണ്ടു ഗുണങ്ങളും അവൾക്ക് ലഭിക്കുന്നതാകാട്ടെ അവളുടെ ദൈവം സൃഷ്ടിയിൽ തന്നെ അവർക്ക് അധികമായി നല്കിയ ഗർഭപാത്രം എന്ന അവയവത്തിന്റെ പ്രവർത്തനം മൂലമാണ്. ജീവനെ വളർത്തുകയാണ് അതിന്റെ ലക്ഷ്യം. തന്റെ ശരീരത്തിൽ മറ്റൊരു ജീവനെകൊണ്ടു നടക്കാനും, അതിനെ പുർണ്ണ വളർച്ചയിൽ പ്രസവിച്ച് ഭൂമിയിൽ ഏറ്റവും നിസ്സഹായജീവിയായ മനുഷ്യ ശിശുവിനെ ഒരു അഞ്ചു വയസ്സുവരെയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ അതിന് അതിജീവിക്കാൻ കഴിയില്ല എന്നിരിക്കെ അതിനെ പരിചരിക്കാനുള്ള ശക്തിയാണത്. സ്വതേ ദുർബ്ബല - പോരാത്തതിന് ഗർഭിണി എന്ന് പുരുഷന് ഒരു ഗർഭിണിയായ പെൺകുട്ടിയെ കണ്ടാൽ തോന്നുമെങ്കിലും എത്ര അനായാസമായാണ് അവൾ പത്തു മാസവും കുഞ്ഞിനെ തന്റെ ഉദരത്തിൽ കൊണ്ടു നടക്കുന്നത്. ഇടുപ്പെല്ല് തകരുന്ന മരണകരമായ വേദനയനുഭവിച്ച് കുഞ്ഞിന് ജന്മം നൽകുകയും ആ കുഞ്ഞിനെ ജീവനെക്കാൾ ജീവനായി കരുതുകയും ചെയ്യുന്നു.

   ഒരു പെൺകുട്ടി ഋതുമതിയാകുന്നതു മുതൽ അവളിൽ ഈ മാറ്റം ദൃശ്യമാകുന്നു. ജീവനോടുള്ള കരുതൽ ആണ് അതിൽ പ്രധാനം. വളരെ സ്വഭാവികമായി അവൾ ജീവന്റെ പക്ഷത്തേക്ക് മാറുന്നു. ശാക്തികരണം പലപ്പോഴും അവളെ പുരുഷ മൂല്യങ്ങളുടെ പാരുഷ്യങ്ങളും ഹിംസയും പരിശീലിപ്പിക്കുന്നെങ്കിലും സ്വഭാവികമായി അവൾ സ്നേഹത്തിന്റെയും കരുണയുടെയും പക്ഷത്തായിരിക്കും. അതു കൊണ്ടാണ് മറ്റുള്ളവരുടെ സങ്കടം കാണുമ്പോഴും അവൾക്ക് നിലവിളിക്കാൻ കഴിയുന്നത്.അപൂർവ്വമായി നിവർത്തികേടുകൊണ്ട് ഒരു സ്ത്രീ എന്തെങ്കിലും ക്രൂരത കാണിച്ചാൽ അത് പ്രധാന വാർത്തയാകുന്നതും അതുകൊണ്ടാണ്.

   സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്ന രാസപരിണാമങ്ങളെ അവന് ഒരിക്കലും മനസ്സിലാവുകയില്ല. ഋതുമതിയാകുന്നതും, ഗർഭിണിയാകുന്നതും ,പ്രസവിക്കുന്നതും പ്രസവം കഴിഞ്ഞ് ഏകദേശം മൂന്നു മണികൂർ ആകുമ്പോഴേക്കും ഏതോ ഒരു ഞരമ്പ് പാൽ ഞരമ്പാകുന്നതും ആ പാൽ കുഞ്ഞിന് അമൃതാകുന്നതും ഒന്നും അവന് അനുഭവിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ മനസ്സിലാക്കാനും കഴിയില്ല.എന്നാൽ അത് തനിക്ക് അപ്രാപ്യമായ കാര്യമെന്ന് അവനറിയാം. അതിന്റെ പേരിൽ അവളെ കുടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിന് പകരം ആ കാലമെല്ലാം അവൻ അവളെ അശുദ്ധയായി പ്രഖ്യാപിച്ചു.ആ സമയത്തെല്ലാം അവൾ അവന്റെ മുന്നിലും അവന്റെ ദൈവത്തിന്റെ മുന്നിലും അശുദ്ധയാണെന്നു പ്രഖ്യാപിച്ചു.തീണ്ടാരിയും പെറ്റ പെലയും അങ്ങനെ അവളുടെ യശസ്സിനെ താഴ്ത്താൻ അവൻ കണ്ടു പിടിച്ച ഉപാധികളാണ്. യഹൂദർക്ക് ആൺകുട്ടിയെ പ്രസവിച്ചാൽ 40 ദിവസവും പെൺകുട്ടിയെ പ്രസവിച്ചാൽ അമ്മക്ക് 70 ദിവസവും പെലയാണ്. ആ സമയത്ത് അവൾക്ക് ദേവാലയത്തിൽ പ്രവേശിക്കാൻ പാടില്ല.

  ഇത് ഇവിടെയും അങ്ങനെ. ഋതുമതിയാകുക എന്നതാണ് ഒരു ജീവിവർഗ്ഗത്തിന്റെ ഏറ്റവും ആനന്ദകരമായ കാര്യം. എന്തെന്നാൽ സ്വന്തം വംശം നിലനിൽക്കാനുള്ള ഏക മാർഗ്ഗമാണത്. പക്ഷേ ആ സമയത്ത് അവൾക്ക് തന്റെ അമ്പലത്തിൽ പോകാനോ എന്തിന് വീട്ടിൽ സന്ധ്യക്ക് വിളക്കു വെക്കാനോ ആൺകുട്ടികളെ പോലും തൊടാനോ പാടില്ല. അവൾ തീണ്ടീ കൂടാത്തവളാണ്.

ഇതൊന്നും പണ്ടെന്നോ കഴിഞ്ഞു പോയ കാര്യമല്ല. ഇപ്പോൾ സാക്ഷര കേരളം അനുഭവിക്കുന്നതാണ്.ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധി  മലയാളിയെ ഈ സ്ത്രീവിരുദ്ധതയുടെ ആഴങ്ങൾ നമുക്കു കാണിച്ചു തന്നതാണ്. ഒമ്പതിലും അമ്പതിലും ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന നിയമം എങ്ങനെ ഉണ്ടായതായാലും അവളിലെ സ്ത്രീത്വത്തെ അപമാനിക്കുക മാത്രമാണ് ആ ആചാരത്തിന്റെ ലക്ഷ്യം. ആ കാലം തന്റെ ദൈവത്തിന് താൻ അഹിതയാണ് എന്നു വരുന്നതിലൂടെ സ്ത്രീ സെക്കൻറ് സെക്സ് ആണ് എന്നു തന്നെയാണ് ആചാരം ഉറപ്പിക്കുന്നത്.ഈ ഒരു വിഷയത്തിൽ അഭ്യസ്തവിദ്യരും സ്വയം ധനം സമ്പാദിക്കുന്നവരുമായ സ്ത്രീകൾ പോലും രണ്ടു പക്ഷത്തായി. റെഡി ടൂ വെയ്റ്റ് എന്നാണ് ഒരു വിഭാഗം സ്ത്രീകൾ ഉയർത്തിയ മുദ്രാവാക്യം. ഞങ്ങൾ 50 വയസ്സിനു ശേഷം അതായത് തങ്ങളുടെ സ്ത്രീത്വം (ഗർഭം ധരിക്കാനുള്ള കഴിവ്) അവസാനിച്ചിട്ട് ഞങ്ങൾ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടോളാം.ആചാരം തെറ്റിക്കണ്ട എന്ന് .

അത് സ്ത്രീകളുടെ കുറ്റമല്ല. അത്ര ശക്തമാണ് ജന്മം മുതൽ അവൾ സ്വയം കേട്ടു ശീലിച്ച സ്ത്രീവിരുദ്ധത .അത് തന്നെ അപമാനിക്കുന്നതാണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പുരുഷ മൂല്യബോധം കൊണ്ട് സ്ത്രീ സമൂഹം മാറിക്കഴിഞ്ഞു. സ്ത്രീയുടെ ശത്രു സ്ത്രീയാണ് എന്ന പുരുഷ മൊഴി നൂറുവട്ടം ശരിയെന്ന് സ്ത്രീകളും ഏറ്റുപറയും.പുരുഷൻ ഉണ്ടാക്കിയ സ്ത്രീവിരുദ്ധമായ എല്ലാ ആചാരങ്ങളും സംരക്ഷിച്ചു നിലനിർത്തുന്നത് സ്ത്രീകളാണ് എന്നതാണ് പുരുഷന്റെ വിജയം. സദാചാരം എന്ന ഒരു കൂർത്ത തോട്ടിയിൽ നിസ്സഹായനായ പുരുഷൻ സ്ത്രീയെ ഭയപ്പെടുത്തി നിർത്തിയിരിക്കയാണ്. എന്നാൽ ഒരു ദിവസം അവൾ സ്വയം തിരിച്ചറിയും -കസാദ് സാക്കീസിന്റെ ഫ്രാൻസിസ് അസിസ്സീയിലെ ക്ലാരയെ പോലെ എല്ലാ സ്ത്രീകളും വിളിച്ചു പറയും പുരുഷന്റെതു പോലെ തന്നെ ദൈവത്തിനു മുമ്പിൽ ഉയർന്നു നിൽക്കുന്ന ഒരാത്മാവ് തനിക്കു മുണ്ടെന്ന്. ആ കാലം ഇനി വിദൂരമല്ല. ദൈവമേ! എന്നെ സ്ത്രീയായും മൃഗമായും സൃഷ്ടിക്കാതിരുന്നതിന് അങ്ങേക്ക് നന്ദി എന്ന യഹൂദരുടെ പ്രാർത്ഥന സ്ത്രീകൾ ഇങ്ങനെ തിരുത്തും. ദൈവമേ! നിന്റെ സൃഷ്ടികളിൽ നീ എന്നെ സ്ത്രീയായി സൃഷ്ടിച്ചതിൽ ഞാൻ നിനക്ക് നന്ദി പറയുന്നു. അതാണ് എന്റെ ദൈവത്തോടുള്ള എന്റെ പ്രാർത്ഥന .ആത്മീയത സ്ത്രൈണമാണ്. ആത്മ-ശരീരങ്ങൾ ഒന്നിച്ചാണ് ഈശ്വരനെ പ്രാപിക്കുന്നത്. അതാണ് സ്ത്രീയുടെ ആത്മീയത. അത് ഒന്നിനെയും ഒഴിവാക്കാത്തതും സകലതിനെയും ചേർത്തു പിടിക്കുന്നതുമാണ്. വിഭാഗീയതകൾ ഇല്ലാത്ത ഒരാത്മീയതയാണ് യഥാർത്ഥ ആത്മീയത. വരും കാലത്തിന്റെ ആത്മീയത അതാണ്.പെണ്ണും ദൈവവും ഒന്നിക്കുമ്പോഴാണ് അത് സാധ്യമാകുക. അപ്പോൾ 3000 വർഷം കൊണ്ട് 5ooo യുദ്ധങ്ങളുടെ വീര സാഹസികത പറയാനുണ്ടാകില്ല. ഭയത്തിന്റെതല്ലാത്ത ഒരു നവലോകമായിരിക്കും നിർമ്മിക്കപ്പെടുക. അതാണ് വരാനിരിക്കുന്ന സ്വർഗ്ഗരാജ്യം .അതിന്  സമയമായി. അല്ല സമയം അതിക്രമിച്ചു. പെണ്ണും ദൈവവും ഒന്നിക്കുന്ന ആ നവലോകമാകട്ടെ നമ്മുടെ ലക്ഷ്യം. അത് പുരഷന് എതിരല്ല അവനെ കൂടുതൽ സ്വതന്ത്രനാക്കുന്ന രാസവിദ്യയാണത്. അവൻ ഇപ്പോൾ എടുത്താൽ പൊന്താതെ ശ്വാസം മുട്ടി കൊണ്ടു നടക്കുന്ന രക്ഷകവേഷത്തിൽ നിന്ന് അവൻ മുക്തി നേടാം. സ്വയം രക്ഷിക്കാൻ കഴിയാത്തവനാണ് സ്ത്രീയുടെ രക്ഷകനായി വേഷം കെട്ടുന്നത് എന്ന വിരോധാഭാസം അപ്പോൾ അവനിൽ നിന്ന് ഒഴിഞ്ഞു പോകും. സ്ത്രീയും പുരുഷനും മനുഷ്യവംശത്തിലെ തുല്യജീവികളെന്നിരിക്കെ സ്ത്രീ പുരുഷനെ ഭയപ്പെടുന്നത് പുരുഷന് തന്നെ അപമാനമാണെന്ന് അവൻ തിരിച്ചറിയണമെങ്കിൽ പെണ്ണ് അവളുടെ ദൈവത്തെ ചേർത്തു പിടിക്കുക തന്നെ വേണം. അപ്പോൾ മാത്രമേ സാമൂഹ്യനീതീ ഭൂമിയിൽ സാധ്യമാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക