Image

ഫിഷറീസ് വകുപ്പില്‍ അവകാശവാദവുമായി ആലപ്പുഴ ലത്തീന്‍ അതിരൂപത; ചര്‍ച്ച മതസ്പര്‍ധ ഉണ്ടാക്കാനെന്ന് പി.പി ചിത്തരഞ്ജന്‍

Published on 23 May, 2026
ഫിഷറീസ് വകുപ്പില്‍ അവകാശവാദവുമായി ആലപ്പുഴ ലത്തീന്‍ അതിരൂപത; ചര്‍ച്ച മതസ്പര്‍ധ ഉണ്ടാക്കാനെന്ന് പി.പി ചിത്തരഞ്ജന്‍

ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും ഫിഷറീസ് വകുപ്പില്‍ അവകാശവാദം ഉന്നയിച്ച് ആലപ്പുഴ ലത്തീന്‍ അതിരൂപത. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതിലാണ് അതൃപ്തി. കടലിനെ അറിയാവുന്നവര്‍ക്ക് വകുപ്പ് കൈമാറണമെന്നാണ് സഭയുടെ അഭിപ്രായം. മന്ത്രിസഭയില്‍ വലിയ പരിഗണന കാണാത്തതില്‍ ദുഃഖം ഉണ്ടെന്ന് രൂപത പിആര്‍ഒ ഡോ. സേവ്യര്‍ കുടിയാശ്ശേരി വ്യക്തമാക്കി.
'ലത്തീന്‍ സഭാ പ്രതിനിധികളെ തഴയുന്നത് പ്രതീക്ഷക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്തിനാണ് ലീഗ് ഉന്നത വിദ്യാഭ്യാസം വിട്ട് കടല്‍ എടുക്കുന്നത്. ഞങ്ങളില്‍ ഒരാള്‍ക്ക് കൊടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സഭയെ വേണ്ടപോലെ പരിഗണിക്കാത്തത്തില്‍ പ്രതിഷേധം ഉണ്ട്', അദ്ദേഹം പറഞ്ഞു.
അതേസമയം ആലപ്പുഴ ലത്തീന്‍ അതിരൂപതയ്ക്കെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി. ലത്തീന്‍ സഭ ഉണ്ടാക്കുന്ന ചര്‍ച്ച മതസ്പര്‍ധ ഉണ്ടാക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ പ്രതികരിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മത്സ്യ തൊഴില്‍ വിഭാഗത്തില്‍ വിഭജനം ഉണ്ടാക്കാന്‍ പോകുന്നതാണെന്നും ഫിഷറീസ് മന്ത്രി ഏത് സമുദായത്തില്‍ ഉള്ളത് എന്ന് പരിഗണിക്കേണ്ട കാര്യമില്ലെന്നും പി പി ചിത്തരഞ്ജന്‍ പറഞ്ഞു.
'ഫിഷറീസ് മന്ത്രി ഏത് സമുദായത്തില്‍ ഉള്ളതെന്ന് പരിഗണിക്കേണ്ട. മേഖലയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയാല്‍ മതി. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരില്‍ ക്രൈസ്തവരും ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ട്. എല്ലാം സമുദായത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു. അത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സാമുദായിക സ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു', പി പി ചിത്തരഞ്ജന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക