
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായ 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിൽ അനുവാദമില്ലാതെ മൊബൈൽ നമ്പർ ഉപയോഗിച്ച സംഭവത്തിൽ നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതി ഉത്തരവിട്ടു. കണ്ണൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. ചിത്രത്തിന്റെ മുഖ്യ നിർമാതാവായ മാർട്ടിൻ പ്രക്കാട്ട്, സഹനിർമാതാക്കൾ എന്നിവർക്കെതിരെ വ്യക്തിഗത വിവരങ്ങളുടെ മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കും. ഇതിന് പുറമേ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പങ്കാളികളായ നെറ്റ്ഫ്ലിക്സ്, മെറ്റാ കമ്പനി, വാട്സ്ആപ്പ് എന്നിവരെയും കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.
സിനിമയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ കാണിച്ചതിനെ തുടർന്ന് ഇയാൾക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും വ്യാജ കോളുകളും വന്നിരുന്നതായി പരാതിയിൽ പറയുന്നു. ഇത് തന്റെ തൊഴിലിനെയും സമാധാനപരമായ വ്യക്തിജീവിതത്തെയും ബാധിച്ചതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. സിനിമകളിൽ സാധാരണയായി ഉപയോഗിക്കാറുള്ള 'ഡമ്മി നമ്പറുകൾ' നൽകുന്നതിൽ അണിയറപ്രവർത്തകർക്ക് വീഴ്ച പറ്റി. ഒരു വ്യക്തിയുടെ സ്വകാര്യ നമ്പർ മുൻകൂർ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയത് ഐടി നിയമങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണെന്നും വ്യക്തിഗത വിവരങ്ങളുടെ മോഷണമാണെന്നും കോടതി നിരീക്ഷിച്ചു.
ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് 2025-ൽ തിയേറ്ററുകളിലെത്തിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രമാണ്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ഈ ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിലാണ് നിർമിച്ചത്. വലിയ വിജയം നേടിയ ചിത്രത്തിന് പിന്നാലെയുണ്ടായ ഈ നിയമക്കുരുക്ക് സിനിമാ നിർമാണ രംഗത്ത് ഫോൺ നമ്പറുകളും മറ്റ് വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യുന്നതിലെ ജാഗ്രതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.