
ഏദൻ തോട്ടത്തിൽ
എന്തില്ലാഞ്ഞിട്ടായിരുന്നു
അവനും അവളും
ആ കനി തിന്നത്
എന്ന ചോദ്യത്തിന്,
എന്തുണ്ടായിരുന്നിട്ടും
ആ കനിയില്ലെങ്കിൽ
എന്തിനാണീ ഏദൻ തോട്ടം
എന്ന മറുചോദ്യം
അവർ ചോദിച്ചു പോയി.
തോട്ടത്തിന്റെ ഒത്ത നടുവിൽ കൊതിപ്പിക്കുകയും
കോരിത്തരി പ്പിക്കുകയും
ചെയ്യുന്ന ആ കനി
കണ്ടപ്പോൾ
ആസ്വദിക്കാനല്ലെങ്കിൽ
അവിടെയാ കനിയുടെ ആവശ്യമെന്തായിരുന്നു
എന്നവർ ചിന്തിച്ചു പോയി !
ഒറ്റകളായിരുന്ന
ആദി കണികകളെ
ഒന്നാവാൻ പ്രേരിപ്പിച്ച
ആദിമ ചോദനയിൽ
ഒന്നുചേർന്ന്
പരസ്പരമലിഞ്ഞ്
അവരത് ആസ്വദിച്ചു :
- പാപം ചെയ്ത്
സംതൃപ്തിയടഞ്ഞു !
അതിനു പകരമായി
നഷ്ടമാവുന്നത്
പറുദീസയാണെങ്കിൽ
ആ പറുദീസ
പിന്നിലുപേക്ഷിച്ചവർ
നടന്നു നീങ്ങി.
മുള്ളും പറക്കാരയും
നിറഞ്ഞ മണ്ണിൽ
നെറ്റിയിലെ വിയർപ്പൊഴുക്കി
മറ്റൊരു പറുദീസ
നിർമ്മിച്ചെടുക്കാൻ - !
അവരുടെ സ്വപ്നങ്ങളുടെ വയലേലകളിൽ
വിയർപ്പിൽ വിളയുന്ന
കതിർക്കുലകളിൽ
അവകാശ വാദവുമായി
അവർ വരുന്നു :
പഴയ പറുദീസ
അവർക്ക് നിഷേധിച്ച
മത പുരോഹിതന്മാർ !