
യുഎസിൽ കുടിയേറ്റക്കാർ അമേരിക്കൻ സംസ്‌കാരം ഉൾക്കൊണ്ടു എന്നുറപ്പു വരുത്താൻ പരിശോധന നടത്തണമെന്ന് അനുശാസിക്കുന്ന ബിൽ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റെപ്. നാൻസി മെയ്‌സ് അവതരിപ്പിച്ചു. 'No Immigration Without Assimilation Act' എന്ന ബില്ലിന്റെ ലക്ഷ്യമായി അവർ പറയുന്നത് "അമേരിക്കൻ മൂല്യങ്ങൾ തള്ളിക്കളയുന്നവരെ മുൻവാതിലിൽ കൂടി അകത്തു കടത്തുന്ന പൊളിഞ്ഞ സംവിധാനം അവസാനിപ്പിക്കാനാണ്" എന്നാണ്.
ബിൽ നിയമമായാൽ കുടിയേറ്റക്കാരുടെ അപേക്ഷകൾ അംഗീകരിക്കുന്നതിനു മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഈ ടെസ്റ്റുകൾ നടത്തേണ്ടി വരും. "നിങ്ങൾ അമേരിക്കയെ വെറുക്കുന്നു എങ്കിൽ ഇവിടേക്കു വരാൻ അവസരം അന്വേഷിക്കേണ്ടതില്ല," മെയ്‌സിന്റെ ഓഫിസ് പറഞ്ഞു.
അമേരിക്കയിൽ ജീവിക്കുന്ന വിദേശീയരും അമേരിക്കൻ സംസ്കാരത്തെയും നിയമങ്ങളെയും ജനങ്ങളെയും വിമര്ശിക്കുന്നുവെങ്കിൽ അവരെ പറഞ്ഞുവിടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
മെയ്‌സ് പറഞ്ഞു: "ജിഹാദി നിയമം കൊണ്ടുവരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, ജിഹാദി അക്രമത്തെ ന്യായീകരിക്കുന്നു എങ്കിൽ, ഇംഗ്ലീഷ് പഠിക്കാൻ വിസമ്മതിക്കുന്നു എങ്കിൽ, നിങ്ങൾ ഇവിടേക്കു വരേണ്ടതില്ല.
"ഈ രാജ്യം പടുത്തുയർത്തിയത് അതിനെ സ്നേഹിച്ചവരാണ്, അതിനു വേണ്ടി ത്യാഗം സഹിച്ചവരാണ്. നിങ്ങൾക്കു അത് പറ്റില്ലെങ്കിൽ സ്വന്തം നാട്ടിൽ കഴിയുക.
"അമേരിക്ക ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാണ്, അതിനെ സംരക്ഷിക്കാൻ ഞങ്ങൾക്കു എല്ലാ അവകാശവുമുണ്ട്."
പരിശോധനകളുടെ ഭാഗമായി അപേക്ഷകനെ ഇന്റർവ്യൂ ചെയ്യും. ബന്ധുക്കളോടും അന്വേഷണം നടത്തും. ആളിന്റെ സ്വഭാവഭദ്രതയും വിശ്വാസങ്ങളും മനസിലാക്കും.
GOP Rep proposes mandatory immigrant assimilation test