Image

മുരളിക (കവിത: തച്ചാറ)

Published on 16 May, 2026
മുരളിക (കവിത: തച്ചാറ)

(2026 മെയ് പത്തിന് നടത്തിയ മലയാളം സൊസൈറ്റി  സൂം മീറ്റിംഗിൽ അവതരിപ്പിച്ച കവിത )    
                                   

ആദത്തെ സൃഷ്‌ടിച്ച ശേഷവുമാസ്വരം 
ഭൂതലം തന്നിലലഞ്ഞു നടന്നുപോൽ

മന്നിടമെങ്ങും  ചരിക്കുന്ന ശബ്‌ദത്തെ
കണ്ടു മുളങ്കാടു  ദുഖിതനായത്രേ

ഇല്ലിവനങ്ങളാ നാദത്തെ മോദാലെ 
തങ്ങടെ ഹൃദയത്തിൽ കുടിയിരുത്തി

ഇല്ലിതൻ കാണ്ഡത്തെ ചെത്തിയെടുത്തതിൽ 
ഇല്ലികളിട്ടതി ശോഭയേകി നരർ

മർത്ത്യാധരം ചേർത്തുക്തി തൻ താരകൾ 
സംഗീതധാരയായ്  വളർന്നു പടർന്നു

ഗാനപ്രവാഹത്തിൽ നീരാടി കന്യകൾ
ആനന്ദ നർത്തനച്ചുവടുകൾ വച്ചു

മാനവാധരം  ഈശ്വരനാശ്ലേഷിക്കേ 
മുരളിക മാന്ത്രിക ദണ്ഡായി മാറി

അനാദിയാകിയ ലാസ്യ പരബ്രഹ്മം
തന്നെ ദീപ്തിയേകും നാദി  നാദബ്രഹ്മം    

 

Join WhatsApp News
GP 2026-05-18 02:15:32
തച്ചാറ നാദത്തിന്റെ ഉത്ഭവം ബൈബിൾ കഥാനായകനായ ആദവുമായി ബന്ധിച്ചാണ് പറയുന്നതെങ്കിലും യദാർഥത്തിൽ ബന്ധിപ്പിക്കേണ്ടത് ലോകത്തിലെ ഏറ്റവും പുരാതന മതമായ ഹിന്ദുയിസത്തിനോടാണ്. പുരാതന ദേവാലയങ്ങൾ മണ്ഡലങ്ങൾ, വൃത്തങ്ങൾ, ത്രികോണങ്ങൾ, ശ്രീയന്ത്രം, വാസ്തുപുരുഷമണ്ഡലം എന്നിവയുടെ കൃത്യമായ ഗണിതരീതികളിൽ നിന്നാണ് രൂപപ്പെട്ടത്. ശില്പികൾക്ക് “ഗണിതം” എന്ന പദം അളവുകൾക്കും അനുപാതങ്ങൾക്കും ഉപയോഗിച്ചിരുന്നു. അതിനാൽ ക്ഷേത്രനിർമാണത്തിൽ ഉപയോഗിച്ച ഗണിതശാസ്ത്രത്തെ “ക്ഷേത്രഗണിതം” എന്ന് വിളിച്ചു. ക്ഷേത്രഗണിതം എന്നത് വെറും കണക്കല്ല — ശബ്ദം (നാദം), സംഖ്യ (അനുപാതം), രൂപം (ജ്യാമിതി) എന്ന മൂന്നു സൃഷ്ടിതത്ത്വങ്ങൾ ക്ഷേത്രത്തിൽ ഒന്നാകുന്ന ശാസ്ത്രമാണ്. ഊർജ്ജതന്ത്രം ഐച്ഛിക വിഷയമായിട്ട് എടുത്ത് പഠിച്ചവരെ സംബന്ധിച്ചടത്തോളം, ശബ്ദം (നാദം), സംഖ്യ (അനുപാതം), രൂപം (ക്ഷേത്രഗണിതം -ജ്യാമിതി) എന്നിവ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്. സൃഷ്ടിയെക്കുറിച്ചുള്ള മതപരമായ വിവരണങ്ങൾ നാം മാറ്റിവെക്കുകയാണെങ്കിൽ, പ്രപഞ്ചം എന്നത് ആവൃത്തി (frequency), ഗണിതം, ക്ഷേത്രഗണിതം (geometry) എന്നിവയുടെ പരസ്പര പ്രവർത്തനത്തിൽ നിന്ന് രൂപപ്പെടുന്ന ഒരു നിർമ്മിതിയായി മനസ്സിലാക്കാം. ഊർജ്ജതന്ത്രം ഈ സൃഷ്ടിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യാൻ ശ്രമിക്കയാണ്. കാല്പനികതയിൽ കോർത്തെടുത്ത തച്ചാറയുടെ കവിതയ്ക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക