Image

ഉല്പത്തിപുസ്തകം: ഒരു പുനർവായന (മുരളി ജെ. നായർ)

Published on 27 May, 2026
ഉല്പത്തിപുസ്തകം: ഒരു പുനർവായന (മുരളി ജെ. നായർ)

പ്രശസ്ത ബൈബിൾ പണ്ഡിതനും മലയാള സാഹിത്യാദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ എഴുതിയ ആഖ്യായിക “ഉല്പത്തിയുടെ പുനർജനി” വായിച്ചു.

നാലിൽപ്പരം സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ബിബ്ളിക്കൽ ലോകം അസൂയാവഹമായ കൃതഹസ്തതയോടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ആത്മീയതയുടേയും ഈശ്വരാംശത്തിന്റേയും സൂര്യവെളിച്ചം നിറഞ്ഞ ആ ഭൂമികയിൽ താന്താങ്ങളുടേതായ വേഷങ്ങൾ ആടിത്തിമിർക്കാനുള്ള ദൗത്യം പേറുന്ന ജീവസ്സുറ്റ കഥാപാത്രങ്ങൾ, പഴയനിയമത്തിലൂടെ നമുക്കു സുപരിചിതരായവർ, ഇഴയടുപ്പമുള്ള ആഖ്യാനത്തിലൂടെ ഈ നോവലിൽ പുനർജനിക്കുന്നു. അത്യന്തം ശില്പഭദ്രതയോടെ മെനഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആ ലോകത്ത് വസിക്കുന്ന അബ്രാഹാമും സാറായും യിസഹാക്കും റെബേക്കയും യാക്കോബും ഏശാവും റാഹേലും ലേയയും യോസഫും മറ്റനേകം പേരും സാധാരണ മനുഷ്യരുടെ ഭാവഹാവാദികളും സുഖദുഃഖങ്ങളും ആകുലതകളും പ്രത്യാശകളും പേറുന്നവരായി അനുവാചകർക്ക് അനുഭവപ്പെടുന്നു.

നോവലിന്റെ തുടക്കത്തിലുള്ള ഏതാനും പുറങ്ങൾ, ആഖ്യാനത്തിലെ വ്യത്യസ്തകകാരണം, ഒരു ഭ്രമാത്മകലോകമാണ് സമ്മാനിക്കുന്നത്.  അബ്രാഹാമിന്റെ ചിന്തകളിലെ ചാഞ്ചല്യം ഒരു വിഹ്വലതയായി അനുഭവപ്പെടുന്നുണ്ടിവിടെ.

നോവലിൽപ്പറയുന്ന കനാൻദേശവും ബേർശേബയും ഹാരാനും ഊറും സുക്കോത്തും യാബ്ബോക്കും ഗോശനും മിസ്രയീമുമൊക്കെ കേട്ടുപതിഞ്ഞവയായതുകൊണ്ട് ഒരുതരം വേറിട്ട ഗൃഹാതുരത്വം ഉളവാക്കാൻ പര്യാപ്തമാണ്. ഈ മാന്ത്രികതനിറഞ്ഞ സ്ഥലനാമങ്ങളും ദേവസാന്നിദ്ധ്യം പൂർണ്ണതചാർത്തുന്ന കഥാപാത്രങ്ങളും ആത്മീയാനുഭവപുളകങ്ങൾ ഉണർത്തുന്ന സംഭവപരമ്പരകളും, എല്ലാം സമഞ്ജസമായി സമ്മേളിക്കുമ്പോൾ ആസ്വാദനത്തിന്റെ  അചുംബിതകൊടുമുടികളാണ് വായനക്കാർക്ക് പ്രാപ്യമാവുന്നത്.

ആദിപിതാക്കന്മാരുടെ കൂടാരങ്ങളിൽ, പഴയനിയമകാലത്തെ സൗഹൃദവായ്‌പുകളിൽ, മിസ്രയീമിന്റെ ശാദ്വലതകളിൽ ഇതൾവിരിയുന്ന ഒരു ജീവിതതാളം, സ്നേഹത്തിന്റെ ഉദാത്തതയും വൈരത്തിന്റെ നരകതീവൃതയും ഒരേസമയം അനുഭവവേദ്യമാക്കുന്ന മായാജാലം!
ഈ ആഖ്യായികയിൽ യാതനയുണ്ട്, വിരഹമുണ്ട്, സുഖമുണ്ട്, ദുഃഖമുണ്ട്, പ്രേമമുണ്ട്, കാമമുണ്ട്, രതിയുണ്ട്, അതുകൊണ്ടുതന്നെ ഓരോ പേജിലും ജീവിതം തുടിയ്ക്കുന്നുണ്ട്. വർണ്ണിക്കപ്പെടുന്നത് ചതിയുടെ കഥകളായാലും പകയുടേയും പകരം വീട്ടലിന്റേയും നാൾവഴിയായാലും സ്നേഹവായ്പിന്റെ അമൃതധാരയായാലും കഥനത്തിലെ കാവ്യാത്മകത ഉത്സവപ്രതീതി കൈവരിക്കുന്നു.

അബ്രാഹാമിന്റെ അനന്തയാത്രകളും യിസഹാക്കിനും യാക്കോബിനുമൊക്കെ അനുഭവിക്കേണ്ടിവന്ന പീഡനപർവ്വങ്ങളും റാഹേലിനും ദീനയ്ക്കുമൊക്കെ നേരിടേണ്ടിവന്ന യാതനകളുമെല്ലാം വൈകാരികാംശങ്ങൾ ചോർന്നുപൊകാതെ പുനരാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.

അനന്തതയിൽനിന്നുള്ള ആർദ്രസ്പർശം പോലെ ഇടയ്ക്കിടെ അശരീരിയായി അവതരിക്കുന്ന, സർവവ്യാപിയായ യഹോവയുടെ അരുളപ്പാടുകൾ ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കെന്നപോലെ വിശ്വാസികളായ വായനക്കാർക്കും നിർവൃതിയേകുന്നു. ആ വേദപ്പൊരുളുകൾ കഥാതന്തുവിനെ മുന്നോട്ടു ചലിപ്പിക്കുന്നതിനൊപ്പം കഥാകഥനത്തെ ദേവാംശം നിറഞ്ഞ ശുഭപ്രതീക്ഷകൾകൊണ്ടു ധന്യമാക്കുന്നു (“അല്ലലിന്നന്ത്യത്തിലാനന്ദമാണെന്നതല്ലാതെയെന്തിവയ്ക്കാന്തരാർത്ഥം” എന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ വരികൾ ഓർത്തുപോകുന്നു.)

വേദപുസ്തക പണ്ഡിതനും സാഹിത്യാദ്ധ്യാപകനും തഴക്കംവന്ന എഴുത്തുകാരനുമായ ഒരാൾ പഴയനിയമത്തെ അധികരിച്ച് ഒരു നോവലെഴുതുമ്പോൾ അതിൽ പ്രതീക്ഷിക്കാവുന്ന ചാരുതയും ചമൽക്കാരവും ചടുലതയുമൊക്കെ ഈ കൃതിയിലുണ്ട്.

പുസ്തകത്തിന്റെ ആമുഖത്തിലും പുറംചട്ടയിലെ ബ്ലേർബിലും പറഞ്ഞിരിക്കുന്ന ഒരു മുൻകൂർജാമ്യാപേക്ഷയുടെ ചുവയുള്ള പ്രസ്താവത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ഈ ലഘു ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കാം. “ഈ നോവലിലെ ചില ഭാഗങ്ങൾ പാരമ്പര്യവിശ്വാസികളിൽ ചിലപ്പോൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം” എന്നതാണ് ആ പ്രസ്താവം. സ്വതന്ത്രചിന്തകളിൽനിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകൾ പലപ്പോഴും അത്തരം അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ! ബ്രൂണോ, ഗലീലിയോ തുടങ്ങിയവർ മുതൽ ഇങ്ങേത്തലയ്ക്കൽ വോൾട്ടയറും വിക്തോർ ഹ്യൂഗോയും കസാൻ്റ്സാക്കീസും അടക്കമുള്ള മനീഷികൾ പറഞ്ഞതും എഴുതിയതുമായ പല വാസ്തവങ്ങളും പാരമ്പര്യവാദികളെ ഒരുപാട് അസ്വസ്ഥരാക്കിയിട്ടുണ്ട്. നമ്മുടെ മലയാളത്തിൽത്തന്നെ മുണ്ടശ്ശേരിമാഷും പൊൻകുന്നം വർക്കിയും കാക്കനാടനും പി.എ. ആൻ്റണിയും അടക്കം പലരും തങ്ങളുടെ എഴുത്തുകൾകാരണം പുരോഹിതശ്രേണിയുടെ ശകാരങ്ങൾക്കും അവമതിയ്ക്കും പാത്രമായിട്ടുണ്ടല്ലോ. അങ്ങനെയുള്ള ഒരു പരിപ്രേക്ഷ്യത്തിൽനിന്നു വിലയിരുത്തുമ്പോൾ, തുറന്നെഴുത്തുകളുടെ ഈ കാലത്ത്, ഇത്തരമൊരു മുൻകൂർ ജാമ്യാപേക്ഷയുടെ ആവശ്യമുണ്ടായിരുന്നോ?

(പുസ്കത്തിന്റെ വിതരണം: പരിധി ബുക്ക് ഹൗസ്, തിരുവനന്തപുരം)

Join WhatsApp News
സുരേന്ദ്രൻ നായർ 2026-05-27 02:57:54
നല്ല വായനാനുഭവം നൽകുന്ന ആസ്വാദനം രചയിതാവിനും അനുവാചകനും അഭിനന്ദനങ്ങൾ
Dr.Mathew Joys 2026-05-27 03:30:21
വേദപുസ്തക പണ്ഡിതനായ പ്രൊഫ. കോശി തലക്കലിന്റെ, ബൈബിളിലെ ഉത്പത്തിയെ ആസ്പദമാക്കിയുള്ള ആഖ്യായനം കൃത്യവും മനോഹരവുമായും ആസ്വാദനത്താൽ വായനക്കാരിൽ എത്തിച്ച മുരളിയ്ക്കും അനുമോദനങ്ങൾ
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-27 03:42:33
💥🔥എനിക്ക് പണിയായല്ലോ കർത്താവേ‼️ തലയ്ക്കൽ അല്ലേ കക്ഷി , അവസാനം യഹോവയുടെ കാൽക്കൽ കൊണ്ടു കെട്ടും. പുസ്തകം ഒന്നു വായിക്കണം. എവിടെ കിട്ടും?? പക്ഷേ അദ്ദേഹം ചോദ്യങ്ങളോട് മുഖം തിരിക്കും. സാറന്മാർ ആരും ഉത്തരം പറയാറില്ലല്ലോ. റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-27 04:45:02
💥🔥ശ്രീമാൻ. തലയ്ക്കലിനോട് -: 🔸വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകം ആരാണ് എഴുതിയത്??? {മറ്റു നാലു പുസ്തകങ്ങളുടെ കാര്യം ഇപ്പോൾ ചോദിക്കുന്നില്ല }. 🔹യഹോവയിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ?? 🔸ഏദൻ തോട്ടം ഉണ്ടായിരുന്നോ?? 🔹Speaking snake ഉണ്ടായിരുന്നു എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?? 🔸കായീന് എങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടായി??? 🔹പെണ്ണിനെ ഉണ്ടാക്കിയതു എങ്ങനെ?/l🔸 Incest നടന്നിട്ടുണ്ടോ തോട്ടത്തിൽ ?? 🔹ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ട്ടിയുടെ Order താങ്കൾ അംഗീകരിക്കുന്നുണ്ടോ??? 🔺മിനിമത്തിൽ മറുപടി പറയണം. 🔻ഇനി അഥവാ എന്നെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടാലും ചോദ്യങ്ങൾ ക്ലാസ്സിൽ തന്നെ തങ്ങി നിൽക്കും. 🔺വേദ പുസ്തക terminology ഉപയോഗിക്കരുത്.🔻 മലയാളം മുൻഷിയുടെ മുൻശുണ്ഠി കാണിക്കാതെ ദയവായി എല്ലാവർക്കും മനസ്സിലാകുന്ന കടിച്ചാൽ പൊട്ടുന്ന മലയാളത്തിൽ ഉത്തരണം തരണേ...... 🙏 റെജീസ് ✳️
എം.പി. ഷീല 2026-05-27 11:01:51
സാഹിത്യാദ്ധ്യാപികനും ബൈബിൾ പണ്ഡിതനും കൈത്തഴക്കം വന്ന എഴുത്തുകാരനുമായ കോശിത്തലയ്ക്കൽ സാറിൻ്റെ എഴുത്തുശൈലി ശ്രദ്ധേയമാണ്. ഈ ആസ്വാദനം പുസ്‌തകം വായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-27 12:56:22
💥🔥രണ്ടാമൂഴത്തിനും, പെരുമ്പടവത്തിനും ശേഷമാണു ഇമ്മാതിരിയുള്ള ഈ ബൈബിൾജന്യ രോഗം എഴുത്തുകാർക്കിടയിൽ ഇങ്ങനെ പടർന്നുപിടിക്കാൻ ആരംഭിച്ചത്‌. ബൈബിളിനെ തൊട്ടാൽ കളി മാറും മോനേ... മറ്റുള്ള കൂതറ ഖുർആൻ പോലെയോ ,ഗീത പോലെയോ ഉള്ള പഴം പുരാണം പോലെ ഒന്നും അല്ല ബൈബിൾ , വള്ളി പുള്ളി കോമ കുത്ത് ദീർഘം ഇതിൽ ഏതെങ്കിലും ഒന്ന് മാറ്റിയാൽ പോലും അടുത്ത 7 തലമുറയെ യഹോവ സന്ദർശിക്കും. കുടുംബം കൊളം തോണ്ടും യഹോവ .ഇതു കുഞ്ഞു കളിയല്ല. പൊട്ട ചൊല്ല്, കളിവാക്ക് ഇതൊക്കെ യഹോവയ്ക്ക് വെറുപ്പും അറപ്പും ആകുന്നു. ഏതായാലും ബൈബിളിന്റെ ഈ രണ്ടാം വായനയോ, ടിപ്പണിയോ എന്തായാലും അത് അത്ര നല്ലതിനല്ല എന്നേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ...... റെജീസ് 🔆
andrew 2026-05-27 17:35:27
കോശി തലക്കലിൻറ്റെ പുസ്തകത്തിനു എല്ലാം ഭാവുകങ്ങളും നേരുന്നു.!! ഇത് ചരിത്രമോ വേദസാഹിത്യമോ[ തിയോളജി] അല്ല, നോവൽ ആണെന്ന് മുൻ‌കൂർ ജാമ്യം ഉള്ളതുകൊണ്ട് കൂടുതൽ എന്ത് പറയുവാൻ!!! കലാകാരൻറ്റെ ഭാവനകൾക്കു സീമകൾ ഇല്ല, അതിനെ വിമർശിക്കേണ്ടതുമില്ല; അതുപോലെയാണ് വിശ്വാസവും. യാതൊരു തെളിവുകളും ഇല്ലാതെ വിശ്വാസിക്ക് എന്തും വിശ്വസിക്കാം. *{ഉൽപ്പത്തി പുസ്തകത്തിലെ മനുഷ സൃഷ്ടിയുടെ കഥ എഴുതപ്പെടുന്നതിന് 5000 വർഷങ്ങൾക്ക് മുമ്പ്, നിർമ്മിച്ച ലിഖിതങ്ങളാണ് -"എറിഡു ഉല്പത്തി" (അല്ലെങ്കിൽ എറിഡു സൃഷ്ടി മിത്ത്). മനുഷ്യരാശിയുടെ സൃഷ്ടിയെയും മഹാപ്രളയത്തെയും കുറിച്ച് വിവരിക്കുന്ന ഏറ്റവും പഴക്കമേറിയ സുമേറിയൻ ഗ്രന്ഥം. ദേവന്മാർ പ്രപഞ്ചം സൃഷ്ടിച്ചതിനുശേഷം, ദൈവങ്ങളുടെ അധ്വാനം വഹിക്കാനും, ഭൂമിയിൽ കൃഷി ചെയ്യാനും, ആദ്യത്തെ നഗരങ്ങൾ നിർമ്മിക്കാനും വേണ്ടി കളിമണ്ണിൽ നിന്ന് മനുഷ്യരെ സൃഷ്ടിച്ചുവെന്ന് അതിൽ പറയുന്നു. എറിഡു ഉല്‌പത്തിയിലെ സൃഷ്ടിയുടെയും വെള്ളപ്പൊക്ക കഥയിലും ഇപ്രകാരം കാണാം. ദേവന്മാർ (പ്രത്യേകിച്ച് അനു, എൻലിൽ, എൻകി) ഭൂമിയിലെ കളിമണ്ണിൽ നിന്ന് "കറുത്ത തലയുള്ള ആളുകളെ" സൃഷ്ടിച്ചു. തൊഴിലാളികളായി പ്രവർത്തിക്കാനാണ് മനുഷ്യരെ സൃഷ്ടിച്ചത്. ജലസേചനം നിലനിർത്തുക, ആട്ടിൻകൂട്ടങ്ങളെ പരിപാലിക്കുക, ക്ഷേത്രങ്ങൾ പണിയുക തുടങ്ങിയ ഭാരിച്ച ജോലികൾ ചെയ്യാൻ ദൈവങ്ങൾ ആഗ്രഹിച്ചില്ല, അതിനാൽ ദൈവത്തിനുവേണ്ടി ഭാരം വഹിക്കുവാൻ [ജോലികൾ ചെയ്യുവാൻ] മനുഷ്യരെ സൃഷ്ട്ടിച്ചു. മനുഷ്യവർഗ്ഗത്തിൻറ്റെ സൃഷ്ടിയെത്തുടർന്ന്, ഭൂമിയിൽ സ്ഥാപിതമായ ആദ്യത്തെ നഗരം ജലത്തിന്റെയും ജ്ഞാനത്തിന്റെയും ദേവനായ എൻകി സ്ഥാപിച്ച -എറിഡു- ആയിരുന്നു. കഥയുടെ പിന്നീടുള്ള ഘട്ടത്തിൽ, പരമോന്നത ദൈവങ്ങൾ (ആൻ, എൻലിൽ) മനുഷ്യരാശിയെ തുടച്ചുനീക്കാൻ തീരുമാനിച്ചു, കാരണം വർദ്ധിച്ചുവരുന്ന മനുഷ്യ ജനസംഖ്യ വളരെയധികം ശബ്ദമുണ്ടാക്കുകയും ദൈവങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തു. മനുഷ്യരാശിയെ ഇഷ്ട്ടപ്പെട്ട എൻകി ദേവൻ ഈ തീരുമാനത്തോട് യോജിച്ചില്ല. വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ഒരു വലിയ വള്ളം (പെട്ടകം) നിർമ്മിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഷുറുപ്പാക്കിലെ ഭക്തനായ സിയുസുദ്രയോട് അദ്ദേഹം രഹസ്യമായി മുന്നറിയിപ്പ് നൽകി. ഏഴ് പകലും രാത്രിയും കൊടുങ്കാറ്റിനെയും പ്രളയത്തെയും അതിജീവിച്ച ശേഷം, സിയുസുദ്ര സൂര്യദേവനായ ഉതുവിന് മൃഗബലി അർപ്പിച്ചു. മനുഷ്യരാശിയെ അതിജീവിച്ച് സംരക്ഷിച്ചതിനുള്ള പ്രതിഫലമായി, ദിൽമുനിലെ സ്വർഗഭൂമിയിൽ ദേവന്മാർ സിയുസുദ്രയ്ക്ക് അമർത്യത നൽകി. ഈ പുരാതന വിവരണം പിന്നീട് അട്രഹാസിസ് , ഗിൽഗമെഷിൻറ്റെ ഇതിഹാസം തുടങ്ങിയ മറ്റ് മെസൊപ്പൊട്ടേമിയൻ ഗ്രന്ഥങ്ങളിലേക്ക് രൂപാന്തരപ്പെടുത്തി , നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള ബൈബിൾ കഥയുടെ മുൻഗാമിയായി ഇത് പ്രവർത്തിക്കുന്നു. ആദാം ഏദനിൽ സൃഷ്ടിക്കപ്പെട്ടില്ല. അവൻ എറിഡുവിൽ ഡിസൈൻ ചെയ്യപ്പെട്ടു. സുമേറിയൻ ടാബ്‌ലെറ്റ് അട്രഹാസിസ് ഉല്‌പത്തിക്ക് 1,200 വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ആദ്യ മനുഷ്യനെ നിർമ്മിച്ച പ്രധാന അനുനാക്കി ശാസ്ത്രജ്ഞനാണ് എൻകി. 'കിംഗു'- എന്നു പേരുള്ള കൊല്ലപ്പെട്ട ദൈവത്തിൻറ്റെ രക്തത്തിൽ കളിമണ്ണ് കലർത്തിയാണ് എൻകി ആദിമ മനുഷ്യനെ ഡിസൈൻ ചെയ്തത്. ബിസിഇ 5400-ൽ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ എറിഡുവിൻറ്റെ നദീതടങ്ങളിൽ നിന്നാണ് കളിമണ്ണ് ലഭിച്ചത്. അനുനാകികൾക്ക് അവരുടെ സ്വർണ്ണ ഖനികളിൽ തൊഴിലാളികൾ ആവശ്യമായിരുന്നു; അതിനാണ് മനുഷ്യരെ ഉണ്ടാക്കിയത്. ഇ കഥകൾ വ്യത്യസ്തമായി; അഭിനേതാക്കളുടെ പേര് മാറ്റി BCE 600-300 കാലത്തു എഴുതിയതാണ് ബൈബിളിലെ പൊടിയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ച കഥ. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക