
ഇന്ത്യയുടെ പ്രാചീന സംസ്കാരവും ചരിത്രവും ആധുനിക രാഷ്ട്രത്തിന്റെ വളർച്ചയും ചിത്രീകരിക്കുന്ന ഇന്ത്യ ഹെറിറ്റേജ് സെന്റർ വാഷിംഗ്‌ടണിൽ സ്ഥാപിക്കാൻ ഇന്ത്യൻ അമേരിക്കൻ സമൂഹം തയ്യാറെടുക്കുന്നു. എട്ടു വർഷം നീണ്ട ഗവേഷണവും പഠനവും കഴിഞ്ഞാണ് ഇപ്പോൾ അന്തിമ ഘട്ടത്തിൽ എത്തിയിട്ടുള്ളത്.
ഇന്ത്യൻ അമേരിക്കൻ അധ്യാപകനും സാമൂഹ്യ നേതാവുമായ അറ്റ്ലാന്റ നിവാസി ഡോക്ടർ അമിതാബ് ശർമയാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. 11,000 വർഷങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ചരിത്രവും സംസ്കാരവും നാഗരികതയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
"ഇന്ത്യൻ ചരിത്രവും നാഗരികതയും ഒരിക്കലും അവ അർഹിക്കുന്ന വിധം ശക്തമായി അവതരിപ്പിച്ചിട്ടില്ല," ശർമ പറഞ്ഞു. "ഇന്നത്തെ കാഴ്ചപ്പാടിൽ അത് പ്രധാനമാണ്. ഇന്ത്യയുടെ നാഗരികത എത്ര സമ്പുഷ്ടമാണ്, പൈതൃകം എത്ര ധന്യമാണ് എന്നൊക്കെ ലോകം അറിയേണ്ടതുണ്ട്."
അതിനായി സ്ഥിരം സ്ഥാപനം എന്ന ആശയമാണ് മ്യൂസിയത്തിലേക്കു നയിച്ചതെന്നു ശർമ പറഞ്ഞു.
മ്യൂസിയം 20,000 ചതുരശ്ര അടിയിലാണ് വിഭാവനം ചെയ്യുന്നത്. 350 സീറ്റുള്ള ഓഡിറ്റോറിയം ഉണ്ടാവും. ലൈബ്രറി, ഗിഫ്റ്റ് സെന്റർ എന്നിവയും.
പത്തു ഗാലറികൾ ഉണ്ടാവുമെന്നു ശർമ പറഞ്ഞു. സിന്ധു നദീതട സംസ്‌കാരം, വേദ പാരമ്പര്യങ്ങൾ, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, യോഗ, ആയുർവേദ ഇവയൊക്കെ പ്രദർശന വിഷയങ്ങളിൽ ഉൾപ്പെടുന്നു.
പീഡിപ്പിക്കപ്പെട്ട സമൂഹങ്ങളെ പോലും ഉൾക്കൊള്ളുന്ന പാരമ്പര്യം ഇന്ത്യക്കുണ്ടെന്ന് ലോകത്തെ അറിയിക്കുമെന്ന് ശർമ പറഞ്ഞു.
നോൺ-പ്രോഫിറ്റ് സംഘടനയായി റജിസ്റ്റർ ചെയ്ത ഇന്ത്യ ഹെറിറ്റേജ് സെന്ർ ഈ പദ്ധതിക്കു $12 മില്യൺ മുതൽ 14 മില്യൺ വരെ പ്രതീക്ഷിക്കുന്നു.
Indian diaspora pushes for landmark museum in Washington