Image

സുരേന്ദ്രൻ നായരുടെ 'നിരീക്ഷകൻ്റെ റിപ്പബ്ലിക് ' പ്രകാശനം ചെയ്തു

Published on 05 June, 2026
സുരേന്ദ്രൻ നായരുടെ  'നിരീക്ഷകൻ്റെ റിപ്പബ്ലിക് ' പ്രകാശനം ചെയ്തു

തിരുവനന്തപുരം : അമേരിക്കൻ മലയാളി എഴുത്തുകാരനും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവ്യമായ സുരേന്ദ്രൻ നായരുടെ ആദ്യ പുസ്തകം " നിരീക്ഷകൻ്റെ റിപ്പബ്ലിക് " തിട്ടമംഗലം മഹാവിഷ്ണു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. ജോയ് വാഴയിൽ പ്രകാശനം ചെയ്തു. സമസ്ത കേരള സാഹിത്യ പരിഷത്ത്  എൽ. വി . ഹരികുമാർ പുസ്‌തകം സ്വീകരിച്ചു.

സമകാലിക സംഭവങ്ങൾ , അമേരിക്കൻ പ്രവാസ ജീവിതപരിസരങ്ങൾ , കേരളത്തിൻ്റെയും , ഭാരതത്തിൻ്റേയും രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ, മലയാള ഭാഷയും ചരിത്രവും, കേരളത്തിൻ്റെ സാമൂഹ്യ നവോത്ഥാനവും നമ്മുടെ പൈതൃകവും വിശദമായി പഠിച്ച് ചർച്ച ചെയ്യുന്ന പുസ്തമാണ് സുരേന്ദ്രൻ നായരുടെ നിരീക്ഷകൻ്റെ റിപ്പബ്ലിക് എന്ന് ഡോ . ജോയ് വാഴയിൽ പറഞ്ഞു. അധികാരത്തിൻ്റെ വിവിധ തലങ്ങൾ അധികാരികൾ എങ്ങനെ ആസ്വദിക്കുന്നുവെന്നും അത് പൊതു ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം വിശദമായി വിവിധ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. ലോകത്തെ വിവിധ അധികാര സ്ഥാനങ്ങളെക്കുറിച്ചും അവ സമകാലിക വായന സമൂഹത്തിൽ എങ്ങനെ ചർച്ച ചെയ്യപ്പെടുന്നു എന്നും നിരീക്ഷകൻ്റെ റിപ്പബ്ലിക് നോക്കിക്കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

പേര് സൂചിപിക്കുന്നതു പോലെ തന്നെ സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളേയും ചലനങ്ങളേയും ഒട്ടും ഭയമില്ലാതെ നിഷ്പക്ഷമായി തുറന്നു കാട്ടുന്ന ഒരു പൗരൻ്റെ റിപബ്ലിക്കാണ് സുരേന്ദ്രൻ നായരുടെ പുസ്തകമെന്ന് പുസ്തക പരിചയം നടത്തിയ മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണുക്കര അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രവാസ ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് മാതൃഭൂമിയിലേയും ആഗോള തലത്തിലേയും വികാസങ്ങളെ വിലയിരുത്തുന്ന ലേഖകൻ്റെ ശൈലി ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ ദീർഘകാല സുഹൃത്തുകൂടിയായ സുരേന്ദ്രൻ നായരുടെ നിരീക്ഷകൻ്റെ റിപ്പബ്ലിക് സമകാലിക ഭാരതീയ കേരളീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളേയും , സാംസ്‌കാരിക ഭൂമികയേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഗ്രന്ഥമാണെന്ന് പുസ്തകം സ്വീകരിച്ച സമസ്‌ത കേരള സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗം എൽ. വി . ഹരികുമാർ അഭിപ്രായപ്പെട്ടു.

സംഗതിജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ ആശംസകൾ നേർന്ന് സംസാരിച്ചു. സുബ്രഹ്മണ്യഭാരതിയുടെ ഒരു കവിത ചൊല്ലിക്കൊണ്ട് ഭാരതീയത ,ദേശീയത ആർഷ സംസ്കാരം എന്നിവയെ ബന്ധിപ്പിച്ച് എഴുതിയ സുരേന്ദ്രൻ നായരുടെ നിരീക്ഷകൻ്റെ റിപ്പബ്ലിക് പേര് കൊണ്ടുതന്നെ അന്വർത്ഥമാകുന്ന പുസ്‌തകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ജോയ് വാഴയിലിൻ്റെ കവിതയും ചൊല്ലിയായിരുന്നു അദ്ദേഹം തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
തിട്ടമംഗലം ഹരി സ്വാഗതം ആശംസിച്ചു. സുരേന്ദ്രൻ നായരുടെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റെ പുസ്തകം പ്രകാശനം ചെയ്യുവാൻ സാധിച്ചതിൽ നാടിന് അഭിമാനമുണ്ടെന്നും, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യം ഈ പുസ്തക പ്രകാശനത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രൻ നായർ പ്രതിസ്പന്ദനം നടത്തി സംസാരിച്ചു. താൻ ഓടി നടന്ന , പ്രസംഗം പഠിച്ച , നാടകം കളിച്ച , പുസ്തകം വായിച്ച തിട്ടമംഗലം ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ലോകത്ത് ജീവിക്കുന്ന ഒരാൾ ജനപക്ഷത്തു നിന്ന് ആനുകാലിക വിഷയങ്ങളിൽ നടത്തിയ സ്വതന്ത്ര പ്രതികരണങ്ങളാണ് തൻ്റെ " നിരീക്ഷകൻ്റെ റിപ്പബ്ലിക് " എന്ന് അദ്ദേഹം പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിന് ഒപ്പം നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
സാഹിത്യകാരൻ സി. രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് , ഡോ . പ്രമീളാദേവി ജെയുടെ അവതാരിക എന്നിവയോടെ മലപ്പുറം മുഖം ബുക്സാണ് നിരീക്ഷകൻ്റെ റിപ്പബ്ലിക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

സുരേന്ദ്രൻ നായരുടെ  'നിരീക്ഷകൻ്റെ റിപ്പബ്ലിക് ' പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക