
ന്യൂയോർക്ക്: തനിക്കെതിരെ ഗുരുതരമായ 'ലൈംഗിക അടിമ' (Sex slave) ആരോപണങ്ങൾ ഉന്നയിച്ച മുൻ ബാങ്കർക്കെതിരെ നിയമനടപടിയുമായി പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ ജെ.പി.മോർഗന്റെ എക്സിക്യൂട്ടീവ് ലോർണ ഹജ്ദിനി രംഗത്ത്. മുൻ ബാങ്കറായ ചിരായു റാണയ്ക്കെതിരെയാണ് ലോർണ ഹജ്ദിനി കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
തന്റെ വ്യക്തിത്വത്തെയും ഔദ്യോഗിക പദവിയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ മാസങ്ങളായി ആസൂത്രിതമായ രീതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ചിരായു റാണ തനിക്കെതിരെ അപകീർത്തി പ്രചാരണം നടത്തുകയാണെന്ന് ലോർണ ഹജ്ദിനി പരാതിയിൽ ആരോപിക്കുന്നു.
തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ലോർണയുടെ തീരുമാനം. പ്രമുഖ കോർപ്പറേറ്റ് വ്യക്തിത്വങ്ങൾ ഉൾപ്പെട്ട ഈ കേസ് ഇതിനോടകം തന്നെ വാൾസ്ട്രീറ്റിലും സാമ്പത്തിക മേഖലയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.