
വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായിരുന്ന 28കാരൻ ന്യൂ ജേഴ്‌സിയിൽ നിന്നു യുഎസ് കോൺഗ്രസിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ അംഗമാകാൻ മത്സരത്തിൽ പ്രവേശിച്ചു. ജയിച്ചാൽ ജെൻ സെഡ് തലമുറയിൽ നിന്നു കോൺഗ്രസിൽ എത്തുന്ന ആദ്യ അംഗവുമാവും ജയ് വൈങ്ങാങ്കർ എന്ന മുംബൈ സ്വദേശി.
രാഷ്ട്രീയ സ്തംഭനം ജനങ്ങൾക്കു മടുത്തെന്നും പുതിയ തലമുറയുടെ നേതൃത്വം പ്രസക്തമാണെന്നും അദ്ദേഹം വാദിക്കുന്നു. 12ആം ഡിസ്ട്രിക്ടിൽ സ്ഥാനാർഥിയാവാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹത്തിനു പുറമെ നിരവധി സ്ഥാനാർഥികളുണ്ട്. മുതിർന്ന കോൺഗ്രസ് അംഗം ബോണി വാട്സൺ കോൾമാൻ 81 വയസിൽ വിരമിച്ച ഒഴിവാണിത്.
ജീവിതച്ചെലവ് കുറയ്ക്കുക, ശുദ്ധമായ ഊർജം ഉറപ്പാക്കുക, രാഷ്ട്രീയ പരിഷ്കരണം നടത്തുക എന്നിവയാണ് ജയ് മുന്നോട്ടു വയ്ക്കുന്ന വാഗ്‌ദാനങ്ങൾ.
വീണ്ടും വീണ്ടും പഴയ ആളുകളെ തന്നെ തിരഞ്ഞെടുത്തു ജനങ്ങൾക്കു മടുത്തുവെന്നു ജയ് ചൂണ്ടിക്കാട്ടി. "സമൂഹത്തിന്റെ ആവശ്യങ്ങൾ അവർ കാണുന്നില്ല."
ബൈഡൻ ഭരണകൂടത്തിൽ വൈറ്റ് ഹൗസ് ഊർജവകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു ജയ്. വാഷിംഗ്ടണിലെ ജോലി തനിക്കു വിലയേറിയ പാഠങ്ങൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റമാണ് ഇപ്പോൾ പ്രധാന വിഷയമെന്നു ജയ് ചൂണ്ടിക്കാട്ടുന്നു. വില കൂടുന്നതനുസരിച്ചു ഗുണനിലവാരം ഉയരുന്നതുമില്ല.
ഡെമോക്രാറ്റിക് പ്രൈമറിയിൽ 12 പേരുണ്ട്. വോട്ടുകൾ ഭിന്നിക്കും. വെറും 15% വോട്ടിനാവും ഒരാൾ ജയിക്കുക എന്നു ജയ് പറയുന്നു.
യുവ സ്ഥാനാർഥി എന്ന നിലയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞെന്നു അദ്ദേഹം കരുതുന്നു.
Indian-American Gen Z candidate seeks NJ Congressional seat