Image

പ്രണയം.. ആമിയെ ഓർത്ത് (ലീലാമ്മ തോമസ് ബോട്സ്വാന)

Published on 01 June, 2026
പ്രണയം.. ആമിയെ ഓർത്ത് (ലീലാമ്മ തോമസ് ബോട്സ്വാന)

പ്രണയമെന്ന് കേൾക്കുമ്പോൾ
“അയ്യോ!” എന്ന് നാണിച്ചു
മുറിക്കുള്ളിൽ ഒളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

അന്നത്തെ മൗനങ്ങളെ
അക്ഷരങ്ങളുടെ ചെറുകല്ലുകൾ കൊണ്ട് തട്ടിയുണർത്തി,
ഒളിച്ചിരുന്ന പ്രണയത്തെ
വെളിച്ചത്തേക്ക് കൂട്ടിക്കൊണ്ടുവന്നവൾ  ആമി.

ആമിയടെ വാക്കുകൾ
വെറും വരികളായിരുന്നില്ല;
പ്രണയത്തിന്റെ മുല്ലവള്ളികൾ പോലെ
ഹൃദയങ്ങളിൽ പടർന്നു കയറിയ സുഗന്ധമായിരുന്നു.

സ്വപ്നങ്ങൾ വാടിപ്പോയാലും
വേരുകൾ ജീവനോടെ തുടരാമെന്ന്
ആമി തന്റെ ജീവിതം കൊണ്ട് പറഞ്ഞു.
ഇലകൾ കൊഴിഞ്ഞ ശേഷവും
വീണ്ടും മുളയ്ക്കുന്ന മരങ്ങളെപ്പോലെ
അവളുടെ പ്രണയം തോൽവിയെ പോലും അതിജീവിച്ചു.

പ്രേമത്തെ ഒരു പൂന്തോട്ടമല്ല,
ഒരു കാടാക്കി വളർത്തിയവൾ ആമി.
വാക്കുകളുടെ ഓരോ വിത്തിലും
ആമി സ്നേഹത്തിന്റെ ഒരു ലോകം നട്ടുവളർത്തി.

എന്നാൽ ജീവിതത്തിന്റെ വഴികളിൽ
അവളുടെ പ്രണയം ഒരു വിജയമായിരുന്നോ?
അല്ലെങ്കിൽ
അമിതമായ വിശ്വാസത്തിന്റെ,
നിർമലമായ ഹൃദയത്തിന്റെ
ഒരു മുറിവേറ്റ കഥയോ?

ഉത്തരങ്ങൾ ഇന്നും കാറ്റിൽ അലഞ്ഞുനടക്കുന്നു.

പക്ഷേ ഒരു കാര്യം ഉറപ്പാണ്
ശലഭച്ചിറകുകളിൽ നിന്ന് നിറങ്ങൾ കടംകൊണ്ടതുപോലെ
ആമിയുടെ എഴുത്തുകൾ
നമ്മുടെ മനസ്സുകൾക്ക് ഇന്നും നിറം പകരുന്നു.

കാലം കടന്നുപോകും,
മനുഷ്യർ മറഞ്ഞുപോകും,
പക്ഷേ സത്യമായ പ്രണയത്തെക്കുറിച്ച്
ഇത്ര മനോഹരമായി എഴുതിയ വാക്കുകൾ
മരിക്കില്ല.

ആമി ഇന്നില്ലായിരിക്കാം,
എന്നാൽ ആമി വിതച്ച പ്രണയത്തിന്റെ പൂക്കൾ
ഇന്നും വായനക്കാരുടെ ഹൃദയങ്ങളിൽ
നിശ്ശബ്ദമായി വിരിയുന്നുണ്ട്.

 

Join WhatsApp News
Leelammathomas 2026-06-01 06:14:14
വളരെ നിശ്ചയദാർഢ്യ tho
Jayan Varghese 2026-06-01 14:38:30
ആധുനിക മനുഷ്യന്റെ ആസക്തി അധിനിവേശങ്ങളുടെ സമ്പന്ന മുഖം മൂടിയുടെ ചക്കരപ്പേരാണ് പ്രണയം. അധസ്ഥിത വർഗ്ഗങ്ങളുടെ അതേ വികാരത്തിന്റെ കാഞ്ഞിരപ്പേരാണ് വ്യഭിചാരം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക