
എന്റെയുള്ളിലൊരു കാറ്റിന്നിരമ്പൽ..!
ഇളങ്കാറ്റല്ലത്,
വേനൽച്ചില്ലകളിലൂടെ
ഊർന്നൊഴുകിയെത്തുന്ന
കുളിർകാറ്റുമല്ല...!
പ്രളയക്കാറ്റാണ്:
അശാന്തമായി, അന്വേഷണാത്മകമായി
ചുറ്റിത്തിരിയുന്ന,
ആത്മാവിന്റെ നിശ്ശബ്ദ ഗുഹകളിലേക്കു
തുളച്ചുകയറുന്ന കാറ്റ്...!
മുന്നറിയിപ്പുകളില്ലാതെ
ഉയിർത്തെഴുന്നേൽക്കുന്ന,
മലനിരകൾക്കപ്പുറം
കൂടിച്ചേരുന്ന മേഘഗർജ്ജനമായി,
ഓർമ്മകളുടെ പഴങ്കഥകളെ ഉണർത്തി,
മറന്നുപോയ നാദങ്ങളെയുണർത്തി,
ചിന്തകളെ പൂക്കൾപോലെ
ചിതറിച്ചുകളയുന്ന കാറ്റ്...!
രാത്രിയുടെ ആഴമുള്ള നിശ്ശബ്ദതയിൽ,
ലോകം മുഴുവൻ നിദ്രയിലാഴുമ്പോൾ,
നക്ഷത്രങ്ങൾക്കുപോലും
മറുപടിയില്ലാത്ത ചോദ്യങ്ങളുമായി
എന്നിലുടനീളം നിലവിളിക്കുന്ന കാറ്റ്...!
ഹൃദയത്തിന്റെ ശാഖകൾ കുലുക്കി,
അവ്യക്തമായ
ഭയങ്ങളെ കാറ്റിൽ കൊഴിഞ്ഞുവീഴുന്ന
പാകമാകാത്ത ഫലങ്ങൾപോലെ
താഴേക്കെറിഞ്ഞു
കളിക്കുന്ന കാറ്റ്...!
നിശ്ശബ്ദതയെ നിരസിച്ച്,
ഇരുളിനെയും വെളിച്ചത്തെയും താണ്ടി,
അപരിചിത തീരങ്ങളിലേക്കെന്നെ നയിക്കുന്ന
കൊടുങ്കാറ്റിന്റെ നടുവിൽ പോലും,
അത്ഭുതകരമായ്
നിലനിർത്തുന്ന കാറ്റ്...!
ആ കാറ്റെന്റെ ശത്രുവല്ല:
ജീവന്റെ ശ്വാസമാവാം..
പറക്കാൻ പഠിപ്പിച്ചതും,
തളർന്നുവീഴാതിരിക്കാൻ കരുത്തുനൽകുന്നതും,
വഴിതെറ്റാതിരിക്കാൻ
കൈപിടിച്ചു കൂടെ നടത്തുന്നതുമാ
കാറ്റുതന്നെ...!
പ്രളയം ശമിച്ചപ്പോൾ
ഹൃദയം വിറച്ചുനിൽക്കുമ്പോൾ
അചഞ്ചലമായ് നിലകൊള്ളാൻ
പഠിപ്പിച്ച ശക്തി,
ഞാനിപ്പൊഴും ശ്വസിക്കുന്നുവെന്ന
സത്യത്തിന്റെ
ആഴമുള്ള ശബ്ദം തന്നെ
എന്റെയുള്ളിലെയീ
പ്രളയക്കാറ്റ്...!