Image

ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസിനെ ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചു.

(ഷാജി രാമപുരം) Published on 26 May, 2026
ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസിനെ ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും, ക്രൈസ്തവ സഭകളുടെ ആഗോള വേദിയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസിനെ ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരി ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എട്ട് ഔദ്യോഗിക എപ്പിസ്‌കോപ്പല്‍ സെമിനാരികളില്‍ ഒന്നാണ് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ തിയോളജിക്കല്‍ സെമിനാരി. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഉന്നത പഠനത്തിനു ശേഷം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷനിലും ബിഷപ്പ് ഡോ.മാര്‍ പൗലോസ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

2005 മെയ് 14-ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഡോ.മാര്‍ പൗലോസ് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി. ഉതുപ്പിന്റെയും സോസമ്മയുടെയും മകനാണ്.

ദൈവശാസ്ത്ര പഠനത്തിനിടയില്‍ സെറാംപൂര്‍ സര്‍വകലാശാലയുടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാര്‍ പൗലോസ് ചെറുപ്പത്തില്‍ അഖില കേരള ബാലജന സഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു . ഈ സമയത്ത് ഇന്നത്തെ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു സംസ്ഥാന
പ്രസിഡന്റ് .

കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള ദൈവത്തിന്റെ നിയോഗമായാണ് മാര്‍ പൗലോസ് തന്റെ വിളിയെ കണക്കാക്കുന്നത്, കൂടാതെ ദൈവത്തിന്റെ കരുണയിലും സ്‌നേഹത്തിലും അദ്ദേഹം ശക്തി കണ്ടെത്തുന്നു. വിനയവും ചിട്ടയായ പ്രവര്‍ത്തനവും അദ്ദേഹം ശ്രദ്ധിക്കുന്നതിനാല്‍, ജനങ്ങളെ കൂടുതല്‍ കൂടുതല്‍
അറിയുവാനും അവര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാനുമുള്ള തിരക്കിലാണ്  എപ്പോഴും.

നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനായ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസിന് ന്യൂയോര്‍ക്കിലെ എപ്പിസ്‌കോപ്പല്‍ സെമിനാരി ഹോണറി ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചതില്‍ നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സിലും,  ഭദ്രാസനത്തിലെ വൈദീകരും, വിശ്വാസ സമൂഹവും അനുമോദനങ്ങള്‍ അറിയിച്ചതായി ഭദ്രാസന സെക്രട്ടറി റവ. ജോയല്‍ സാമുവേല്‍ തോമസ് അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക