
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു.
A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത് . ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ് .
മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്‌ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് .യുവജനങ്ങളെ ഏറെ ഹരം കൊള്ളിച്ച ആ ആക്ഷൻ രംഗങ്ങളാണ് കാട്ടാളനിലൂടെയും പ്രേഷകർ പ്രതീക്ഷിക്കുന്നതും അവരെ ആവേശക്കൊടുമുടിയിൽ എത്തിച്ചിരിക്കുന്നതും .
കാട്ടാളനിൽ വലിയ പ്രാധാന്യം മുഗങ്ങൾക്കുമുണ്ട് എന്നതാണ് ഈ ചിത്രത്തിൻ്റെ വലിയ പ്രത്യേകത.
കാട്ടാളൻ എന്ന പേരിന് അനുയോജ്യമാകുന്നത് നായകൻ്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്.
ആനയെ തളച്ച് അതിൻ്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാട്ടം നടത്തുന്ന നായകനായ ആൻ്റെണി പെപ്പെയുടെ രംഗങ്ങൾ പുറത്തുവിട്ട ടീസറിലൂടെ പ്രേഷകർ കണ്ടു ഞെട്ടിത്തരിച്ചതാണ്. പ്രീപ്രൊഡക്ഷനും, ചിത്രീകരണവും, പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഒരു വർഷത്തിനു മേലെയാണ് ഈ സിനിമക്കു വേണ്ടി വന്നത് .
അത്രയും തയ്യാറെടുപ്പുകളോടെയാണ് ചിത്രമെത്തുന്നത്.
വമ്പൻ മുതൽമുടക്കിൽ മികച്ച സാങ്കേതിക മികവിലും , ഇൻഡ്യക്കകത്തേയും, പുറത്തേയും , മികവുറ്റ സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലൂടെയുമാണ് കാട്ടാളൻ എത്തുന്നത് .അതിലെ ഏറെ പ്രധാനികളാണ് ഇൻഡ്യൻ സംഗീതത്തിൻ്റെ മാസ്മര പ്രതിഭയായ രവി ബ്രസൂർ, ലോക പ്രശസ്‌ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിവർ.