
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും”
സന്ദര്‍ശക മുറിയിലെ ചുവരിൽ കണ്ട വചനത്തിൽ കണ്ണുംനട്ടുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരംകൂടി ഞാൻ വെറുതെ നിന്നു. ആരുമില്ല അടുത്തെങ്ങും. കടുത്ത പനിബാധിച്ചപോലെ മേലാകെ ചുട്ടുപൊള്ളാന്‍ തുടങ്ങി. പുറത്തെ ചാറ്റൽമഴ നനഞ്ഞുകൊണ്ട് നടന്നു. പിന്നില്‍ ബിഷപ്പ് ഹൗസിന്‍റെ വാതില്‍ അടയുന്ന ശബ്ദം ചാറ്റല്‍മഴയുടെ കിരുകിരിപ്പിനൊപ്പം കാതില്‍ തുളച്ചുകയറിയപ്പോള്‍ ഉള്ളാകെ പിടഞ്ഞു.
“പിതാവേ എല്ലാം പൂര്‍ത്തിയായെന്നു തോന്നുന്നു”
നടപ്പിനിടയിലും അറിയാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
§§§
ആ രാത്രിയിലും വിചിത്രവും ഭയാനകവുമായ സ്വപ്നംകണ്ടു ഞെട്ടിയുണർന്നു.
നഗ്നയായി ക്രൂശില്‍ തറയ്ക്കപ്പെട്ട ഒരു സ്ത്രീ.
അവളുടെ മുലകള്‍ ഛേദിച്ചു കളഞ്ഞിരുന്നു.
ചെമ്പട്ടുപോല്‍ രക്തം അവളുടെ അരക്കെട്ടിനെ മറച്ചുകൊണ്ട് ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.
“ദൈവത്തിന്‍റെ സഭയെ വഴിതെറ്റിക്കാന്‍വന്ന നരക പിശാചിനിയാണിവള്‍. ഇവള്‍ക്ക് ഇങ്ങിനെ തന്നെ വേണം.”
കയ്യില്‍കിട്ടിയ കല്ലുകളും പ്ലാസ്റ്റിക്ക് കുപ്പികളും പഴത്തൊലികളും അവള്‍ക്കു നേരെ വലിച്ചെറിഞ്ഞുകൊണ്ട് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.
മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്നും വെള്ളമെടുത്തുകുടിച്ചു. വിയര്‍ത്തൊലിച്ച മുഖം കൈപ്പടംകൊണ്ട് ഒപ്പിക്കൊണ്ട് ഡ്രസ്സിംഗ് മേശയിലെ കണ്ണാടിയില്‍ നോക്കി. പ്രതിരൂപത്തിനു സ്വപ്നത്തിലെ സ്ത്രീയുമായി നടുക്കുന്ന രൂപസാദൃശ്യം!.
§§§
തോട്ടുമൂല ചെറിയപള്ളി വികാരിയായ എന്‍റെ പേര് ഫാദര്‍ ജോണ്‍സണ്‍ എന്നാണെന്ന് എത്ര പേർക്ക് അറിയാമായിരിക്കും. ‘പെണ്ണച്ചന്‍’ എന്ന പേരു പക്ഷേ എല്ലാർക്കും അറിയാം. സ്ത്രീകളുടെതുപോലുള്ള ശരീരപ്രകൃതവും നടപ്പുംമൂലം ആരോ കളിയാക്കിയിട്ട പേരാണ് “പെണ്ണച്ചന്‍”. ആ വട്ടപ്പേര് സ്രഷ്ട്ടാവിന്‍റെ അപൂര്‍ണ്ണക്രിയയെ ഓര്‍മിപ്പിക്കുമാറ് പേരിന്‍റെ പേരച്ചമായിത്തീർന്നു. ശരിക്കുമുള്ള പേരെന്തെന്ന് ആരും അന്വോഷിച്ചില്ല. നേരില്‍ കാണുമ്പോള്‍ അച്ചോ എന്നു വിളിച്ചു, അല്ലാത്തപ്പോള്‍ പെണ്ണച്ചനെന്നും.
കാടിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമത്തിലെ പള്ളിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ജോലി ചെയ്യുന്നു. സാധാരണയായി വികാരിയച്ചന്മാര്‍ മൂന്നുവര്‍ഷക്കാലമാണ് ഒരിടവകയിലിരിക്കുക. പക്ഷേ എന്‍റെ അപേക്ഷപ്രകാരം അവിടെത്തന്നെ തുടരാന്‍ മെത്രാന്‍ സമ്മതിച്ചു. വേണമെങ്കില്‍ എത്രകാലം വേണമെങ്കിലും അവിടെത്തന്നെ ആയിക്കൊള്ളട്ടെ എന്നാണ് അങ്ങേരുടെ മനസ്സിലിരുപ്പും. ‘ജോണ്‍സണച്ചന്‍റെ പ്രകൃതത്തിനു വലിയ ഇടവകയൊന്നും ശരിയാവില്ലന്ന വിചാരമാണ് മെത്രാനുള്ളത്. മാത്രവുമല്ല വലിയ കിട്ടപ്പോരൊന്നും ഇല്ലാത്ത കുഗ്രാമ ഇടവകകളിൽ ദൈവവേല ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന അച്ചന്മാരും കുറവാണ്. ഇടവകക്കാര്‍ക്കും അവരുടെ അച്ചൻ അവിടെനിന്നും പോകാതിരിക്കുന്നതാണിഷ്ട്ടം.
സ്വപ്നം ഉറക്കത്തെ അകറ്റിയപ്പോള്‍ വേദപുസ്തകമെടുത്ത് തുറന്നു.
"അവൻ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു”
ഒരാശ്വാസം തേടിയാണ് വേദപുസ്തകം തുറന്നത്. പക്ഷെ അവിടെയും കണ്ണിൽപ്പെട്ടത് സ്വന്തം ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങളെന്നു തോന്നിക്കുന്ന വചനങ്ങളും. മനസ്സ് കുറേക്കൂടി അസ്വസ്ഥമായി മാറി.
§§§
“ ആണ്ടെടാ ദേ പോണേ പെണ്ണച്ചന്‍!”
“പെണ്ണച്ചന്‍ ഇപ്പോള്‍ ശരിക്കും അച്ചൻപെണ്ണായി!”
വഴിയില്‍ വച്ചുകണ്ടപ്പോള്‍ കുട്ടികള്‍ കളിയാക്കിക്കൊണ്ട് ഓടി മറഞ്ഞു.
“അച്ചോ ഇനി ളോഹ മാറ്റി സാരിയുടുത്താല്‍ മതി. അച്ചന് നന്നായി ചേരും.”
വഴിയരികിലെ കടയില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.
ജനങ്ങള്‍ അതുകേട്ടു ചിരിച്ചു.
പൌരോഹിത്യം നൽകുന്ന ബഹുമതിയുടെ ഉയരത്തില്‍ നിന്നുമുള്ള വീഴ്ച പ്രാണനെ തകര്‍ത്തു കളഞ്ഞു.
മെല്ലെ നടക്കാൻ തോന്നിയില്ല, ഓട്ടമായിരുന്നു.
ഓടിവന്നു മുറിയില്‍ കയറി കണ്ണാടിയിലേക്ക് ഉറ്റുനോക്കിനിന്നു കിതച്ചു.
“മോനെ, അമ്മിണി”
തൊട്ടു പുറകില്‍നിന്നും ഒരു വിളികേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അവിടെ നില്‍ക്കുന്നു.
“അമ്മിണിയെ, എന്‍റെ പൊന്നു മാനെ, നീ വിഷമിക്കേണ്ടെടാ. ആളുകള്‍ എന്തുവേണമെങ്കിലും പറയട്ടെ, അവര്‍ക്കെന്തറിയാം?
“നമ്മടെ മാതാവൊരു പെണ്ണല്ലേ?
“എന്നിട്ടും സകലപുണ്യാളമ്മാരിലും മേലെയല്ലേ?
“സത്യം പറഞ്ഞാല്‍ അമ്മച്ചിക്കു സന്തോഷമായെടാ.
“നീ ഓര്‍ക്കുന്നോ, ചെറിയ ക്ലാസ്സില്‍ സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ നിന്നെ കണ്ണെഴുതി പൊട്ടും തൊടീച്ചു വിട്ടിരുന്നത് ?

“നീ വയറ്റിലുള്ളപ്പോള്‍ ഞാനെന്നും പ്രാര്‍ത്ഥിക്കുമായിരുന്നു നീയെങ്കിലും പെണ്ണായി പിറക്കണേന്നു.
“നിന്നെ അമ്മിണിയെന്നു വിളിച്ചതും, പൊട്ടുകുത്തിച്ചതും ഒരു പെണ്‍കൊച്ചിനെ കൊഞ്ചിക്കാനുള്ള കൊതികൊണ്ടായിരുന്നു.
“എന്‍റെ മോന്‍ വിഷമിക്കേണ്ട ദൈവം നിന്‍റെ കൂടെയുണ്ടാകും”
മുറിയിലെ പ്രകാശം പൊടുന്നനെ അണഞ്ഞു. അകത്തും പുറത്തും ഇരുള്‍. മുറിയില്‍ ആരെയും കാണുന്നില്ല. പുറത്തെ ഇരുളിലേക്ക് നോക്കി. വരാന്‍ പോകുന്ന ദിവസങ്ങളെക്കുറിച്ചുള്ള ദര്‍ശനമായിരുന്നോ അത്? അല്ലെങ്കില്‍ വെറും തോന്നലുകളോ? അതോ പാതിമയക്കത്തിൽ കണ്ട സ്വപ്നമോ? വിയർപ്പിന്റെ ഈർപ്പവും ‘കൊട്ടംചുക്കാതി’ കുഴമ്പിന്റെ മണവും കുഴഞ്ഞുചേർന്ന അമ്മയുടെ സാമീപ്യം സത്യമെന്നാണ് തോന്നിയത്.
അമ്മ കൂടെയില്ലാത്തത് നന്നായി. അല്ലെങ്കില്‍ ഇപ്പോളത്തെ അവസ്ഥയറിഞ്ഞാല്‍ അവർക്ക് വല്ലാതെ ഉള്ളുരുകിയേനെ. സ്വപ്നമൊക്കെ വെറും ആഗ്രഹങ്ങളല്ലേ.
§§§
വൈദീക പട്ടത്തിന്‍റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ട് അമ്പതാം വയസില്‍ എത്തിയപ്പോഴേക്കും ഒരു സ്ത്രീയായി മാറിയിരിക്കുന്നു!. അതത്ര അവിശ്വസനീയമായി തോന്നിയില്ലെങ്കിലും ഈ ജന്മം അങ്ങിനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പേശികൾ മെല്ലെമെല്ലെ അയഞ്ഞപ്പോഴും ത്വക്കിന് അസാധാരണമായ ഒരു മൃദുത്വം വന്നപ്പോഴും ആദ്യമൊക്കെ കരുതിയത് ശരീരപ്രകൃതിയില്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മാത്രമെന്നാണ്. പക്ഷെ ഇപ്പോള്‍ അങ്ങിനെയല്ലന്നു തിരിച്ചറിയുന്നു.
ശരീരം മനസ്സിനോടൊപ്പം ഓടിയെത്തിയത് ഇപ്പോൾ മാത്രമാണെന്ന് വൈദ്യശാസ്ത്രം തന്നെ പറഞ്ഞിരിക്കുന്നു.
ഈ മാറ്റമാണ് ദിവസങ്ങളായി മനസ്സിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. സ്ത്രീയായി മാറിയതിനാല്‍ പുരോഹിതനായി തുടരുന്നത് സഭയോടും ജനങ്ങളോടും ചെയ്യുന്ന വലിയ അനീതിയാണെന്ന ചിന്ത മനസ്സിനെ സദാ കുത്തിനോവിച്ചുകൊണ്ടിരുന്നു.
ഒരു പെണ്ണ് അര്‍പ്പിക്കുന്ന കുര്‍ബാനകള്‍ ദൈവം സ്വീകരിക്കുമോ?
കുമ്പസാരത്തിലൂടെ നല്കുന്ന പാപമോചനം ഈ അയോഗ്യതമൂലം സംഭവിക്കാതിരിക്കുമോ?
അങ്ങിനെവന്നാല്‍ വിശ്വാസികളെ നരകാന്ധകാരത്തിലേക്ക് തള്ളിവിടുന്നതിന്‍റെ കൊടിയ പാപഭാരംകൂടി വഹിക്കേണ്ടിവരില്ലേ?
അതിനുമെല്ലാം അപ്പുറമായി ആത്മാവിപ്പോള്‍ ലൗകികസുഖങ്ങൾക്കായി ദാഹിക്കുന്നു. ആണായിരുന്നപ്പോൾ മനസ്സിന് ഇത്രയും കുതിപ്പ് ഉണ്ടായിരുന്നില്ല. ബ്രഹ്മചര്യവ്രതം മനസ്സുകൊണ്ടെങ്കിലും തെറ്റിക്കഴിഞ്ഞു.
ഇല്ല, ഇനിയാവില്ല ഇങ്ങനെ ആത്മവഞ്ചനയോടെ ജീവിക്കാന്‍. ഇതുവരെ സ്ത്രീകളുടെ വേഷം ധരിക്കുന്നതൊക്കെ ഒരു രസം മാത്രമായിരുന്നു. സ്ത്രീയായി മാറിയിയപ്പോൾ പുരുഷവേഷം ധരിക്കുന്നത് കൊടിയ ആത്മവഞ്ചനയായിട്ടാണ് തോന്നുന്നത്. ശത്രുവിന്റെ വീട്ടിൽ വീട്ടിൽ അതിഥിയായി കഴിയുന്നപോലെ.
മനസ്സു മറ്റെന്തോക്കയോ തേടിക്കൊണ്ടിരിക്കുന്നു. അമ്പതുവയസു കഴിഞ്ഞു. ഇനി എങ്ങിനെ ഒരു പുതിയ ജീവിതം തുടങ്ങും? കഴിഞ്ഞ കാലങ്ങളെ മറക്കാം. പക്ഷെ മുന്നോട്ടുള്ള കാലങ്ങളെ എങ്ങിനെ നേരിടും. ജോലിയില്ല. വരുമാനമില്ല. കർത്താവേ, അങ്ങു പറഞ്ഞതുപോലെ ആകാശത്തിലെ കിളികളെപ്പോലെ ജീവിക്കാനാകുമോ? തലചായ്ക്കാൻ ഒരു കൂരയെവിടെ? താൻ പുരോഹിതനായിരിക്കുന്നതില്‍ അഭിമാനിക്കുന്ന കൂടെപ്പിറപ്പുകള്‍ കുപ്പായമുപേക്ഷിച്ചു സ്ത്രീയായി തിരികെ ചെന്നാല്‍ സ്വീകരിക്കുമോ?
ഇതെല്ലാം ദൈവഹിതമെന്നു കരുതി ഇപ്പോഴത്തെ അന്തസ്സില്‍തന്നെ തുടര്‍ന്നാല്‍ അത് കൊടുംപാപമാകില്ലേ?
ഉത്തരം കിട്ടാത്ത അനേകം സങ്കീര്‍ണ്ണ ചോദ്യങ്ങള്‍ തിങ്ങിനിറഞ്ഞു തലയും നെഞ്ചും വിങ്ങിവേദനിച്ചു. കുരിശുമരണം തിരഞ്ഞെടുക്കുമ്പോൾ ദൈവപുത്രനും ഇതായിരുന്നോ അവസ്ഥ?
ഏതുനിമിഷവും പിടിയിലാകുമെന്ന ഭയം സദാഅലട്ടുന്നു. ദേവാലയത്തെ കള്ളന്മാരുടെ കൂടാരമാക്കിയവരുടെ മുതുകില്‍വീണ ചാട്ടവാര്‍ തൻറെ മേലും പതിക്കേണ്ടതല്ലേ?
ഇന്നേവരെയില്ലാത്ത രീതിയിൽ ശരീരവും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. മുന്‍പെങ്ങും അനുഭവിച്ചിട്ടില്ലാത്ത ശാരീരികവേദനകള്‍, അകാരണമായ നെടുവീർപ്പുകൾ തളര്‍ച്ച, ക്ഷീണം. എല്ലാം കൊണ്ടും വല്ലാതെ പരിക്ഷീണനായി മാറിക്കഴിഞ്ഞു.
എല്ലാം അറിയുന്ന നിമിഷം താന്‍ സഭയുടെയും ലോകത്തിന്‍റെയും മുന്‍പില്‍ ഒരു അശ്ലീലബിംബമായി മാറും. മറ്റൊരു ചിന്തയും മനസ്സിൽ ഇടയ്ക്കിടെ കടന്നുവരുന്നു. എല്ലാം അറിയുന്ന തമ്പുരാന്‍ ആത്മഹത്യയെന്ന ആ പാപത്തിനു പൊറുതി തരാതിരിക്കില്ല.
പക്ഷെ അങ്ങിനെ അവസാനിച്ചാലും പ്രശ്നങ്ങള്‍ അവസാനിക്കാനിടയില്ല. ഒരു വൈദീകന്‍റെ ആത്മഹത്യ പരക്കെ ചര്‍ച്ചചെയ്യപ്പെടും കാരണങ്ങള്‍ തിരയും. പ്രേതപരിശോധന നടത്തുന്ന പോലീസുകാര്‍ക്കും ഡോക്ടര്‍ക്കും ആത്മഹത്യ ചെയ്യാനുള്ള കാരണം എളുപ്പത്തില്‍ മനസ്സിലാകും. മറുപടി പറയാന്‍ ചത്തുപോയവനെക്കൊണ്ട് ആവതില്ലാത്തതിനാല്‍ കഥകള്‍ നാനാവിധമായിരിക്കും.
പക്ഷെ ഈ വേഷവും ചുറ്റുപാടുകളും ഒട്ടും ഇണങ്ങുന്നില്ല.
“Why do you dress me in borrowed robes?”
അങ്ങിനെ ചോദിച്ചത് മാക്ബെത്തല്ലേ?
അതുപക്ഷേ ആത്മബലിക്ക് മുന്നോടിയായിട്ടായിരുന്നില്ല. അശ്വമേധങ്ങളുടെ ചോരക്കളത്തിൽ നിന്നപ്പോഴായിരുന്നു. ‘ഞാനെന്തിനാണ് കടം വാങ്ങിയ കുപ്പായം ധരിക്കുന്നതെന്ന’ ഈ പരാജിതന്റെ കുറ്റസമ്മതം ആര് വകവെയ്കാൻ?
ഇനി ഏതുവേഷം അണിയണമെന്ന ചോദ്യത്തിനുത്തരം ആദ്യമേ കണ്ടെത്തണം. അവിടെയുമൊരു ആത്മവഞ്ചനയുണ്ട്. തിരുവസ്ത്രത്തിനടിയിൽ രഹസ്യമായി സ്ത്രീകളുടെ വസ്ത്രങ്ങൾ കുറേക്കാലമായി അണിയുന്നു. ഇതൊക്കെ ആരോടാണ് ദൈവമേ ഒന്ന് തുറന്ന് പറയുക?
അല്ലെങ്കില്‍ എന്തിനിതെല്ലാം പുറത്തുപറയണം? ലോകത്തില്‍ ഒരു മാറ്റം വരുത്താനുള്ള ദൈവീകപദ്ധതിയുടെ സൂചകമാണ് ഇതെന്ന് കരുതിക്കൂടെ? ഈ മനുഷ്യനെ സൃഷ്ട്ടിച്ചതും പുരോഹിതനാക്കിയതും അയാളുടെ ശരീരപ്രകൃതിയില്‍ കൈവെച്ചതും ദൈവം തമ്പുരാൻ തന്നെയല്ലേ?
ഈ ശരീരത്തിലൂടെ ഒരുമാറ്റം ലോകത്തിലുളവാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നുവോ? അങ്ങിനെയെങ്കില്‍ ഈ സത്യം പുറംലോകം അറിയാതെ പോയാല്‍ എങ്ങിനെ മാറ്റം സംഭവിക്കും?
മറഞ്ഞിരിക്കുന്നതു വെളിയില്‍ വന്നില്ലെങ്കില്‍ അതെങ്ങിനെ മാറ്റങ്ങള്‍ക്കു കാരണമാകും? വിളക്കുകൊളുത്തി പറയുടെ അടിയില്‍ വച്ചാല്‍ അതെങ്ങിനെ പ്രകാശം പരത്തും? മരണശേഷമാണ് ഈ രഹസ്യം വെളിപ്പെടുന്നതെങ്കില്‍ സഭയോടും വിശ്വാസികളോടും സത്യം പറയാത്ത വഞ്ചകന്‍ എന്നു മാത്രമേ അവര്‍ പറയൂ. ‘സത്യം പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കുമായിരുന്നല്ലോ എന്ന വമ്പുപോലും അവര്‍ പറഞ്ഞേക്കാം.’
പരസ്പരം ഉല്‍ലംഘിക്കുന്ന ചിന്തകളുടെ ഭാരത്താല്‍ വലഞ്ഞുപോകുന്നു. ആരോടും പറയാനും പറയാതിരിക്കാനും വയ്യാത്ത, ഒരു തീരുമാനവും എടുക്കാനാവാത്ത, അവസ്ഥ.
ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍ ആരോടെങ്കിലും ഇതൊക്കെ തുറന്ന് പറഞ്ഞ് ഉപദേശം തേടാമായിരുന്നു. കുമ്പസാരത്തിലും വലിയ രഹസ്യമായി സൂക്ഷിക്കേണ്ട ഈ കുരിശ് ഇനിയും എത്രകാലം ചുമക്കണം?. എന്നായാലും എവിടെയായാലും ഈ കുരിശിൽ തന്നെയാവും ഞാന്‍ തറയ്ക്കപ്പെടുക എന്നതുറപ്പാണ്.
ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടി പിടഞ്ഞുമരിക്കും. ആരോട് പറയും? മനസ്സില്‍ തെളിയുന്ന ഒരാള്‍ ജോസഫ് മാത്രമാണ്.
അവനോ, ദൈവവഴികളിൽ നിന്നും എക്കാലവും മാറി നടന്നവൻ. മദ്യപാനി, ദുര്‍മാര്‍ഗ്ഗി, താന്തോന്നി, പള്ളിയില്‍ പോകാത്തവന്‍, നിരീശ്വരവാദി, കെട്ടിയപെണ്ണിനെ യാതൊരു കാരണമില്ലാതെ ഉപേക്ഷിച്ചു എന്ത്യാനിച്ചു നടക്കുന്നവന്‍…
ജോസെഫിനെക്കുറിച്ചുള്ള നാട്ടുകാരുടെ വിശേഷണങ്ങള്‍.
ദൈവവേലയെക്കുറിച്ചുള്ള ഈ സമസ്യക്ക് അവനോട് മാത്രമേ ഉത്തരം തേടാൻ കഴിയുന്നുള്ളൂ എന്നത് എന്തൊരു വിധിവൈപരീത്യമാണ്.
പൌരോഹിത്യത്തെ നിശിതം വിമര്‍ശിക്കുന്നവനും തെമ്മാടിയെന്ന വിളിപ്പേരുള്ളവനുമായ ജോസഫാണ് എന്‍റെ ആത്മമിത്രം!
“അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യന്‍ ഒരു ദിവസം ഒരു മിനിറ്റ് പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് യേശു പഠിപ്പിച്ചിരിക്കുന്നത്.
“അവനെക്കൊണ്ട് ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നതും ദിവസങ്ങളോളം ധ്യാനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ഇരുത്തുന്നതും നിങ്ങള്‍ പുരോഹിതരുടെ കച്ചവടതാല്‍പര്യം മാത്രമാണ്”
ജോസഫ് എന്താണ് പറഞ്ഞു വരുന്നതെന്നു മനസ്സിലായിരുന്നില്ല. അവന്‍ തന്നെ വിശദീകരിച്ചു.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ എത്ര നേരം വേണം?”
“ ഒരു മിനിറ്റ് മതിയാകും ”
“ഈയൊരു പ്രാര്‍ത്ഥനയല്ലാതെ വേറെ ഏതെങ്കിലും പ്രാര്‍ത്ഥന തൊഴിലാളികളായ തന്‍റെ ശിഷ്യന്മാരെ യേശു പഠിപ്പിചിട്ടില്ലല്ലോ?”
അവന്‍റെ യുക്തികളെ അവഗണിക്കാനാവില്ല. അവന്‍റെ മുന്‍പില്‍ എത്തുമ്പോള്‍ പഠിച്ച ദൈവശാസ്ത്രവും തത്വശാസ്ത്രവുമെല്ലാം വിസ്മരിച്ചു പോകും.
(തുടരും...........)

വര : പി ആര്‍ രാജന്‍