
കാളിദാസക്കവി
തൂലിക വരച്ചിട്ട
കാവ്യ മനോഹരം
ശാകുന്തളം.
ശാകുന്തളത്തിലെ
നായിക മാന്തളിർ
ചേല് ചുരന്ന
മുനികന്യക
മാലിനി തീരത്ത്
പൊട്ടി വീണമ്പിളി
ചേലിന്റെ മറ്റൊരു
തുണ്ട് പോലെ !
മാറ് മറയ്ക്കും
മരവുരി തോഴിമാർ
പാടുപെട്ടങ്ങനെ
ചേർത്തു വയ്ക്കേ,
മാറിൽ നിറഞ്ഞു
തുളുമ്പുമാ യൗവന
ഭാരം മരവുരി
തെല്ലുലച്ചും,
തോഴിമാരാ മൃദു
പാദത്തിൽ നിന്നൊരു
കോരക പുൽ മുന
വേർപെടുത്തി
നാണം പുരട്ടി
ചിരിപ്പിച്ചൊരു യുവ
കോമളൻ വന്നെത്തു
മെന്നുരച്ചു !
ആശ്രമവാടിയിൽ
പ്പൂത്ത വസന്തമായ്
ആരോമലാൾ വാടി
നിൽക്കുന്നതും
ആ വസന്തത്തിന്റെ
ചാരുത തേടി യോ
രോമന പ്പൂവണ്ട്
പാറുന്നതും
ദൂരെയൊരാൾ നോക്കി
നിന്നിരുന്നാ നിലാ -
പ്പൂവിന്റെ ചേലൊത്ത
മേനി ന്നോക്കി
അപ്പോളാ വണ്ടിൽ
നിന്നോടി പ്പിടഞ്ഞവ-
ളപ്പുണ്യ വാടിയി
ലെത്തി നിന്നു !
വാളിനാൽ വണ്ടിനെ
വെട്ടി വീഴ്ത്തിപ്പെണ്ണിൻ
ഓമന മേനി
കവർന്നെടുത്തു.
തോഴിമാർ ആരു
മറിഞ്ഞില്ല മാലിനീ
തീരത്തെ പെൺ
മാനറിഞ്ഞതില്ല.
പ്രേമം മനുഷ്യന്റെ മാനസപ്പൊയ്കയിൽ
വേരുകളാഴ്ത്തി
പടർന്നിറങ്ങി !
( ഒറ്റയ്ക്കൊരു ദിവ്യ
ദർശനമായതിൽ
മറ്റെല്ലാം കേവല -
മപ്രധാനം !
ഉത്തുംഗ ജീവിത
വേദി വലിച്ചെറി
ഞ്ഞിഷ്ഠ പുരുഷനെ
സ്വീകരിച്ചോൾ
‘ അന്നാ കരീനിനാ ,
യെന്ന് ലിയോ ടോൾസ്റ്റോയ്
അന്ന് വിളിച്ചതീ
പെൺ മനത്തെ ! )
തന്റെ വിലപ്പെട്ട
ജീവിതം കാമുക
സന്നിധാനത്തിൽ
സമർപ്പിച്ചവൾ
കണ്വ പുത്രി കാട്ടിൽ
ഏകയായ് കയ്യിലെ
കാമുക മോതിര
മുദ്ര മാത്രം !
ഇന്നും കരഞ്ഞു
നടക്കുന്നു കയ്യിലെ
കുഞ്ഞുമായെത്രയോ
കാമുകിമാർ !
പെണ്ണിനെ ദേവിയായ്
കാണാൻ വരും കാല
നന്മയാം വിപ്ലവ -
മെപ്പോൾ വരും ?