
(ഭൂമിയ്ക്ക് ഒരു ചരമ ഗീതം എഴുതിയ ബഹുമാന്യനായ ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയും ഭൂമിയ്ക്ക് വേണ്ടത് ചരമ ഗീതങ്ങളല്ല, പകരം ഉണർത്തുപാട്ടുകളാണ് എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈകവിത )
ഭൂപാള രാഗത്തിൻ ശ്രുതികളിലുണരുമെൻ
ഭൂമിക്കു വേണ്ടൊരു
ചരമ ഗീതം,
ഒരു നൂറു മോഹങ്ങൾ പുഴയായിട്ടൊഴുകുമീ
ഹൃദയേശ്വരിക്കൊരു
പ്രണയ ഗീതം. !
തരള മരാളികേ ,
മനുഷ്യാഭിലാഷങ്ങൾ
ഇതളിതളായ് നിന്നിൽ
വിരിയുമ്പോൾ,
മനസ്സിന്റെ വയൽക്കാട്ടിൽ
വിരിയുന്ന മോഹത്തിന്റെ
കതിർക്കുല യറുക്കുവാൻ
വരട്ടെയോ ഞാൻ !
അകലത്തെ യാകാശത്തിൽ
അനിവാര്യ മരണത്തിൻ
ചിലമ്പൊലി യാരോഹണം തുടരുമ്പോൾ,
മടങ്ങുന്നു ഞാനെന്നാലും
തരുന്നു ഞാനാത്മാവിന്റെ
തലമുറക്കുരുന്നിനെ
പകരമായീ.
അവനാണ് ഞാൻ നാളെ
തിരി വെട്ടമെരിയുവാൻ
കരുതുന്ന കാലത്തിന്റെ
കതിരാണവൻ !
ചരമ ഗീതങ്ങൾ വേണ്ട
ചരിത്രത്തിൻ കരുത്തായി
ഉണർത്തു പാട്ടതിൽ വേണം സുപ്രഭാതങ്ങൾ !
മനുഷ്യന്റെ മണ്ണ് ദൈവ
തറവാട്ടിൽ നിന്നും വന്ന
ഹൃദയേശ്വരി എന്റെ
മൃൽസ്‌ന ദേവിക !
Read More: https://www.emalayalee.com/writer/127