
സസ്വാൻ: സസച്വാനിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളി യുവാവ് ഹൃഷികേഷ് കൊളോത്ത്. മെയ് എട്ടിനാണ് മിനറൽ മൈനിങ്ങിനായി സസ്കച്വാനിലെ ഉൾക്കാടുകളിൽ പോയ സംഘത്തിന് നേരെയുണ്ടായ കരടി ആക്രമത്തിൽ ഇരുപത്തിയേഴുകാരനായ ഹൃഷികേഷ് കൊല്ലപ്പെട്ടത്. സസ്കാച്വാനിലെ യുറേനിയം ഖനന മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഹൃഷികേഷ്.
ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ മൂത്ത സഹോദരൻ അർജുൻ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. വൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷന്റെ നോർഡ് തടാകത്തിന് സമീപമുള്ള സൂ ബേ പ്രോപ്പർട്ടിയിലാണ് ഹൃഷികേഷ് ജോലി ചെയ്തിരുന്നത്. കാനഡയിലെ പ്രശസ്ത അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക എന്നതായിരുന്നു ഹൃഷികേഷിന്റെ വലിയ സ്വപ്നമെന്ന് അർജുൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇന്ത്യയിലും തുടർന്ന് മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ ശേഷവും ഹൃഷികേഷ് എംഎംഎ പരിശീലനം തുടർന്നിരുന്നു. പെന്റിക്ടണിലെ സ്കോഡൻ മാർഷൽ ആർട്സ് അക്കാദമിയിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. ഏതാനും മാസങ്ങൾക്കുളളിൽ വൻകൂവറിൽ ബോക്സിങ് കോച്ചായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം. സസ്കാചാന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നാലാമത്തെ കരടി ആക്രമണമാണിത്. ഇതിന് മുൻപ്
2020ലായിരുന്നു പ്രവിശ്യയിൽ സമാനമായ രീതിയിൽ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .